Sunday, December 25, 2011

വീട്ടിലേക്കുള്ള വഴികള്‍

വീട്ടിലേക്കുള്ള പല വഴികള്‍...
കടന്നു പോയ അരികുകളില്‍
ആരൊക്കെയോ ഉണ്ടായിരുന്നു...
ചിലര്‍ ഭ്രമാത്മകമായി
നടന്നു നീങ്ങുന്നു...
കണ്ടിട്ടും കാണാത്തവര്‍..
കണ്ണ് തിരുമ്മി നോക്കുന്നവര്‍..
ഒരു രാത്രി ചാറ്റല്‍ മഴയത്ത്
നനഞ്ഞിറങ്ങിയ സ്വപ്‌നങ്ങള്‍...
ഈ വഴിയിറക്കത്തിന്റെ പാതിയില്‍
തിരിഞ്ഞു നോക്കി
കടം കൊണ്ട പ്രണയം
വഴികളറിയാതെ ആരെയോ കാത്ത്...
ആട്ടിയകറ്റിയിട്ടും
അരിച്ചരിച്ചിറങ്ങുന്ന നിശബ്ദതകള്‍...
ചുറ്റും വഴികളാണ് എന്നിട്ടും
എന്നിട്ടും ഹൃദയം പൊള്ളി ചിലര്‍...
പുറമ്പോക്കിലെ
നിസ്സഹായതയുടെ ചവറ്റു കുട്ടയില്‍
ചീഞ്ഞളിയുന്ന ജന്മങ്ങളെ
പുച്ഛം പിടിച്ച കണ്ണ് കൊണ്ട് നോക്കി
നീട്ടിത്തുപ്പുന്നതിനിടയില്‍
ആലോചിച്ചിട്ടുണ്ടോ
വീട്ടിലേക്കുള്ള വഴികളെക്കുറിച്ച്..?

Thursday, December 22, 2011

വഴികള്‍

വിത്തില്‍ നിന്ന്
വൃക്ഷത്തിലേക്കുള്ള
ജീവന്റെ സഞ്ചാരം...

സ്വപ്‌നങ്ങള്‍
ഇടത്തോട്ടും വലത്തോട്ടും
ചാഞ്ഞും ചെരിഞ്ഞും...

ഉറക്കത്തിലെ
നിഷ്കളങ്ക ശബ്ദങ്ങള്‍
ഉണര്‍ന്നാല്‍
നിഗൂഡ ശബ്ദങ്ങള്‍...

ഒന്നിനും ഒരുറപ്പുമില്ല
ഒറ്റ വാക്കില്‍ തീരുന്ന പ്രണയം
മഴനീര്‍ത്തുള്ളികള്‍
ഒന്നിനും...

ചുറ്റും ഒച്ചകള്‍ ആണ്
നിരന്തരം
ചെവിയെ പൊലിപ്പിച്ചങ്ങനെ
അതിനെ തട്ടി മാറ്റി തട്ടി മാറ്റി...

സ്വാസ്ഥ്യത്തിന്റെ വഴികള്‍
അദൃശ്യങ്ങളാണ്
പരമാനന്ദത്തിന്റെ
പരമാണു രേണുവിലേക്കുള്ള
മൌന സഞ്ചാരം...

Wednesday, November 9, 2011

അരൂപിയായ പെണ്‍കുട്ടീ

വിരഹത്തിന്റെ നേര്‍ത്ത
നൊമ്പരങ്ങള്‍ നീ എനിക്ക്‌
സമ്മാനിക്കുന്നുണ്ട്‌...
മറ്റൊന്നും തരാനില്ലാത്തതിനാല്‍
നിനക്ക്‌ വേണ്ടി ജോഗ്‌ രാഗം മൂളാം...
നീണ്ട യാത്രകളാണ്‌ പ്രിയപ്പെട്ടവളേ
നീണ്ട നീണ്ട യാത്രകള്‍
നിഴലും നിലാവും കോറിയിട്ടങ്ങനെ...
ഇടക്ക്‌ തിരിഞ്ഞു നോക്കാറുണ്ട്‌
തിരിഞ്ഞു നോട്ടങ്ങള്‍
അപ്രസക്തമാണെന്ന്‌
അറിയാമായിരുന്നിട്ടും നോക്കി
വെറുതെ...
ഒറ്റക്കിരിക്കുമ്പോള്‍
നിറ സന്ധ്യകള്‍ മറന്നിട്ടു പോയ
നക്ഷത്ര തുണ്ടുകള്‍ പോലെ
നീയിങ്ങനെ എന്നില്‍ ജ്വലിക്കാറുണ്ട്‌
ആ നമിഷം ഹൃദയത്തില്‍
പുഷ്‌പിച്ച പൂക്കള്‍ക്ക്‌ നിന്റെ ഗന്ധമാണ്‌...
ഇനി സ്വപ്‌നങ്ങളിലേക്ക്‌
ഇലകളായ്‌ പെയ്‌തിറങ്ങാം
പരസ്‌പരം പുണര്‍ന്ന്‌
മണ്ണിലേക്ക്‌ വേരാഴ്‌ത്തി
ഇലകളെ വളര്‍ത്താം...
പരസ്‌പരം കടം കൊണ്ട വാക്കുകള്‍
മഴയില്‍ ഒഴുക്കാം
അതങ്ങനെ അവിരാമം ഒഴുകട്ടെ...
വിശുദ്ധിയുടെ ഈ താഴ്‌വരയില്‍ വെച്ച്‌
അവസാനിക്കാത്ത ഋതുക്കളുടെ നിറഞ്ഞ മൗനത്തിന്റെ ചുവട്ടില്‍ വെച്ച്‌
പ്രണയത്തിന്റെ വൃന്ദാവന സാരംഗം
ശതകോടി ദല സ്വരങ്ങളായ്‌
അരൂപിയായ പെണ്‍കുട്ടീ
ഞാനിതാ നിനക്ക്‌ സമ്മാനിക്കുന്നു...

Thursday, November 3, 2011

കൊഞ്ഞനം കുത്തിക്കളിക്കാം....... എന്താ...?

ചുറ്റുമുയരുന്ന പച്ച മാംസത്തിന്റെ മണം
കാമത്തിന്റെ ഊറ്റം ഉഴുതുമറിച്ച
കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങളുടെ
നിലവിളികള്‍...
പാളത്തിന്റെ ഇടനാഴിയില്‍
വീണുടഞ്ഞ കുപ്പിവളകള്‍...
കരുതിയിരിക്കുക
ഒറ്റക്കയ്യാന്‍മാരായ വിത്തുകാളകള്‍
പുറകില്‍ തന്നെയുണ്ട്‌...
.................................................................................
രാവിലെ ചായക്കൊപ്പം വായിച്ച
അക്ഷര കൂട്ടങ്ങള്‍ക്കിടയില്‍
അവളുണ്ടായിരുന്നു
കണ്ടു അത്രമാത്രം
പിന്നെ പുറത്തേക്ക്‌ നീട്ടിതുപ്പി...
ഇതിങ്ങനയൊക്കെ തുടരുമെന്ന്‌
ദീര്‍ഘ നിശ്വാസത്തില്‍ പൊതിഞ്ഞ്‌
പുറത്തേക്ക്‌ വിടാം
എന്നിട്ട്‌ റിയാലിറ്റി ഷോയില്‍
ഫസ്റ്റ്‌ കിട്ടേണ്ടത്‌
രണ്ടാം സ്ഥാനം കിട്ടിയ കുട്ടിക്കായിരുന്നു
എന്ന്‌ കൂലങ്കുഷമായി ചിന്തിച്ച്‌
തല പുകക്കാം...
എന്നിട്ടും സമയം പോയില്ലെങ്കില്‍
മിസ്‌ കോളടിച്ച്‌ ഏതെങ്കിലും
പെണ്‍കുട്ടിയെ തിരിച്ച്‌ വിളിപ്പിച്ച്‌
തവള ഇര പിടിക്കുന്നത്‌ പോലെ
നാക്ക്‌ പുറത്തേക്ക്‌ തള്ളി
നിറം പിടിപ്പിച്ച നുണകള്‍ തട്ടിവിടാം
ഇനി സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍
ചാറ്റിങ്ങിലൂടെ കുറേ
മാഞ്ഞാളം പറയാമല്ലോ.........................
അവസാനം പരസ്‌പരം കുറേ ചീത്ത വിളിച്ച്‌
കൊഞ്ഞനം കുത്തിക്കളിക്കാം.......
എന്താ...?

Monday, October 31, 2011

ശീര്‍ഷകമില്ലാത്ത പ്രണയം

നിന്റെ ഏകാന്തതകളില്‍ കൂട്ടിരിക്കാന്‍
വിഷാദങ്ങളില്‍ ചാറ്റല്‍ മഴയുടെ
ലാളിത്യം നിറക്കാന്‍
എനിക്ക്‌ കഴിയാതെ പോകുന്നു...
എന്നിട്ടും പ്രിയപ്പെട്ടവളെ
പ്രണയത്തിന്റെ ആത്മതത്വം
മൗനമായി നീ എന്നില്‍ നിറക്കുന്നു...
രാപ്പകലുകള്‍ താളലയമാക്കി
പായുന്ന തീവണ്ടി പോലെ
ഞാനിങ്ങനെ സഞ്ചരിക്കുകയാണ്‌ ഇപ്പോഴും...
നീ അറിയുന്നുണ്ടോ ഹൃദയഭൂമിയില്‍ നട്ട
പ്രണയ വിത്തില്‍
ജീവന്റെ തുടിപ്പുകള്‍ ഉയരുന്നത്‌...
ഒന്നും മിണ്ടാതെ കടന്നു പോകുന്ന
ഇടവേളകള്‍...
അതു തീര്‍ന്നാല്‍
നമുക്ക്‌ ശീര്‍ഷകമില്ലാത്ത
പ്രണയത്തെക്കുറിച്ച്‌ സംസാരിക്കാം
അതും കഴിഞ്ഞാല്‍
ചുറ്റുമുയരുന്ന പുതു മണ്ണിന്റെ
നനുത്ത മണം ഒരുമിച്ച്‌ നുകരാം
വിശപ്പിന്റെ വിളി ഒരുമിച്ച്‌ കേള്‍ക്കാം...

Monday, October 24, 2011

ആരാണ്‌ യഥാര്‍ഥ സുഹൃത്ത്‌...?

ആരാണ്‌ യഥാര്‍ഥ സുഹൃത്ത്‌...? ചോദ്യം കേള്‍ക്കുമ്പോള്‍ പലരുടേയും മുഖം ഓര്‍മ്മയില്‍ തെളിയുന്നുണ്ടാകും. എന്നാല്‍ നമ്മുടെ യഥാര്‍ഥ സുഹൃത്ത്‌ നമ്മുടെ ഉള്ളിലുള്ള നാം തന്നെയല്ലേ. വ്യക്തമായി പറഞ്ഞാല്‍ എന്റെ ഉള്ളിലെ ഞാന്‍ തന്നെയാണ്‌ എന്റെ ഏറ്റവും നല്ല സുഹൃത്ത്‌. ആരാണ്‌ എന്റെ ഉള്ളിലെ ഞാന്‍. അത്‌ മനസ്സാണ്‌. മനസ്സുമായി എത്ര പേര്‍ക്ക്‌ സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌ ഇത്‌. മനസ്സുമായി ചങ്ങാത്തത്തിലാവുക എന്നത്‌ ചില്ലറ കാര്യമല്ല. അതൊരു തിരിച്ചറിവാണ്‌. മനസ്സുമായി സൗഹൃദത്തിലാകുന്നതാണ്‌ ഈ തിരിച്ചറിവ്‌.
മനസ്സ്‌ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയാണെന്ന്‌ പറയാറുണ്ട്‌. സത്യമാണ്‌. എന്നാല്‍ അതിന്റെ കടിഞ്ഞാണ്‍ എപ്പോഴും നമ്മുടെ കയ്യില്‍ തന്നെയുണ്ട്‌. പക്ഷേ പലപ്പോഴും അത്‌ നാം പിടിച്ചാല്‍ നില്‍ക്കാറില്ല. എന്നാല്‍ നാം പിടിച്ചാല്‍ തീര്‍ച്ചയായും അത്‌ നില്‍ക്കും. ദിവസത്തില്‍ എത്ര തവണ നാം നമുക്ക്‌ വേണ്ടി ചെലവാക്കുന്നുണ്ട്‌. ചാടി കേറി ഉത്തരം പറയാം. എന്നാല്‍ യാഥാര്‍ഥ്യം അതാണോ. അല്ല. നാം ഒരു മിനുട്ട്‌ പോലും നമുക്ക്‌ വേണ്ടി ചെലവാക്കാറില്ല.
എനിക്കാരുമില്ല, എന്നെയാരും മനസ്സിലാക്കുന്നില്ല, ഞാനൊറ്റക്കാണ്‌ മനസ്സ്‌ നിരന്തരം നമ്മെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന മൂന്ന്‌ കാര്യങ്ങളാണ്‌ മുകളില്‍ എഴുതിയത്‌. അതിന്‌ ഉത്തരം കണ്ടെത്തുന്നത്‌ വരെ അതിങ്ങനെ ഉള്ളില്‍ കിടന്ന്‌ കറങ്ങും. എനിക്കാരുമില്ല എന്ന്‌ നിരന്തരം ചിന്ത വരുന്നുണ്ടെങ്കില്‍ ഉറപ്പിച്ചു കൊള്ളു മനസ്സ്‌ സുഹൃത്തായിട്ടില്ല. മനസ്സ്‌ ഉള്ളപ്പോള്‍ നാം ഒറ്റക്കാവുന്നത്‌ എങ്ങിനെയാണ്‌. അലോചിച്ചു നോക്കു. ഒറ്റക്ക്‌ ബസ്സിലിരുന്ന്‌ യാത്ര ചെയ്യുമ്പോള്‍ നാം സ്വയം സംസാരിക്കാറുണ്ട്‌. നാം ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്‌. ആരോടാണ്‌ നാം സംസാരിക്കുന്നത്‌. ആരാണ്‌ നാം പറയുന്നത്‌ കേള്‍ക്കുന്നത്‌. മനസ്സാണ്‌ അത്‌. അപ്പോള്‍ നാം ഒറ്റക്കാണോ...? ആരാണ്‌ നമ്മെ മനസ്സിലാക്കേണ്ടത്‌. അതിനും ഉത്തരം നാം തന്നെയാണ്‌. കാരണം സ്വയം മനസ്സിലായി കഴിഞ്ഞാല്‍ മറ്റുള്ളവരെ നമുക്ക്‌ പെട്ടന്ന്‌ മനസ്സിലാകും. അവരെ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക്‌ നമ്മെ മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.
ഒരു നിമിഷത്തിന്റെ സമയത്തിനുള്ളില്‍ നമ്മുടെ ഉള്ളില്‍ ചില ചിന്തകള്‍ അറിയാതെ കടന്ന്‌ വരാറുണ്ട്‌. അത്‌ ആരാണ്‌ ഉന്നയിക്കുന്നതെന്ന്‌ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ. അത്‌ മനസ്സാണ്‌. ഉദാഹരണമായി പറഞ്ഞാല്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന നിമിഷത്തില്‍ ഭക്ഷണം വേണ്ട എന്ന്‌ തോന്നിപ്പോയി. ഈ ചിന്തയോടെ കഴിക്കാനിരുന്നാല്‍ ഭക്ഷണത്തിന്റെ അളവ്‌ കുറയുന്നതായി കാണാം. നല്ല മഴക്കാലത്ത്‌ മഴയൊഴിഞ്ഞ ഒരു പകലില്‍ വെയിലുദിച്ചിട്ടുണ്ട്‌. നാം പുറത്തിറങ്ങാന്‍ തീരുമാനിക്കുന്നു. ആ നിമിഷം കുടയെടുക്കേണ്ട കാര്യത്തെക്കുറിച്ച്‌ ചിന്തിച്ച്‌ കുറച്ച്‌ നില്‍ക്കുന്നു. മഴ പെയ്യില്ല എന്ന വിശ്വാസത്തില്‍ കുടയെടുക്കാതെ പുറത്തേക്കിറങ്ങുന്നു. ഉറപ്പാണ്‌ പകുതി ദൂരം എത്തുമ്പോഴേക്കും മഴ പെയ്‌തിരിക്കും. ഇത്‌ എന്തു കൊണ്ട്‌ സംഭവിച്ചു. ഉത്തരം ലളിതമാണ്‌. നാം കുടയെടുക്കാന്‍ മടിയുള്ള കൂട്ടത്തിലാണെന്ന്‌ മനസ്സിന്‌ കൃത്യമായി അറിയാം. അത്‌ നമ്മെ പരീക്ഷിക്കാന്‍ വേണ്ടിയാണ്‌ ഇറങ്ങാന്‍ നേരത്ത്‌ സംശയത്തിന്റെ വിത്ത്‌ പാകിയത്‌. ആലോചിച്ചു നോക്കു ജീവിതത്തിന്റെ പല നിര്‍ണ്ണായക ഘട്ടത്തിലും മനസ്സ്‌ ഇത്തരത്തില്‍ നമ്മോട്‌ സംസാരിച്ചിട്ടുണ്ടാകും. നാം അറിയാതെ ഒരു നിമിഷാര്‍ഥത്തില്‍ തോന്നുന്ന ഇത്തരം ചിന്തകളെ ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അത്‌ വിജയത്തിലെത്തിയിരിക്കും. ഇനി അത്‌ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കില്‍ പിന്നീട്‌ നാം ദുഃഖിച്ചിട്ടുണ്ടാകും. ശരീരം അല്‌പമൊന്ന്‌ ക്ഷീണിച്ച അവസ്ഥയില്‍ കിടക്കണമെന്ന്‌ വിചാരിച്ച്‌ നോക്കൂ. ആ നിമിഷം മുതല്‍ നമുക്ക്‌ ശക്തമായ ഉറക്കം വന്നിരിക്കും. ഇനി കിടന്ന്‌ ചിന്തിക്കുന്നത്‌ പനിയെക്കുറിച്ചാണെങ്കില്‍ കുറച്ച്‌ സമയം കഴിയുമ്പോഴേക്കും പനിച്ചിരിക്കും. രാവിലെ നാല്‌ മണിക്ക്‌ എഴുന്നേല്‍ക്കേണ്ട ആവശ്യമുണ്ട്‌. രാത്രി 11 മണിക്ക്‌ കിടക്കുന്നു. കിടന്ന്‌ കൊണ്ട്‌ 11 മണി മുതല്‍ നാല്‌ മണി വരെയുള്ള അഞ്ച്‌ മണിക്കൂറിന്റെ ഇടവേള കൈ വിരലില്‍ എണ്ണി നോക്കൂ. രാവിലെ കൃത്യം നാല്‌ മണിക്ക്‌ തനിയെ എഴുന്നേല്‍ക്കും. കുറേ കാലമായി കാണാത്ത ഒരാളെക്കുറിച്ച്‌ പെടുന്നനെ കാണാന്‍ ആഗ്രഹം തോന്നിയെന്നിരിക്കുക. വലിയ താമസമില്ലാതെ അയാള്‍ തൊട്ടു മുന്നില്‍ വന്നിരിക്കും അല്ലെങ്കില്‍ ഫോണെങ്കിലും ചെയ്‌തിരിക്കും.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ യാഥാര്‍ഥ്യമാണ്‌. ചിലപ്പോഴെങ്കിലും അനുഭവിച്ചിട്ടുമുണ്ടാകും. മനസ്സ്‌ അങ്ങിനെയാണ്‌. സൗഹൃദത്തിലായി കഴിഞ്ഞാല്‍ അത്‌ നിരന്തരം നമ്മെ സംരക്ഷിക്കും. നാക്ക്‌ പിഴക്കാരെ സംസാരിക്കാന്‍ അത്‌ ശ്രദ്ധിച്ചോളും. ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലൊക്കെ അത്‌ നമ്മെ വഴികാട്ടും. ഏകാഗ്രത, ജാഗ്രത, രണ്ടാമതൊന്ന്‌ ആലോചിക്കുക, ചിന്തിച്ച്‌ പ്രവര്‍ത്തിക്കുക, യുക്തിസഹമായി പെരുമാറുക തുടങ്ങി മനസ്സുമായുള്ള സൗഹൃദത്തിന്‌ ധാരാളം പേരുകള്‍ നല്‍കിയിട്ടുണ്ട്‌. ഇതെല്ലാം ഒന്നാണ്‌.
മനസ്സുമായി ചങ്ങാത്തത്തിലാകാന്‍ ആദ്യം ചെയ്യേണ്ടത്‌ സ്വയം നോക്കാന്‍ പഠിക്കുക എന്നതാണ്‌. കണ്ണാടിയുടെ മുന്നിലല്ല. സ്വന്തം ഉള്ളിലേക്കാണ്‌ നോക്കേണ്ടത്‌. ഒറ്റക്ക്‌ സ്വസ്ഥമായി കണ്ണടച്ച്‌ പത്ത്‌ മിനുട്ട്‌ മൗനമായി ഇരുന്ന്‌ നോക്കു. നമ്മുടെ ഉള്ളിലേക്ക്‌ കടന്നു വരുന്ന ചിന്തകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഇല്ല. അനിയന്ത്രിതമായി മനസ്സ്‌ പല വഴിക്ക്‌ സഞ്ചരിക്കുകയായിരിക്കും. അപ്പോള്‍ തിരിച്ചറിയുക മനസ്സ്‌ നിയന്ത്രണത്തിലല്ല എന്ന്‌. ഇനി ഇത്‌ ദിവസവും തുടരുക. ക്രമേണ ക്രമേണ നാം തിരിച്ചറിഞ്ഞ്‌ തുടങ്ങും നാം ആരാണെന്ന്‌. അതൊരു തുടക്കമാണ്‌. പത്ത്‌ മിനുട്ട്‌ എന്നത്‌ നാം അറിയാതെ തന്നെ പിന്നീട്‌ ദീര്‍ഘിച്ച്‌ പോകും. ദീര്‍ഘിക്കട്ടെ. അങ്ങനെ അങ്ങനെ നമ്മുടെ ഉള്ളില്‍ നിന്ന്‌ മനസ്സ്‌ അനവധി സ്ഥലങ്ങളിലേക്കുള്ള സഞ്ചാരം നിര്‍ത്തി തുടങ്ങും. ക്രമേണ നമ്മിലേക്ക്‌ നോക്കാന്‍ നാം അറിയാതെ തന്നെ മനസ്സ്‌ പഠിപ്പിക്കും. അപ്പോള്‍ അറിഞ്ഞ്‌ തുടങ്ങുക മനസ്സ്‌ സൗഹൃദത്തിലായി തുടങ്ങിയെന്ന്‌. ഈ ഏകാന്തമായ ഇരിപ്പ്‌ ആസ്‌തികനും നാസ്‌തികനും ഒക്കെ ചെയ്യാന്‍ കഴിയുന്ന കാര്യമാണ്‌. പക്ഷേ കുറച്ച്‌ നേരമെങ്കിലും ഒറ്റക്ക്‌ ഇരിക്കാനുള്ള മനോഭാവം വളര്‍ത്തിയെടുക്കുകയാണ്‌ ആദ്യം വേണ്ടത്‌.
കാക്കശ്ശേരി ഭട്ടതിരിപ്പാടിനോട്‌ മറ്റ്‌ ബ്രാഹ്മണന്‍മാര്‍ സന്ധ്യാ വന്ദനം ഉണ്ടോ എന്ന്‌ പുച്ഛത്തോടെ ചോദിക്കുമ്പോള്‍ അദ്ദേഹം ഒരു ശ്ലോകം ചൊല്ലുന്നുണ്ട്‌. അതിന്റെ അര്‍ഥം ഇതാണ്‌. `ഹൃദയമാകുന്ന ആകാശത്തിലെ ജ്ഞാനമാകുന്ന സൂര്യന്‌ ഉദയവും അസ്‌തമയവും ഇല്ല. അപ്പോള്‍ ഞാനെങ്ങനെയാണ്‌ സന്ധ്യാ വന്ദനം കഴിക്കുക' എന്നാണ്‌ അദ്ദേഹം അവരോട്‌ ചോദിക്കുന്നത്‌. ഇവിടെ ഹൃദയത്തിന്റെ വിശാലതയാണ്‌ ആകാശം. ജ്ഞാനമാകുന്ന സൂര്യന്‍ അദ്ദേഹത്തിന്റെ മനസ്സാണ്‌. മനസ്സ്‌ ഉദയവും അസ്‌തമയവും ഇല്ലാതെ എപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു എന്ന്‌ ചുരുക്കും. താവോ തേ ചിംഗിലൂടെ ലാവോത്സു പറഞ്ഞത്‌ ഈ സഹൃദയത്വത്തെക്കുറിച്ചാണ്‌. ബുദ്ധന്‍ അന്വേഷിച്ച്‌ കണ്ടെത്തിയതും ഇതാണ്‌. അദൈ്വതത്തിലൂടെ ശങ്കരാചാര്യര്‍ പറഞ്ഞതും, തത്‌ ത്വം അസി- അത്‌ നീയാകുന്നു എന്ന തത്വമസിയും, അഹം ബ്രഹ്മാസ്‌മിയും ഒക്കെ പറയുന്നത്‌ ഈ സൗഹൃദത്തെക്കുറിച്ചാണ്‌.
അള്ളാഹു അന്ത്യ പ്രവാചകനായ നബിയോട്‌ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഭൂമിയിലെ മനുഷ്യരോട്‌ അഞ്ച്‌ തവണയെങ്കിലും നിസ്‌കരിക്കാന്‍ പറയണമെന്ന്‌ തറപ്പിച്ച്‌ പറഞ്ഞത്‌ ദിവസത്തില്‍ അഞ്ച്‌ തവണയെങ്കിലും സ്വയം ഉള്ളിലേക്ക്‌ നോക്കാന്‍ അവസരം കിട്ടട്ടെ എന്ന്‌ കരുതിയാണ്‌. യേശു ക്രിസതു ഒരിക്കല്‍ ചോദിച്ചു. ഒരു മനുഷ്യന്‍ സര്‍വ്വ ലോകവും നേടിയിട്ടും സ്വന്തം ആത്മാവ്‌ നഷ്‌ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്ത്‌ കാര്യം എന്ന്‌. ഇവിടെ മനസ്സ്‌ ആത്മാവാണ്‌.
ഹെര്‍മ്മന്‍ ഹെസ്സയുടെ സിദ്ധാര്‍ഥ ജീവിതത്തിന്റെ പല അവസ്ഥാന്തരങ്ങളേയും തരണം ചെയ്‌ത്‌ ഒടുവില്‍ എത്തിപ്പെടുന്നത്‌ ഒരു പുഴയോരത്തെ തോണിക്കാരന്റെ അടുത്താണ്‌. അയാളാണ്‌ സിദ്ധാര്‍ഥക്ക്‌ ഉത്തരം നല്‍കുന്നത്‌. അയാള്‍ ഇത്രയേ പറഞ്ഞുള്ളു. പുഴ എല്ലാം പഠിപ്പിക്കും. പുഴയില്‍ ഒന്നും ശാശ്വതമായി നില്‍ക്കുന്നില്ല. എല്ലാം ഒഴുകി കൊണ്ടേ ഇരിക്കും. അതേ പോലെയാണ്‌ മനസ്സ്‌. സൗഹൃദത്തിലായി കഴിഞ്ഞാല്‍ മനസ്സ്‌ ഇങ്ങനെ സ്വച്ഛമായി ഒഴുകും. പുഴ തന്നിലുള്ള മാല്യന്യങ്ങളെ ഒഴുക്കുന്നത്‌ എപ്രകാരമാണോ അതു പോലെ മനസ്സും നമ്മുടെ ഉള്ളിലെ മാല്യനങ്ങളെ പുറന്തള്ളി നവീകരിച്ച്‌ കൊണ്ടേ ഇരിക്കും.
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള കാര്യമെന്താണ്‌. പല ഉത്തരങ്ങളുണ്ടാകും. എന്നാല്‍ ഒറ്റ ഉത്തരമാണ്‌ ഉള്ളത്‌. ചെറിയ കുട്ടികള്‍ ഉറക്കത്തില്‍ ചിരിക്കുന്നത്‌ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇനി ശ്രദ്ധിച്ച്‌ നോക്കുക. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള കാഴ്‌ച്ചയാണ്‌ അത്‌. സൗമ്യമായ ആ പുഞ്ചിരിയാണ്‌ യഥാര്‍ഥത്തിലുള്ള മനുഷ്യന്റെ തെളിഞ്ഞ മനസ്സിന്റെ അടയാളം. അതുകൊണ്ടാണ്‌ വൈലോപ്പിള്ളി പറഞ്ഞത്‌ വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ എന്ന്‌. വയസ്സ്‌ കൂടിയപ്പോള്‍ നമ്മുടെ പുഞ്ചിരി കണ്ട്‌ വൈലോപ്പിള്ളി പിന്നെയും പറഞ്ഞു പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ച്‌ തുറന്ന്‌ നേരിനെ കാട്ടാം എന്ന്‌.
നരേന്ദ്രന്‍ എന്ന സാധാരണക്കാരനായ വ്യക്തിക്ക്‌ ശ്രീരാമകൃഷ്‌ണ പരമഹംസരെ തൊട്ടിരുന്നപ്പോഴാണ്‌ ബോധോദയത്തിന്റെ പുതിയ ലോകത്തേക്ക്‌ അദ്ദേഹം സഞ്ചരിച്ചതും പില്‍ക്കാലത്ത്‌ സ്വാമി വിവേകാനന്ദനായി മാറിയതും. ദുഃഖ നിരാസത്തിന്‌ വഴി കണ്ടെത്താനായി കൊട്ടാരം വിട്ടിറങ്ങിയ ഗൗതമന്‌ അരയാല്‍ ചുവട്ടില്‍ വെച്ചാണ്‌ ബോധോദയം ഉണ്ടാകുന്നത്‌. പിന്നീട്‌ ശ്രീബുദ്ധനായ അദ്ദേഹത്തിനും വിവേകാന്ദനും സംഭവിച്ച രണ്ട്‌ തരത്തിലുള്ള തിരിച്ചറിവുകളെ നോക്കുക. പരമഹംസരെ തൊട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ ഒരു പ്രകാശം മാത്രം കടന്ന്‌ പോകുന്നതായി അനുഭവപ്പെട്ടു എന്ന്‌ അദ്ദേഹം പിന്നീട്‌ രേഖപ്പെടുത്തുകയുണ്ടായി. പരമഹംസര്‍ തന്റെ മനസ്സുമായി അത്രകണ്ട്‌ താദാത്മ്യം പ്രാപിച്ചതിന്റെ അനുരണനങ്ങളാണ്‌ വിവേകാനന്ദന്റെ ഉള്ളില്‍ പ്രവര്‍ത്തിച്ചത്‌. ബുദ്ധന്‌ സംഭവിച്ചത്‌ വൃക്ഷത്തിന്റെ തണലില്‍ നിന്ന്‌ കിട്ടിയ ഊര്‍ജ്ജത്തിന്റെ ശക്തിയാണ്‌. കാരണം ഭൂമിയിലെ സസ്യ ലദാതികള്‍ തങ്ങളുടെ ധര്‍മ്മം മാത്രം അനുഷ്‌ടിക്കുന്ന ജീവനുള്ള വസ്‌തുക്കളാണ്‌. അവയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ്‌ ഭൂമിയുടെ സ്ഥിരതക്ക്‌ ഒരു കാരണം എന്നത്‌ തര്‍ക്കമറ്റ വിഷയമാണ്‌. വൃക്ഷം ഉദ്‌പാതിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അതേ ശക്തിയാണ്‌ പരമഹംസരില്‍ നിന്നും പുറത്തേക്ക്‌ വന്നത്‌. അത്‌ തന്നെയാണ്‌ നാം പറയുന്ന പോസിറ്റീവ്‌ എനര്‍ജി.
അസഹിഷ്‌ണുത, അകാരണമായ ദേഷ്യം, വേവലാതികള്‍ തുടങ്ങി നാം നിത്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളുടെ കണക്ക്‌ എടുത്ത്‌ നോക്കുക. ശരീരം പുറന്തള്ളാന്‍ വെമ്പുന്ന വികാരങ്ങളാണ്‌ ഇതെല്ലാം. എന്നിട്ടും നാം അതിനെയാണ്‌ ഏറ്റവും കൂടുതല്‍ കൂട്ട്‌ പിടിക്കുന്നത്‌. നമുക്ക്‌ ചിരിക്കാന്‍ ചെലവാക്കേണ്ട മുഖത്തെ മസിലുകളുടെ എണ്ണം വെറും നാലെണ്ണമാണ്‌. എന്നാല്‍ ദേഷ്യം പിടിക്കാന്‍ ചെലവാക്കേണ്ടത്‌ 64 മസിലുകളുടെ ഊര്‍ജ്ജമാണ്‌. എന്തിനാണ്‌ ഇത്രയധികം നെഗറ്റീവ്‌ എനര്‍ജി ശരീരത്തിലേക്ക്‌ കടത്തി വിടുന്നത്‌. മനസ്സുമായി സൗഹൃദത്തിലെത്തിയാല്‍ ഇത്തരത്തിലുള്ള വികാരങ്ങള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല ജീവിതത്തില്‍ എന്ന്‌ മനസ്സിലാകും.
ഇത്‌ വായിച്ച്‌ ഈ ഖണ്ഡികയിലെത്തിയ നിങ്ങളുടെ മനസ്സ്‌ ഞാനിപ്പോള്‍ ഇവിടെ നിന്ന്‌ കാണുന്നുണ്ട്‌. നിങ്ങള്‍ പറയും സന്ന്യാസിമാര്‍ക്ക്‌ പറഞ്ഞതാണ്‌ ഇതെല്ലാം, എനിക്ക്‌ മഹാ മനസ്‌കനാകേണ്ട എന്നൊക്കെ. എന്നാല്‍ തെറ്റിപ്പോയി. ലൗകിക ജീവിതത്തിനാണ്‌ ഇത്‌ അത്യാവശ്യം.
മനസ്സുമായി താദാത്മ്യം പ്രാപിച്ചാല്‍ പിന്നെ നാം കാണുന്ന സമസ്‌ത വസ്‌തുക്കള്‍ക്കും വല്ലാത്ത സൗന്ദര്യമായിരിക്കും. എല്ലാവരോടും സമത്വത്തോടെ പെരുമാറാന്‍ സാധിക്കും. എന്തും ആസ്വദിക്കാനും കേള്‍ക്കാനും കാണാനും തുടങ്ങി ലോകത്തെ മുഴുവന്‍ ഇഷ്‌ടപ്പെടും. അതാണ്‌ സഹൃദയത്വം. ചുരുക്കത്തില്‍ മനസ്സുമായുള്ള സൗഹൃദമാണ്‌ സഹൃദയത്വം. സ്വയം തിരിച്ചറിയുക എന്നത്‌ വല്ലാത്തൊരു സ്വാസ്ഥ്യമാണ്‌. അപ്പോള്‍ മാത്രമാണ്‌ ആത്മ വിശ്വാസവും ആത്മ ധൈര്യവും നിറഞ്ഞ്‌ ജീവിതത്തിന്റെ നൈസ്സര്‍ഗികമായ നിറങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുക.

Wednesday, October 19, 2011

`വൃന്ദാവന സാരംഗം'

അതിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്‌. ചിലപ്പോള്‍ പ്രണയം, ചില സമയങ്ങളില്‍ വിരഹം നിറഞ്ഞ്‌. എകാന്തമായി ഇരിക്കുന്ന ഇടവേളയില്‍ അത്‌ കേട്ട്‌ കരായാന്‍ തോന്നിയിട്ടുണ്ട്‌. `വൃന്ദാവന സാരംഗം' ഒര്‍മായനങ്ങളുടെ പാഥേയം. മൗനം നിറച്ച്‌ സൗമ്യമായ വഴികളിലൂടെ അതിങ്ങനെ എന്നിലൂടെ സഞ്ചരിക്കുന്നുണ്ട്‌ ഇപ്പോഴും.
ഏറ്റവും സുന്ദരമായി പാടാന്‍ കഴിയുന്ന ഒരു രാഗമാണ്‌ വൃന്ദാവന സാരംഗം. അതി ഭാവുകതക്കപ്പുറത്ത്‌ അത്‌ തരുന്ന ആനന്ദം അനിര്‍വ്വചനീയമാണ്‌. പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ചെയ്‌ത ചില പാട്ടുകളുണ്ട്‌ അത്‌ കേട്ടാല്‍ മനസ്സിലാകും വൃന്ദാവന സാരംഗത്തിന്റെ വൈകാരിക തലങ്ങള്‍. തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലെ ആദ്യമായ്‌ കണ്ട നാള്‍, വൈശാലിയിലെ ഇന്ദു പുഷ്‌പം ചൂടി നില്‍ക്കും രാത്രി, ഞാന്‍ ഗന്ധര്‍വനിലെ ദേവി ആത്മരാഗമേകാന്‍ തുടങ്ങിയവ ഈ രാഗത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്നു.
ഭക്തിയുടെ ഒരു തലം കൂടി വൃന്ദാവന സാരംഗത്തിനുണ്ട്‌. അവരോഹണ സ്വരത്തിലെ മധ്യമാവതി ബന്ധം അതിന്‌ കാരണമാണെന്ന്‌ പറയാം. രവീന്ദ്രന്‍ മാഷ്‌ അരയന്നങ്ങളുടെ വീട്‌ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയ ദീന ദയാലോ രാമ എന്ന ഗാനം വൃന്ദാവന സാരംഗത്തിന്റെ ഭക്തിഭാവം കാണിക്കുന്നുണ്ട്‌.
ഏകാന്തമായ ഒരു രാത്രിയില്‍ പാതി തുറന്ന ജനലിലൂടെ നിലാവ്‌ നോക്കി ഇരുന്നപ്പോള്‍ പഴയ നാഷണലിന്റെ ടേപ്പ്‌ റിക്കോര്‍ഡറിലൂടെ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌ പുല്ലാംകുഴലില്‍ എന്നെ വൃന്ദാവന സാരംഗം ആദ്യമായി കേള്‍പ്പിച്ചത്‌. പിന്നീട്‌ പല തവണ നേരിട്ടും അല്ലാതെയും കെ എസ്‌ ഗോപാല കൃഷ്‌ണനും പുല്ലാംകുഴലിലൂടെ തന്റെ പ്രിയപ്പെട്ട രാഗമായ വൃന്ദാവന സാരംഗം കേള്‍പ്പിച്ചു. ഒരു സ്‌ത്രൈണമായ സൗന്ദര്യം വൃന്ദാവന സാരംഗത്തിന്‌ കൈവരുന്നതായി കെ എസ്സിന്റെ കച്ചേരികള്‍ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്‌.
അതെ അതിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്‌. ചിലപ്പോള്‍ പ്രണയം, ചില സമയങ്ങളില്‍ വിരഹം നിറഞ്ഞ്‌. എകാന്തമായി ഇരിക്കുന്ന ഇടവേളയില്‍ അത്‌ കേട്ട്‌...കേട്ട്‌ അങ്ങനെ.........

Wednesday, September 28, 2011

ലയലന്റ്‌ ബസ്സും, നവരസങ്ങളും

റോഡിലൂടെയുള്ള യാത്രകള്‍ വൈവിധ്യങ്ങളുടെ കലവറയാണ്‌. ഓരോ ദിവസത്തെ യാത്രകളിലും നാം വ്യത്യസ്‌ത സ്വഭാവ സവിശേഷതകളുള്ള മനുഷ്യന്‍മാരെയാണ്‌ അഭിമുഖീകരിക്കാറുള്ളത്‌. അതുപോലെ വിവിധങ്ങളായ സവിശേഷതകളുള്ള വാഹനങ്ങളേയും നാം കാണാറുണ്ട്‌.
പറഞ്ഞ്‌ വരുന്നത്‌ നമ്മുടെ റോഡുകള്‍ കീഴടക്കിയിട്ടുള്ള ബസ്സുകളെ കുറിച്ചാണ്‌. സ്വാകര്യ ബസ്സുകളും സര്‍ക്കാര്‍ ബസ്സുകളുമടക്കം ലക്ഷകണക്കിന്‌ ബസ്സുകള്‍ ഇന്ന്‌ കേരളത്തിലെ നിരത്തുകളിലൂടെ ചീറിപ്പായുന്നു. ദിവസവും അവ വരുത്തിവെക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. അവയെക്കുറിച്ചുള്ള പരാതികളും ധാരാളം നാം കേള്‍ക്കാറുണ്ട്‌. തത്‌ക്കാലം അത്തരത്തിലുള്ള കുറ്റം പറച്ചിലുകള്‍ക്കല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. മനുഷ്യന്റെ വികാരങ്ങളുമായി അടുത്ത്‌ നില്‍ക്കുന്ന ഒരു വാഹനം നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബസ്സുകളാണെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. മനുഷ്യന്റെ മുഖഭാവങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഭലിപ്പിക്കുന്ന ഒരു വാഹനം ബസ്സാണെന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. ചുളിക്കാന്‍ വരട്ടെ.
മേല്‍പ്പറഞ്ഞ വിഷയത്തിലേക്ക്‌ വരാം. അതിന്‌ മുമ്പ്‌ മറ്റൊന്ന്‌ കൂടെ സൂചിപ്പിക്കട്ടെ. നമ്മുടെ ബസ്സുകളില്‍ 90 ശതമാനവും അശോക്‌ ലയലന്റിന്റേയും ടാറ്റയുടെയും ബസ്സുകളാണ്‌. ഇതില്‍ ഇന്ത്യന്‍ കമ്പനിയായ ലയലന്റ്‌ ബസ്സുകള്‍ക്ക്‌ ഒരു രാജകീയ പ്രൗഢിയുള്ളതായി തോന്നിയിട്ടുണ്ട്‌. റോഡിലെ രാജാവ്‌ ആര്‌ എന്ന ചോദ്യത്തിന്‌ ടാറ്റയുടെ ബസ്സോ ലോറിയോ അല്ല ലയലന്റിന്റെ ബസ്സും ലോറിയുമാണ്‌ ഗംഭീരന്‍മാരെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. ടാറ്റയുടെ ബസ്സുകള്‍ക്ക്‌ പതിഞ്ഞ ശബ്‌ദമാണെങ്കില്‍ ലയലന്റ്‌ ഘന ഗംഭീര ശബ്‌ദത്തിന്‌ ഉടമയാണ്‌. ഇനി സ്റ്റിയറിംഗ്‌ ശ്രദ്ധിച്ച്‌ നോക്കൂ അതിന്റെ വൈവിധ്യം മനസ്സിലാകും. ഗിയറും, എന്‍ജിന്‍ ബോക്‌സും അടക്കം എല്ലാത്തിനും ആ രാജകീയത ദൃശ്യമാണ്‌. ഇനി ഡ്രൈവറുടെ ഇരിപ്പ്‌ നോക്കുക. ലയലന്റിലെ ഡ്രൈവര്‍ ആനപ്പുറത്ത്‌ ഇരിക്കുന്നത്‌ പോലെ തോന്നും. അയാള്‍ ആ ബസ്സിനെ മെരുക്കി കൊണ്ട്‌ പോകുന്നത്‌ കണ്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്‌.
ശൃംഗാരം, ഹാസ്യം, കരുണം, വീരം, രൗദ്രം, ഭീഭത്സം, ഭയാനകം, അദ്‌ഭുതം, ശാന്തം. മനുഷ്യന്റെ വികാരങ്ങളുടെ ശാസ്‌ത്രീയ നാമമാണ്‌ ഈ ഒമ്പതെണ്ണം. നവരസങ്ങള്‍ എന്ന്‌ ഇവയെ വിളിക്കുന്നു. ഈ ഒമ്പത്‌ രസങ്ങള്‍ ഒരു വാഹനത്തിന്‌ ആരോപിച്ചാല്‍ അതിന്‌ ഏറ്റവും യോജിക്കുക ലയലന്റ്‌ ബസ്സുകളാണ്‌. സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ നോക്കിയാല്‍ ഇത്‌ മനസ്സിലാകും. ഇത്‌ മനസ്സിലാക്കാനുള്ള വഴി ലളിതമാണ്‌. ലയലന്റ്‌ ബസ്സിന്റെ മുന്നിലെ വലിയ ലൈറ്റുകള്‍ രണ്ട്‌ കണ്ണുകളായി സങ്കല്‍പ്പിക്കുക. ഈ രണ്ട്‌ ലൈറ്റിന്റെയും ഇടയിലുള്ള ഭാഗത്തേക്ക്‌ നോക്കൂ. നാം ചിരിക്കുന്നത്‌ പോലെയാണ്‌ ഒരു ബസ്സെങ്കില്‍ മറ്റൊന്ന്‌ കരയുകയായിരിക്കും, സകല വാഹനങ്ങളോടും കൊഞ്ഞനം കുത്തുന്ന മുഖം കാണിച്ചായിരിക്കും ചിലതിന്റെ വരവ്‌, അടുത്തത്‌ പുളി തിന്നത്‌ പോലെ ഭീഭത്സമായിരിക്കും മുഖം, ചിലത്‌ ദേഷ്യം പിടിച്ച്‌, വീരത്തിന്റെ മസില്‍ പിടിത്തവുമായി മറ്റൊരു കൂട്ടര്‍, അന്തം വിട്ട മുഖവുമായി പരിഭ്രമിച്ചങ്ങനെ ചിലര്‍, ഓടിയോടി ചുമച്ച്‌ ചുമച്ച്‌ തളര്‍ന്ന്‌ ചിലരുണ്ട്‌ അവര്‍ ശാന്തരാണ്‌...
തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ്‌ സ്റ്റാന്റിലോ, കണ്ണൂര്‍ - കോഴിക്കോട്‌ റൂട്ടിലോ പോയാല്‍ ഈ ഒമ്പത്‌ രസങ്ങളും അവയുടെ വകഭേദങ്ങളുമായി വിലസുന്ന ലയലന്റ്‌ ബസ്സുകളെ യഥേഷ്‌ടം കാണാം.

Tuesday, September 27, 2011

`ഹും` ... `ഞാന്‍'

തലക്കെട്ടിലെ `ഹും` എന്നത്‌ വായ തുറക്കാതെ അണ്ണാക്കില്‍ നിന്ന്‌ അനുനാസിക കൂട്ടി മൂക്കിന്റെ ദ്വാരങ്ങളിലൂടെ പുറത്തേക്ക്‌ വിടുന്ന ഒരു ശബ്‌ദത്തെ കുറിക്കാന്‍ ചേര്‍ത്തതാണ്‌. ദൈനംദിന ജീവിതത്തില്‍ പല ഘട്ടത്തിലും നാം ഈ ശബ്‌ദം പുറപ്പെടുവിക്കാറുണ്ട്‌. ഈ ശബ്‌ദത്തിന്റെ കൂടെ ഏറ്റവും കൂടുതല്‍ ചേര്‍ക്കാറുള്ള വാക്ക്‌ `ഞാന്‍' എന്നും.
ഈ ഞാനെന്ന ഭാവത്തെ രണ്ടായി പറയാം. അഹം ബോധമെന്നും അഹങ്കാരമെന്നും. എന്താണ്‌ അഹം ബോധം...? ഉപബോധമനസ്സിലെ ബോധതലത്തില്‍ നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്‌ അഹം ബോധം. ഉദാഹരണമായി പറഞ്ഞാല്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വ്യക്തികത സ്‌കോര്‍ 400 തികച്ച ഏക കളിക്കാരനാണ്‌ വെസ്റ്റിന്ത്യന്‍ ഇതിഹാസം ബ്രയാന്‍ ലാറ. ആദ്യമായി ക്വാഡ്രബിള്‍ തികച്ച കളിക്കാരന്‍ എന്ന ബോധം ലാറക്ക്‌ ഉണ്ട്‌. ഇത്‌ അഹം ബോധമാണ്‌. ഈ 400 ഇനി മറ്റൊരാള്‍ക്കും തകര്‍ക്കാന്‍ കഴിയില്ല എന്ന്‌ ലാറ കരുതുന്നുണ്ടെങ്കില്‍ അത്‌ ആഹങ്കാരമായി മാറുന്നു.
രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത്‌ വരെ നമ്മുടെ ഉള്ളില്‍ എത്ര തവണ ഈ ഞാന്‍ എന്ന ചിന്ത കടന്നുവരുന്നുണ്ടെന്ന്‌ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ...? ജീവിതത്തിന്റെ നിര്‍ണ്ണായകമായ പല നിമിഷത്തിലും `ഞാന്‍' എന്നും `എനിക്ക്‌' എന്നും പറയാന്‍ പറ്റാത്തതിന്റെ പേരില്‍ നമുക്ക്‌ എന്തെല്ലാം നഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ...?
ഞാന്‍, എനിക്ക്‌, എന്റേത്‌ തുടങ്ങി വീരവാദത്തിന്റെ തേന്‍ പുരട്ടി നാം പുറത്തേക്ക്‌ തുപ്പുന്ന വാക്കുകളുടെ വൈവിധ്യങ്ങള്‍ നോക്കുക. ഞാനാരാ മോന്‍, എന്നോടാ കളി, ഞാനില്ലേ കാണാമായിരുന്നു, അവന്റെ സ്ഥാനത്ത്‌ ഞാനായിരിക്കണം, ഞാനങ്ങനെയല്ല, ഞാനങ്ങനെയൊക്കെയാണ്‌, എനിക്ക്‌ മാത്രം, ഞാനത്‌ ചെയ്‌തു, ഞാനേ അത്‌ ചെയ്‌തുള്ളു, ഞാന്‍ തന്നെ വേണമത്രേ, ഞാനായതുകൊണ്ടാണ്‌........ തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര `ഞാന്‍'. ഇതിന്റെ കൂടെയെല്ലാം `ഹും' എന്ന്‌ ചേര്‍ത്താല്‍ കാര്യം വ്യക്തമാകും.
മൂന്ന്‌ വര്‍ഷത്തെ ബിരുദ പഠനത്തിന്‌ ശേഷം കോളജ്‌ വിട്ട യുവാവ്‌ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിന്‌ കുറച്ച്‌ മാസങ്ങള്‍ക്ക്‌ ശേഷം ക്യാമ്പസില്‍ എത്തി ചുറ്റും നോക്കി ഒരു ആത്മഗതമുണ്ട്‌. `ഹോ ഞാനൊക്കെ പഠിക്കുമ്പോള്‍ എന്തായിരുന്നു കോളേജ്‌... ഇപ്പം എന്ത്‌'
ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ വയസ്സായ ഒരാള്‍ക്ക്‌ ഇരിക്കാന്‍ സീറ്റ്‌ ഒഴിഞ്ഞ്‌ കൊടുക്കുന്ന ആളെ ശ്രദ്ധിച്ച്‌ നോക്കു. അയാളുടെ മുഖത്ത്‌ ഇങ്ങനെ വായിക്കാം. `ഇത്ര ആളുകളുള്ള ഈ ബസ്സില്‍ ഈ പ്രായമായ ആള്‍ക്ക്‌ യാത്ര ചെയ്യാന്‍ ഞാന്‍ തന്നെ സീറ്റ്‌ ഒഴിഞ്ഞ്‌ കൊടുക്കേണ്ടി വന്നു'. എന്നിട്ട്‌ അയാള്‍ ചുറ്റും നോക്കുന്നു. ചുറ്റുമിരിക്കുന്ന മറ്റ്‌ യാത്രക്കാരില്‍ അയാളെ ശ്രദ്ധിക്കുന്ന രണ്ട്‌ പേരെങ്കിലും ഉണ്ടാകും അവരുടെ മുഖത്ത്‌ നിന്നും ഇതും വായിക്കാം. `ഓ... ഒരു ത്യാഗി'.
ഒരു വിവാഹ വീട്ടിലേക്ക്‌ പോകാന്‍ ഒരുങ്ങുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ കിടന്ന്‌ ഞാന്‍ കയറ്‌ പൊട്ടിച്ച്‌ തുടങ്ങും. `ആ വിവാഹ വീട്ടിലേക്ക്‌ കയറി പോകുമ്പോള്‍ അവിടെ കൂടിയിരിക്കുന്നവരൊക്കെ എന്നെ മാത്രം ശ്രദ്ധിക്കും. ഇതാ വന്നിരിക്കുന്നു........ എന്ന്‌ എല്ലാവരും മനസ്സില്‍ പറഞ്ഞിരിക്കും എല്ലാവരും സന്തോഷം കൊണ്ട്‌ എന്നെ വീര്‍പ്പുമുട്ടിക്കും'(അഴകിയ രാവണന്‍ എന്ന സിനിമയിലെ പ്രൊഡ്യൂസര്‍ വരുന്നു എന്ന ശ്രീനിവാസന്‍ ഡയലോഗ്‌ ആലോചിക്കുക)...... തുടങ്ങി അനേകം മനക്കോട്ടകള്‍. പക്ഷേ ഒന്നും സംഭവിക്കുന്നില്ല.
എന്ത്‌ പ്രവൃത്തി ചെയ്‌ത്‌ കഴിഞ്ഞാലും നാലാള്‍ ചുറ്റുമുണ്ടെങ്കില്‍ അവരെയെല്ലാം ഒരു നോട്ടം നോക്കുന്ന ചിലരുണ്ട്‌. ആ നോട്ടത്തില്‍ എല്ലാമടങ്ങിയിട്ടുണ്ടാകും. നാലാള്‍ കൂടുന്ന സ്ഥലത്ത്‌ ഒരു പണിയുമെടുക്കാതെ ഓടിച്ചാടി നടക്കുന്ന മറ്റ്‌ ചിലരുണ്ട്‌. നെറ്റിയിലെ വിയര്‍പ്പ്‌ തുടച്ച്‌ ദീര്‍ഘ നിശ്വാസം വിട്ട്‌ അവര്‍ ഒരു പഞ്ച്‌ ഡയലോഗ്‌ അങ്ങ്‌ കാച്ചും. `ഹോ എന്ത്‌ ചെയ്യാനാ... ഞാനൊരാളുണ്ട്‌ എല്ലാ സ്ഥലത്തും ഓടിയെത്താന്‍'.
നാം വലിയ കാര്യമായി പറയുന്ന പ്രവര്‍ത്തികളെല്ലാം തന്നെ ഇന്നലെ പലരും ചെയ്‌തിട്ടുണ്ട്‌. നാളെ അതെല്ലാം പലരും ചെയ്യും. ഇതൊന്നും വലിയ ആനക്കാര്യമല്ല എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം ഞാനെന്ന ഭൂതകാല കുളിരില്‍ ഇങ്ങനെ മയങ്ങിക്കിടക്കാം.
ഇത്രയെല്ലാം വായിച്ചിട്ടും ഞാനിങ്ങനെ ഒന്നുമല്ല എന്ന്‌ സ്വയം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ എന്റെ നല്ല നമസ്‌കാരം.

വാല്‍ക്കഷണം: `ഞാന്‍'... പറയേണ്ടത്‌ പറഞ്ഞു. ഇനി നിങ്ങളായി നിങ്ങളുടെ പാടായി...

Sunday, September 25, 2011

`ആ' ഗോളത്തിലെ `ഈ' ലോകം

തൊണ്ടക്കുഴിയില്‍ നിന്ന്‌ വാക്കുകള്‍
പുറത്തേക്ക്‌ ചാടിപ്പോയി
ഇടത്‌ ചെവിയില്‍ ഓളങ്ങള്‍ പൊലിപ്പിച്ച്‌ ഒച്ചകള്‍
വലത്‌ ചെവിയിലൂടെ കൂട്ട പലായനം നടത്തി
കാഴ്‌ച്ചകള്‍ കണ്ണടയുടെ
ചില്ലു വേലിയടക്കം പൊട്ടിച്ച്‌ കടന്നു കളഞ്ഞു...
പറയേണ്ടത്‌ പറയാതെയും
കേള്‍ക്കേണ്ടത്‌ കേള്‍ക്കാതെയും
കാണേണ്ടത്‌ കാണാതെയും
ഘരാവോ ചെയ്യപ്പെട്ടു...
അതിശയോക്തിയുടെ പ്രകടന പരതയില്‍
വ്യഭിചരിച്ച ജീവിതം ആത്മഹത്യാ മുനമ്പില്‍
പകച്ചു നില്‍ക്കുന്നു...
കടം കൊണ്ട ഗര്‍ഭ പാത്രത്തില്‍
കൃത്രിമ ബീജം നിക്ഷേപിച്ച്‌ ക്ലോണ്‍ ചെയ്‌തെടുത്ത
`ആ' ഗോളത്തിലെ `ഈ' ലോകത്ത്‌
വില്‌പനക്ക്‌ വെച്ചിട്ടുണ്ട്‌
പുഞ്ചിരി മുതല്‍ സ്വപ്‌നങ്ങള്‍ വരെ...

Saturday, September 24, 2011

ഏറ്‌...

ജീവിതം എറിഞ്ഞ്‌ കളിക്കലാണ്‌
കൈവിട്ട്‌ പോയാല്‍ കഴിഞ്ഞു
ബൂമറാംഗ്‌ പോലെ തിരിച്ച്‌ വരുമെന്ന്‌
കരുതുന്നത്‌ വിഡ്‌ഢിത്തം...
കുട്ടിക്കാലത്ത്‌ മാവിനും പുളിക്കും
ചൊക്ലി പട്ടിക്ക്‌ നേരെയും
കല്ലെറിയുന്നത്‌ പോലെ
കൗമാര കാലത്തെ പ്രേമത്തിന്റെ
കണ്ണേറ്‌ പോലെ...
പഠനം, ജോലി, പണം, വീട്‌
ഭാര്യ, കുട്ടികള്‍, പേരക്കുട്ടികള്‍
അസുഖം, ആശുപത്രി, ശസ്‌ത്രക്രിയ, മരണം
എറിയുന്നവന്റെ കയ്യൂക്കനുസരിച്ചാണ്‌ കാര്യങ്ങള്‍
ചിലപ്പോള്‍ നിലവിളി ഉയര്‍ന്നേക്കാം...
പ്രലോഭനങ്ങള്‍ ജീവിതത്തിന്റെ
ചൂണ്ടയില്‍ തൂങ്ങി നില്‍ക്കുന്നു
ചാടിപ്പിടിക്കാം, എറിഞ്ഞ്‌ വീഴ്‌ത്താം
ഭാഗ്യക്കുറി പോലെ
കിട്ടിയാല്‍ കിട്ടി...

Thursday, September 22, 2011

തുരീയം..

എത്ര എത്ര അകറ്റിയിട്ടും
നിന്റെ മണം..
മുറിവേറ്റ ജീവിതം
നിശബ്ദതയുടെ
താഴ്വരകളില്‍
ഉപേക്ഷിച്ച്
കടലറിഞ്ഞ്
കാറ്ററിഞ്ഞ്
പ്രയാണം..
ഈ നിര്‍വാണ മാര്‍ഗത്തില്‍
ബാക്കി വെയ്ക്കുന്നത്
ആത്മാവിന്റെ
സുഗന്ധം മാത്രം..

അണുകുടുംബം..

അമ്മ പറഞ്ഞു
ദൈവം ഉണ്ട്..
അച്ഛന്‍ പറഞ്ഞു
ദൈവം ഇല്ല..
മകന്‍/മകള്‍ പറഞ്ഞു
ദൈവം ഉണ്ടില്ല..

Tuesday, September 20, 2011

ജോഗ്‌ - പ്രണയം, വിരഹം, പ്രവാസം


പ്രണയം, വിരഹം, പ്രവാസം - മനുഷ്യ മനസ്സിന്റെ ഏറ്റവും ഉജ്ജ്വലമായ വികാരങ്ങളാണ്‌ ഇവ മൂന്നും. പ്രണയം എന്നത്‌ നിര്‍വ്വചനങ്ങള്‍ക്ക്‌ അതീതമായിട്ടാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌. കാരണം പ്രേമം അല്ല പ്രണയം എന്നതു തന്നെ. പ്രേമം ഭക്തിയുടെ ഒരു തലം മാത്രമാണ്‌. പലപ്പോഴും പ്രകടനപരതക്ക്‌ അപ്പുറത്ത്‌ നില്‍ക്കാറുണ്ട്‌ പ്രണയം.
പ്രണയത്തിന്റെ നേരെ വിപരീത ദിശയിലാണ്‌ വിരഹം. നഷ്‌ടത്തിന്റെ നൊമ്പരങ്ങള്‍, തമ്മില്‍ കാണാതെയുള്ള രണ്ട്‌ ഹൃദയങ്ങളുടെ മൗന സംവാദങ്ങള്‍ തുടങ്ങി വിരഹത്തിന്‌ വൈകാരിക തലങ്ങള്‍ ഒട്ടനവധിയുണ്ട്‌. പണ്ടത്തെ കവികള്‍ കാമുകി - കാമുക സങ്കല്‍പ്പത്തില്‍ വരുന്ന വിരഹത്തിന്‌ ഒരു ഉദാഹരണം പറയാറുണ്ട്‌. ``ഇണയെ പിരിഞ്ഞിരിക്കുന്ന ചക്രവാക പിടകള്‍''. ഈ ചക്രവാക പിടകള്‍ സാങ്കല്‍പ്പിക പക്ഷി മാത്രമാണ്‌. ഒരു താമര ഇല കുത്തനെ വെച്ചാല്‍ അതിന്‌ അപ്പുറവും ഇപ്പുറവും ആയിരിക്കും ഈ പക്ഷികള്‍ ഇരിക്കുക. പരസ്‌പരം കാണാതെ ഇണ തന്നെ വിട്ടുപോയെന്ന്‌ വിചാരിച്ച്‌ ചക്രവാകങ്ങള്‍ കരയുന്നതായിട്ടാണ്‌ കവികള്‍ പറയാറുള്ളത്‌. ഇനി ആലോചിച്ച്‌ നോക്കുക വിരഹത്തിന്റെ വേദന.
സ്വന്തം നാട്ടില്‍ നിന്ന്‌ അന്യദേശത്ത്‌ താമസിക്കുന്നത്‌ എല്ലാം പ്രവാസമാണ്‌. അത്‌ മറ്റൊരു രാജ്യമോ, സംസ്ഥാനമോ, ജില്ലയോ ആയ്‌ക്കോട്ടെ. കുറേ ദിവസങ്ങള്‍ക്ക്‌ ശേഷം നാട്ടിലേക്ക്‌ വരുന്നത്‌ ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌. അത്‌ മാസങ്ങള്‍ക്ക്‌ ശേഷമോ, വര്‍ഷങ്ങള്‍ക്ക്‌ ശേഷമോ ആണെങ്കിലോ........നാട്ടിലെത്തി വൈകുന്നേരം കുളി കഴിഞ്ഞ്‌ നിരത്തിലിറങ്ങി പുഷ്‌പേട്ടന്റെ പെട്ടി പീടികയില്‍ നിന്ന്‌ ഒന്ന്‌ മുറുക്കി സമകാലിക രാഷ്‌ട്രീയ സാമൂഹിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും തുടങ്ങി....... ഗൃഹാതുരതയുടെ വേലിയേറ്റങ്ങളില്‍ പെട്ട്‌ മനസ്സ്‌ നിറഞ്ഞ്‌ തുളുമ്പും. തിരികെ യാത്ര പോകുന്നതിന്റെ തലേ ദിവസം കാച്ചിയ എണ്ണ കവറില്‍ പൊതിഞ്ഞുകെട്ടി ഭദ്രമാക്കി ബാഗില്‍ വെക്കുമ്പോള്‍ കണ്ണില്‍ നിന്ന്‌ അറിയാതെ രണ്ട്‌ തുള്ളി വീണുവോ.........
ഇനി സംഗീതവുമായി ഈ വികാരങ്ങളെ ഒന്ന്‌ ബന്ധിപ്പിച്ച്‌ നോക്കാം. മനുഷ്യന്റെ എല്ലാ വികാര, വിചാര ചിന്തകള്‍ക്കുമുള്ള ഏറ്റവും ലളിതമായ ഉത്തരമാണ്‌ സംഗീതം. ഏകാന്തമായി ചില രാഗങ്ങള്‍ കേട്ടു നോക്കു. നാം ഒരു ധ്യാനാവസ്ഥയിലേക്ക്‌ പോകുന്നതായും ഒരു തൂവല്‍ പോലെ പറക്കുന്നതായും അനുഭവപ്പെട്ടേക്കാം. സംഗീതത്തിന്റെ ശ്വാസമാണ്‌ രാഗങ്ങള്‍. ലോകത്തിലുള്ള എല്ലാം സംഗീതവും നിലനില്‍ക്കുന്നതും രാഗത്തിലാണ്‌.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു രാഗമാണ്‌ ജോഗ്‌. മേല്‍പ്പറഞ്ഞ വികാരങ്ങളെ ഇത്ര കൃത്യമായി, അതായത്‌ മൂന്നിനേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ ജോഗിന്‌ കഴിയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്‌. പ്രവാസ ജീവിതത്തിന്റെ ഏകാന്തതകളില്‍ ജോഗ്‌ കേട്ട്‌ രാത്രിയില്‍ കിടന്ന്‌ നോക്കുക അപ്പോള്‍ നാം ഒറ്റക്ക്‌ അലയുകയാണെന്ന്‌ തോന്നും. നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്ത്‌ ഇരിക്കുമ്പോള്‍ ജോഗ്‌ കേള്‍ക്കുക ഹൃദയം പ്രണയത്താല്‍ നിറയുന്നതായി തോന്നും. യാത്ര പറഞ്ഞ്‌ പോയവരുടെ ഓര്‍മ്മകളാല്‍ ചിന്തയില്‍ മുഴുകുമ്പോള്‍ ജോഗ്‌ കേള്‍ക്കുകയാണെങ്കില്‍..........വേണ്ട. അനുഭവത്തിന്റെ അപ്പുറത്തല്ല എഴുത്ത്‌.
ബിസ്‌മില്ലാ ഖാന്‍ ഷഹനായിയില്‍ ജോഗ്‌ കേള്‍പ്പിക്കുമ്പോള്‍ വിരഹത്തിന്റെ നൊമ്പരം അനുഭവപ്പെടാറുണ്ട്‌. അംജദ്‌ അലിഖാന്റെ കൈവിരലുകള്‍ സരോദില്‍ ജോഗായി ഒഴുകുമ്പോള്‍ അലഞ്ഞ്‌ നടക്കാന്‍ തോന്നിയിട്ടുണ്ട്‌. റഷീദ്‌ ഖാന്‍ ജോഗ്‌ പാടിയപ്പോള്‍ നിറയെ പ്രണയം പൂത്തുലഞ്ഞു.
മലയാള സിനിമയില്‍ ജോഗ്‌ അപൂര്‍വ്വം ചില നിമിഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പറയാന്‍ മറന്ന പരിഭവങ്ങളിലുടെ രമേശ്‌ നാരായണന്‍ ജോഗ്‌ നമ്മെ കേള്‍പ്പിച്ചു. പ്രമദവനം വീണ്ടും, ശ്രുതിയമ്മ ലയമച്ഛന്‍ തുടങ്ങിയ ഗാനങ്ങളിലൂടെ രവീന്ദ്രന്‍ മാഷും ജോഗിനെ ഉണര്‍ത്തി.
ഈ കുറിപ്പ്‌ ഇവിടെ നിര്‍ത്തുന്നു. എഴുതിയാലും എഴുതിയാലും തീരാത്ത കുറേ വിഷയങ്ങളും വികാരങ്ങളുമാണ്‌ ഇതെല്ലാം. അതിങ്ങനെ ചുരുക്കേണ്ടി വന്നതില്‍ ക്ഷമിക്കുക. ഇത്‌ വായിച്ച്‌ തീരുമ്പോള്‍ ജോഗ്‌ വെറുതെ മൂളാനെങ്കിലും തോന്നട്ടെ......

Sunday, September 18, 2011

ചിലന്തി..

ഇല്ലായ്മകളില്‍ കിടന്നു ഏകാകിയായ്
ജീവിതം നെയ്യുമ്പോള്‍..
ഇരകളെ കാത്തു മാദകത്വത്തിന്റെ
വലയില്‍ വിലയിക്കുംപോള്‍..
ഒട്ടുന്ന നൂല്‍ പാലത്തില്‍
ഇരകള്‍ അവസാന ജീവിതം കാണുമ്പോള്‍..
എട്ടു കാലുകള്‍ക്കിടയില്‍
ഇളം മേനികള്‍ പുളയുമ്പോള്‍..
ആരും കാണാത്ത ഇടങ്ങളില്‍
ഏകാകികള്‍ വശീകരണത്തിന്റെ
പുതിയ വലകള്‍ നെയ്തെടുക്കുന്നു..


പ്രണയം..

നിറനിലാവ് മായ്ച്ചു കളഞ്ഞ
നക്ഷത്ര തുണ്ടുകള്‍
പറയാന്‍ മറന്ന വാക്ക്..

വിരഹം..

വാക്കുകളുടെ ഘനീഭവിച്ച മൂകതയില്‍
നമുക്കിടയിലെ ഋതുക്കള്‍
മൌനമായി അവശേഷിക്കുന്നു..

Wednesday, September 7, 2011

കേവലം ഔപചാരികതയുടെ പേരില്‍ മാത്രം ഓണാശംസകള്‍.

~ഒരു ഓണക്കാലത്തിന്റെ സമൃദ്ധി കൂടി. എങ്കിലും തിരിഞ്ഞ്‌ നോക്കുന്നത്‌ നല്ലതാണ്‌. നാം ജീവിക്കുന്ന കാലവും മഹാബലി നാടു വാണ കാലത്തിന്റെ മഹത്വവും (മാവേലി നാടു വാണീടും കാലം..... പാട്ട്‌ ഓര്‍മ്മയിലുണ്ടാകുമല്ലോ) തുലനം ചെയ്യുന്നത്‌ നല്ലതാണ്‌. ലോകത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയ(2ജി സ്‌പെക്‌ട്രം) ഒരു രാജ്യത്താണ്‌ നാം ജീവിക്കുന്നത്‌ എന്നും ഓര്‍ക്കുന്നത്‌ നല്ലതാണ്‌.
ഇത്തവണ ആരുടെ കൂടെയാണ്‌ ഓണം ആഘോഷിക്കേണ്ടത്‌...? നവ്യാ നായര്‍ കല്ല്യാണം കഴിഞ്ഞ്‌ പോയ സ്ഥിതിക്കും കാവ്യാ മാധവന്‍ വിവാഹ മോചിതയായി തിരിച്ചു വന്ന സ്ഥിതിക്കും ഈയോണം ആഘോഷിക്കൂ.......... പൃഥ്വിരാജ്‌ കല്ല്യാണം കഴിച്ചതുകൊണ്ട്‌്‌ അവരുടെ ഓണ സ്‌മരണക്ക്‌ ഇടം കണ്ടത്തുകയുമാകാം.
ഒന്ന്‌ രണ്ട്‌ സിനിമകളില്‍ തല കാണിച്ച്‌ ഓണക്കാലത്ത്‌ ചാനലുകള്‍ കയറിയിറങ്ങി പണ്ടിങ്ങനെയൊന്നുമായിരുന്നില്ല ഓണമെന്നൊക്കെ മുടി ഇടക്കിടെ മാടിയൊതുക്കി (വയസുള്ള മുത്തശ്ശന്‍മാരും മുത്തശ്ശിമാരും ഇത്‌ കാണുന്നുണ്ട്‌ എന്ന സാമാന്യ ബോധത്തിന്റെ ഒരു ഉളുപ്പുമില്ലാതെ) വെച്ചുകാച്ചുന്ന പുതുമുഖ നടിമാരുടെ ഗീര്‍വാണങ്ങള്‍ക്കും പിന്നെ സ്ഥിരം പംക്തികളായ മറ്റ്‌ മഹാ നടന്‍മാരുടെ തത്വജ്ഞാനപരമായ ഉപദേശങ്ങളും തുടങ്ങി നമ്മുടെ ഓണത്തെ സമ്പന്നമാക്കാന്‍ ഉത്രാടം മുതല്‍ ചതയം വരെ ചാനലുകാര്‍ മത്സരിക്കുന്നുണ്ടല്ലോ.
പണ്ടത്തെ ഓണമായിരുന്നു ഓണം ഇതെന്തോണം എന്ന്‌ പറയാം, മലയാളിക്ക്‌ പൂക്കളമൊരുക്കാന്‍ മറുനാടന്‍ പൂക്കള്‍ എന്നും പറയാം, നാടന്‍ പൂക്കള്‍ എവിടെ എന്ന്‌ ദീര്‍ഘ നിശ്വാസം വിടാം, വിലക്കയറ്റമെന്ന്‌ പരിഭവിക്കാം, ഇന്‍സ്റ്റെന്റ്‌ വിഭവങ്ങളെന്നും, നാല്‌ തരം പ്രഥമനെന്നും, തലപന്ത്‌ കളിയെന്നും, ഓണ തല്ലെന്നും, ഓണ പൊട്ടനെന്നും...... പിന്നെ പൂവിളി പൂവിളി പൊന്നാണമായി എന്ന സ്ഥിരം ഗാനവും.
രണ്ട്‌ ദിവസം മുമ്പ്‌ മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ സൊമാലിയയിലെ പട്ടിണി കൊണ്ട്‌ മരിക്കാറായ കുട്ടിയുടെ പടവും ലക്ഷക്കണക്കിന്‌ ആളുകള്‍ ക്ഷാമം മൂലം മരിച്ചുവീഴുകയാണെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. താര ഗംഭീരന്‍മാരുടെ ഓണത്തിന്റെ ചരിത്രവും ഭൂമി ശാസ്‌ത്രവും രണ്ട്‌ ചെവിയിലൂടെ തലച്ചോറിലേക്ക്‌ തള്ളുമ്പോള്‍ നാം സൊമാലിയയിലെ ആ വിഷയത്തെക്കുറിച്ച്‌ ചിന്തിക്കുമോ...? എന്തിന്‌ സൊമാലിയ.... നമ്മുടെ അയല്‍പ്പക്കത്തുണ്ട്‌ കാണം വിറ്റും ഓണം ഉണ്ണാന്‍ യോഗമില്ലാത്തവര്‍.
നമ്മുടെ തൊട്ടുമുന്നിലുള്ള മനുഷ്യനോട്‌ കരുണയോടെ പെരുമാറാന്‍ പഠിക്കാത്തിടത്തോളം, കള്ളത്തരമില്ലാത്ത സമൃദ്ധമായ പുഞ്ചിരി സമ്മാനിക്കാന്‍ നമുക്ക്‌ കഴിയാത്തിടത്തോളം, ഓണവും റംസാനും ക്രിസ്‌തുമസും ആഘോഷിക്കാന്‍ സുഹൃത്തെ നമുക്ക്‌ എന്തര്‍ഹതയാണ്‌ ഉള്ളത്‌.
പിന്നെ എല്ലാവരും ചെയ്യുന്നത്‌ എന്ന്‌ പറഞ്ഞ്‌, നാടോടുമ്പോള്‍ നടുവേ ഓടണം എന്ന്‌ സമാധാനപ്പെട്ട്‌ നമുക്കിങ്ങനെയൊക്കെ ഇതങ്ങാഘോഷിക്കാം.
കോരന്മാര്‍ക്ക്‌ കഞ്ഞി ഇപ്പോഴും കുമ്പിളില്‍...................................................................... വേണ്ട ഇനി പറയുന്നില്ല.
കേവലം ഔപചാരികതയുടെ പേരില്‍ മാത്രം ഓണാശംസകള്‍.

Monday, September 5, 2011

പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്ര

കേരളത്തില്‍ ഒട്ടും സാമാന്യ മര്യാദ ഇല്ലാത്ത ഒരു വിഭാഗമാണ്‌ പ്രൈവറ്റ്‌ ബസ്സിലെ ജീവനക്കാര്‍. ഇപ്പറഞ്ഞതിന്‌ എല്ലാവരും അങ്ങിനെയാണ്‌ എന്ന്‌ അര്‍ഥമാക്കേണ്ടതില്ല. ജനങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമാണ്‌ അവര്‍ക്കുള്ളത്‌. പക്ഷേ അവരെ സംബന്ധിച്ച്‌ അതൊന്നുമല്ല പ്രശ്‌നം. സമയമാണ്‌ അവരെ നിയന്ത്രിക്കുന്നത്‌. മറ്റുള്ളതൊന്നും അവരെ ബാധിക്കുന്നതേയല്ല എന്ന ഭാവം പല തരത്തില്‍ അവര്‍ പ്രകടിപ്പിക്കാറുണ്ട്‌. ബസ്സില്‍ കയറിയാല്‍ മനസ്സിലാകും ഇത്‌. യാത്രക്കാര്‍ തൊടുന്നതെല്ലാം പ്രശ്‌നമാണ്‌. 50 പൈസ, ചില്ലറ, അടുത്ത്‌ നില്‍ക്കുക, സഹകരിക്കുക, ഫുട്‌ബോള്‍ കളിക്കാനുള്ള സ്ഥലം തുടങ്ങി അനവധി വാക്കുകള്‍ അവര്‍ എടുത്ത്‌ പ്രയോഗിക്കുന്നു. ഇപ്പറഞ്ഞതില്ലെല്ലാം നാമോരോരുത്തരുടേയും ചെവികള്‍ സാക്ഷികളാണുതാനും.
ബസില്‍ കയറാനും ഇറങ്ങാനും ഓരോ കേരളീയനും പ്രത്യേക പരിശീലനത്തിന്‌ പോകേണ്ടതായിട്ടുണ്ട്‌. സര്‍ക്കസ്‌ പരിശീലകരെ തേടിപ്പിടിക്കുകയായിരിക്കും ഉചിതം. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന്‌ ചാടി ഇറങ്ങുക, ഓടിക്കൊണ്ട്‌ ബസ്സിലേക്ക്‌ ചാടി കയറുക തുടങ്ങി അനേകം കലാ പരിപാടികള്‍ ദിനം പ്രതി നടത്താനുള്ള അവസരമാണ്‌ നമുക്ക്‌ ബസ്സ്‌ ജീവനക്കാര്‍ ഒരുക്കി തരുന്നത്‌. ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ഒന്നും പെടാത്ത ഒരു സ്ഥലത്ത്‌ കൊണ്ട്‌ ബസ്സ്‌ നിര്‍ത്തിയും, ബസ്സ്‌ കയറാന്‍ കാത്ത്‌ നില്‍ക്കുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ രണ്ടുമൂന്നടി മുന്നോട്ട്‌ നിര്‍ത്തി നമ്മെ ഓട്ട മത്സരത്തിന്‌ പരിശീലിപ്പിക്കുകയും ചെയ്യുന്ന അവരുടെ സഹൃദയത്തം അപാരമാണ്‌.
ഇക്കൂട്ടര്‍ക്ക്‌ ഏറ്റവും ചതുര്‍ഥിയുള്ള വിഭാഗമാണ്‌ വിദ്യാര്‍ഥികള്‍. ലോകത്തിലെ ഏറ്റവും നികൃഷ്‌ട ജീവിയാണ്‌ വിദ്യാര്‍ഥികളെന്ന മനോഭാവത്തിലാണ്‌ ഇവരുടെ പെരുമാറ്റം. മുകളില്‍ പറഞ്ഞ സ്റ്റോപ്പില്‍ നിര്‍ത്താതെയുള്ള പൊറാട്ട്‌ നാടകം ഇവര്‍ ആടുക വിദ്യാര്‍ഥികള്‍ നില്‍ക്കുമ്പോഴാണ്‌.
അലിഖിത നിയമങ്ങളുടെ ഒരു കൂമ്പാരം തന്നെ വിദ്യാര്‍ഥികള്‍ക്കായി ബസ്സ്‌ ജീവനക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്‌. കണ്‍സഷന്‍ കിട്ടണമെങ്കില്‍ ചിലറ നിര്‍ബന്ധമാണ്‌, സീറ്റില്‍ ഇരുന്ന്‌ യാത്ര പാടില്ല, സ്റ്റാന്‍ഡില്‍ നിന്ന്‌ ബസ്സ്‌ സ്റ്റാര്‍ട്ടാക്കിയ ശേഷം മാത്രം കയറുക, പത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കയറാന്‍ പാടില്ല തുടങ്ങി അനേകം നിയമ സംഹിതകള്‍. ഈ നിയമങ്ങള്‍ മുഴുവന്‍ ഒരു വിദ്യാര്‍ഥി പൂര്‍ണ്ണമായും പാലിച്ചാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ കരുതുക എന്നാലും അവരുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വരുന്നില്ല.
വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്രയാണ്‌ ഏറ്റവും ക്രൂരം. സ്റ്റാന്‍ഡുകളില്‍ നിന്ന്‌ പെണ്‍കുട്ടികള്‍ ബസ്സില്‍ കയറിപറ്റാന്‍ പെടുന്ന പെടാപ്പാട്‌ ദയനീയമായ കാഴ്‌ച്ചയാണ്‌. ഡ്രൈവര്‍ കയറി സ്റ്റാര്‍ട്ടാക്കി ചലിച്ച്‌ തുടങ്ങുന്ന ബസ്സിലേക്ക്‌ കൂട്ടമായി ഏന്തി വലിഞ്ഞ്‌ കയറുന്ന പെണ്‍കുട്ടികളുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന്‌ ആലോചിച്ചിട്ടുണ്ടോ...? കയറി പറ്റിയാല്‍ യാത്ര ചെയ്യാം എന്ന സ്ഥിതി മാത്രമാണ്‌ അവര്‍ക്ക്‌ മുന്നിലുള്ള ഏക പോംവഴി. ഇതില്‍ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളെന്ന വ്യത്യാസമൊന്നുമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളുടെ ഇതേ അനുഭവങ്ങളുണ്ട്‌.
യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ കൊടുക്കുന്ന ചില്ലറ കണക്കില്‍ പെടാത്തതാണ്‌. വിദ്യാര്‍ഥികള്‍ കയറുന്നത്‌ കൊണ്ട്‌ ബസ്സിന്റെ മുതലാളിക്ക്‌ നഷ്‌ടം വന്ന ചരിത്രവും ഇല്ല. എന്നിട്ടും ഈ വിഷയം എന്തുകൊണ്ടാണ്‌ നമുക്ക്‌ ഒരു സാമൂഹിക പ്രശ്‌നമായി തോന്നാത്തത്‌. എന്തുകൊണ്ടാണ്‌ ഇത്‌ മനുഷ്യാവകാശ ലംഘനമായി നമുക്ക്‌ തോന്നാത്തത്‌. വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂചെയ്‌തും, സ്റ്റാര്‍ട്ടാക്കുമ്പോള്‍ മാത്രം അതി സാഹസികമായേ വിദ്യാര്‍ഥികള്‍ കയറാവൂ എന്നും ആരാണ്‌ ഇവിടെ നിയമം ഉണ്ടാക്കിയത്‌. ബസ്സില്‍ ഇരുന്ന്‌ യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അവകാശം വിദ്യാര്‍ഥിക്കാണെന്നിരിക്കെ നമ്മുടെ മുന്നില്‍ കാലങ്ങളായി നടക്കുന്ന മനുഷ്യാവകാശത്തിന്റെ പരസ്യമായ ലംഘനത്തെ എങ്ങനെ ഇത്ര കാലം ബസ്സിന്റെ അരിക്‌ സീറ്റിലിരുന്ന്‌ നാം കണ്ടുകൊണ്ടിരുന്നു. ഇവിടുത്തെ വിദ്യാര്‍ഥി യുവജന സംഘടനകള്‍, ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങി ഒരാള്‍ പോലും ഈ വിഷയത്തില്‍ സക്രിയമായി ഇടപെട്ടതായി കണ്ടിട്ടില്ല. എന്തുകൊണ്ട്‌...?

Friday, August 19, 2011

കൂട്ടിക്കൊടുപ്പുകാരായ അച്ഛന്‍മാരും അമ്മമാരും

സ്‌ത്രീ പീഡന കഥകള്‍ കേരളത്തെ സംബന്ധിച്ച്‌ ഒരു വാര്‍ത്തയേയല്ലാതായിട്ട്‌ കാലമേറെയായി. എന്നാല്‍ ഈയടുത്ത കാലത്ത്‌ പുറത്ത്‌ വന്ന പീഡന വാര്‍ത്തകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട അവസ്ഥയിലേക്കാണ്‌ പോകുന്നത്‌. സ്വന്തം വീടിന്റെ അകത്തളങ്ങളില്‍ പോലും നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്‌ പറവൂര്‍, കോതമംഗലം പീഡന വാര്‍ത്തകള്‍ പുറത്ത്‌ വന്നപ്പോള്‍ കേട്ടത്‌. ഇതില്‍ സ്വന്തം അച്ഛനാണ്‌ കുട്ടിയെ വില്‍പ്പനക്ക്‌ വെച്ചത്‌. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന്‌ വന്ന പീഡന കഥയില്‍ അച്ഛനും അമ്മയും ചേര്‍ന്നാണ്‌ കുട്ടിയെ കാഴ്‌ച്ചവെച്ചുകൊണ്ടിരുന്നത്‌.
കോഴിക്കോട്‌ ചൈല്‍ഡ്‌ ഹോമില്‍ സഹായമഭ്യര്‍ഥിച്ച്‌ കയറി വന്ന 14 കാരിക്ക്‌ പറയാനുണ്ടായിരുന്നതും സമാനമായ അനുഭവങ്ങളായിരുന്നു. രണ്ടര വര്‍ഷമായി രക്ഷിതാക്കള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന്‌ കുട്ടി അധികൃതരോട്‌ പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ രണ്ട്‌ പേരും പലതിനും തന്നെ നിര്‍ബന്ധിക്കുകയാണെന്നും അനുസരിച്ചില്ലെങ്കില്‍ കൊന്ന്‌ കളയുമെന്ന്‌ ഭീഷണിപ്പെടുത്താറുണ്ടെന്നും വെളിപ്പെടുത്തി. ഇത്രയും കാലം മറച്ച്‌ വെച്ച കാര്യം ഇപ്പോള്‍ വന്ന്‌ പറഞ്ഞത്‌ എന്തിനാണെന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന മറ്റൊരു സത്യം അവള്‍ പറഞ്ഞത്‌. അനുജത്തിയെയും രക്ഷിതാക്കള്‍ പീഡിപ്പിച്ച്‌ തുടങ്ങിയെന്ന്‌.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുറത്ത്‌ അറിഞ്ഞവ മാത്രമാണ്‌. ഇതിനപ്പുറമുള്ള കാര്യങ്ങള്‍ കേരളത്തില്‍ ഓരോ നിമിഷത്തിലും സംഭവിക്കുന്നുണ്ട്‌. നമ്മുടെ മനസുകള്‍ക്ക്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന സാംസ്‌കാരിക അധഃപതനത്തെ ഏത്‌ മാപിനി വെച്ചാണ്‌ അളക്കേണ്ടതെന്ന്‌ ഓരോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ച്‌ തുടങ്ങിയിട്ട്‌ കുറച്ച്‌ കാലമായിരിക്കുന്നു.
രക്ഷിതാവ്‌ എന്ന വാക്കില്‍ അച്ഛനും അമ്മയും മാത്രമല്ല ഒതുങ്ങുന്നത്‌. അധ്യാപകരടക്കമുള്ള ഒരു കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരും രക്ഷിതാക്കളാണ്‌. രക്ഷിതാവ്‌ എന്നാല്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ്‌. അതായത്‌ ജനിച്ച്‌ വീഴുന്ന കുട്ടിയെ സംസ്‌കരിച്ച്‌ ഉത്തമ മനുഷ്യനാക്കി വളര്‍ത്താന്‍ ബാധ്യത ഉള്ള ആരും രക്ഷിതാക്കളെന്ന്‌ ചുരുക്കം. ഇങ്ങനെ വളര്‍ന്ന്‌ വരാനുള്ള അവകാശം ഓരോ കുട്ടിക്കുമുണ്ട്‌.
ഇത്തരം പീഡന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ അപ്പോള്‍ എന്തൊക്കെ കുറ്റങ്ങളാണ്‌ ചെയ്യുന്നത്‌. പീഡനത്തിന്‌്‌ പുറമെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു കൂമ്പാരം തന്നെ ഇവര്‍ സൃഷ്‌ടിക്കുന്നു. ജീവിക്കാനുള്ള, വിദ്യാഭ്യാസം നേടാനുള്ള അവകാശങ്ങളടക്കം ജനിപ്പിച്ചവര്‍ തന്നെ സ്വന്തം രക്തത്തിന്‌ നിഷേധിക്കുന്ന കാര്യങ്ങളെ പറ്റി ചിന്തിച്ച്‌ നോക്കൂ. നാം ഇത്തരം വാര്‍ത്തകള്‍ വായിച്ചും കേട്ടും തള്ളുമ്പോള്‍ ആലോചിക്കേണ്ടതുണ്ട്‌ നമ്മുടെ ചുറ്റും വളര്‍ന്ന്‌ വരുന്ന കുട്ടികളെക്കുറിച്ച്‌. ഇതില്‍ ലിംഗ വ്യത്യാസമില്ല. ആണ്‍കുട്ടികളും ലൈംഗിക പീഡനമടക്കമുള്ളവക്ക്‌ വിധേയമാകുന്നുണ്ട്‌.
അച്ഛന്‍, അമ്മ എന്നീ രണ്ട്‌ പദങ്ങള്‍ക്ക്‌ നമ്മുടെ ഇടയില്‍ മഹനീയമായ സ്ഥാനമാണ്‌ ഉള്ളത്‌. പക്ഷേ ഇപ്പോള്‍ സംശയത്തിന്റെ കണ്ണുകള്‍ പതിയേണ്ട രണ്ട്‌ പദങ്ങളായി ഇവയെ നാം മാറ്റി തീര്‍ത്തിരിക്കുന്നു. പണ്ട്‌ അടുത്ത വീട്ടില്‍ പോകുന്ന അമ്മ സന്ധ്യയായാല്‍ പറയും ``വീട്ടില്‍ അച്ഛനും മകളും തനിച്ചാണ്‌'' എന്ന്‌. അത്‌ സ്‌നേഹത്തിന്റെ വാക്കുകള്‍ മാത്രമായിരുന്നു അന്ന്‌. എന്നാല്‍ ഇതേ വാചകം ഇന്ന്‌ പറയുമ്പോള്‍ ഒരു ഉള്‍ഭയത്തിന്റെ ചെറിയ കണിക ആ മാതൃ ഹൃദയത്തെ ചഞ്ചലപ്പെടുത്തുന്നുണ്ടെന്ന്‌ ഉറപ്പാണ്‌.
നമ്മുടെ വീട്ടിലുള്ള അല്ലെങ്കില്‍ നമ്മുടെ അടുത്ത പരിചയത്തിലുള്ള കുട്ടിക്ക്‌ ഇത്തരത്തിലുള്ള നെറികെട്ട അക്രമം ഏല്‍ക്കേണ്ടി വരുമ്പോള്‍ മാത്രമാണോ നമുക്ക്‌ സാമൂഹ്യ ബോധവും സഹജീവി സ്‌നേഹവും ഉണരേണ്ടത്‌. ആലോചിച്ച്‌ നോക്കൂ നൂറ്റിയന്‍പതിലേറെ ആളുകളാണ്‌ പറവൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മേല്‍ കയറിയിറങ്ങിയത്‌. ആ കുട്ടി അനുഭവിച്ച മാനസികാവസ്ഥ ഒരു നിമിഷം പോലുമെന്തെ നമ്മെ അസ്വസ്ഥമാക്കാത്തത്‌....?
ഇത്തരം പീഡന കഥകള്‍ പുറത്തറിയുമ്പോള്‍ നാം ഇരകളെ തള്ളിപ്പറയാറുണ്ട്‌. പക്ഷേ കേവലം പതിനാലും പതിനഞ്ചും വയസ്സ്‌ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക്‌ വിത്തു കാളയുടെ ഊറ്റവുമായി മുരണ്ട്‌ വരുന്നവനെ ചെറുക്കാന്‍ സാധ്യമല്ലെന്ന്‌ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ ചിന്തിച്ചാല്‍ മനസിലാകുന്ന കാര്യമാണ്‌.
എന്തുകൊണ്ടാണ്‌ ഇത്തരം പീഡനങ്ങളില്‍ പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹിച്ച ശിക്ഷ കിട്ടാതെ പോകുന്നത്‌....? എന്തുകൊണ്ടാണ്‌ ഇത്തരം വിഷയങ്ങള്‍ നമ്മുടെ ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാത്തത്‌......? മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി എന്തുകൊണ്ടാണ്‌ വിമര്‍ശന വിധേയമാകാത്തത്‌.
ഇവിടെ മറ്റൊരു വിഷയത്തിന്റെ പ്രാധാന്യം കടന്ന്‌ വരുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തത. ഇന്നും ബയോളജി ക്ലാസുകളില്‍ ശരീര സംബന്ധമായ കാര്യങ്ങള്‍ പറയാന്‍ നമ്മുടെ അധ്യാപകര്‍ക്ക്‌ ജാള്യതയാണ്‌ അപ്പോള്‍ എങ്ങിനെയാണ്‌ ശരിയായ ലൈഗിംക വിദ്യാഭ്യാസം നല്‍കുക...? ആലോചിക്കേണ്ടതുണ്ട്‌.
മനുഷ്യന്റെ ഏറ്റവും പ്രോജ്ജ്വലമായ വികാരത്തെ ഇങ്ങനെ വ്യഭിചരിച്ച്‌ കളയാന്‍ എങ്ങിനെയാണ്‌ തോന്നുന്നത്‌. അതും എട്ടും പൊട്ടും തിരിയാത്ത ശരീരങ്ങളില്‍. മറ്റൊരു ചിന്ത കൂടി ഇപ്പോള്‍ കടന്ന്‌ വരുന്നു. അറുപത്‌ വയസ്സുകാരന്‍ നാല്‌ വയസ്സുകാരിയെ പീഡിപ്പിക്കുന്നതും, തീപ്പൊള്ളി ജീവന്‍ മാത്രം അവശേഷിച്ച സ്‌ത്രീ ശരീരത്തെ ഭോഗിക്കുന്നതും, പത്ത്‌ വയസ്സ്‌ മാത്രം പ്രായമുള്ളവന്‍ ഒരുമിച്ച്‌ മണ്ണപ്പം ചുട്ട്‌ കളിച്ച എട്ട്‌ വയസുകാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തുന്നതും രാവിലെ ചൂട്‌ ചായയോടൊപ്പം വായിച്ച്‌ തള്ളിയ വെറും വാര്‍ത്തകള്‍ മാത്രമായി തീര്‍ന്നിരിക്കുകയാണ്‌.
നാം ജാഗ്രതയുള്ളവരായി മാറേണ്ട സമയം അതിക്രമിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഇല്ലെങ്കില്‍ കൂട്ടിക്കൊടുപ്പുകാരായ അച്ഛന്‍മാരും അമ്മമാരും ഇനിയും നമ്മുടെ മുന്‍പിലേക്ക്‌ കടന്ന്‌ വന്നുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാന്‍ കൊതിച്ച്‌ ഒറ്റ നിമിഷത്തിന്റെ ഇടവേളയില്‍ അരക്ഷിതാവസ്ഥയുടെ പുറമ്പോക്കിലേക്ക്‌ നിഷ്‌കരുണം വലിച്ചെറിയപ്പെടുന്ന കുട്ടികള്‍ നമ്മുടെ മുമ്പില്‍ വലിയ ചോദ്യ ചിഹ്നമായി നിരന്ന്‌ നില്‍ക്കും. അപ്പോള്‍, ആ ദുര്‍ബല നിമിഷത്തില്‍ മാത്രമായിരിക്കും ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖം നാം അക്കൂട്ടത്തില്‍ കാണുന്നത്‌.

Sunday, August 14, 2011

തോറ്റാലെന്ത്‌, ഒന്നാം സ്ഥാനം പോയാലെന്ത്‌ സച്ചിന്‍ 100ാം സെഞ്ച്വറി തികച്ചല്ലോ

ഒരു പരമ്പര തോല്‍വി കൊണ്ട്‌ ഒന്നും അവസാനിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം തോറ്റ വിധമാണ്‌ ഏവരെയും അത്‌ഭുതപ്പെടുത്തുന്നത്‌. ഇംഗ്ലണ്ടിനെതിരായ നാല്‌ ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മൂന്നിലും സമ്പൂര്‍ണ പരാജയം. മൂന്ന്‌ ടെസ്റ്റുകളുടെ ആറിന്നിംഗ്‌സിലുമായി ഒരിക്കല്‍ പോലും മുന്നൂറിനപ്പുറം പോകാന്‍ ലോകക്രിക്കറ്റ്‌ അടക്കി വാഴുന്ന ബാറ്റിംഗ്‌ നിരയുള്ള ടീമിനായില്ല എന്ന്‌ പറയുമ്പോഴാണ്‌ പരാജയത്തില്‍ ആശ്ചര്യപ്പെടേണ്ടി വരുന്നത്‌.
ഇനി ഇംഗ്ലണ്ടിന്റെ കാര്യമെടുക്കുക. ഇക്കണ്ട കാലമാത്രയും ലോകക്രിക്കറ്റില്‍ വല്ലപ്പോഴുമെ അവര്‍ തങ്ങളുടെ സുവര്‍ണ നിമിഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളു. ഒരു ആഷസ്‌ ടെസ്റ്റ്‌ വിജയം ചില പരമ്പര നേട്ടങ്ങള്‍ അങ്ങിനെ ചില മിന്നായങ്ങള്‍ മാത്രം. എന്നാല്‍ ട്വന്റി - ട്വന്റി ലോകകപ്പ്‌ നേട്ടത്തോടെ അവര്‍ അതിന്‌ മാറ്റം വരുത്താന്‍ തീരുമാനിച്ച്‌ ഉറപ്പിച്ചത്‌ പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. ഈ വര്‍ഷമാദ്യം നടന്ന ആഷസില്‍ ആസ്‌ത്രേലിയയെ 3-1 പരാജയപ്പെടുത്തി അവര്‍ തുടങ്ങിയ അശ്വമേധം ടെസ്റ്റിലെ ഒന്നാം റാങ്ക്‌ നേട്ടത്തോടെ പൂര്‍ണതയിലെത്തുകയാണ്‌.
ഇത്‌ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച മികവല്ല. പരിശീലകന്‍ ആന്‍ഡി ഫ്‌ളവറും നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസും നടപ്പില്‍ വരുത്തിയ ഒരു പദ്ധതിയുടെ അത്യുന്നതമായ ഫലങ്ങളാണ്‌ മൂന്ന്‌ ടെസ്റ്റിലുമായി ഇന്ത്യയെ തൂത്തെറിയുന്ന കാഴ്‌ച്ചകളായി ലോകത്തിന്‌ മുഴുവന്‍ കാണാന്‍ കഴിഞ്ഞത്‌. ദീര്‍ഘ നാളത്തേക്കുള്ള ഒരു പദ്ധതിയാണ്‌ മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇത്‌ തുടങ്ങുമ്പോള്‍ അവര്‍ മുന്നില്‍ കണ്ടത്‌ അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. അവസാനമിറങ്ങുന്ന ബ്രോഡും ബ്രസ്‌നനുമൊക്കെ മികച്ച രീതിയില്‍ ബാറ്റ്‌ ചെയ്യുമ്പോള്‍ മനസിസലാക്കുക നായകനും പരിശീലകനും കൂടി രൂപപ്പെടുത്തിയ തന്ത്രങ്ങളുടെ പിഴക്കാത്ത വഴികളെക്കുറിച്ച്‌.
മുകളില്‍ പറഞ്ഞ ഇന്ത്യ തോറ്റ രീതിയും ഇംഗ്ലണ്ട്‌ വിജയിച്ച രീതിയും തമ്മിലുള്ള വ്യത്യാസമെന്ത്‌ എന്ന ചോദ്യത്തിന്‌ അധികം സഞ്ചരിക്കേണ്ട ആവശ്യമില്ല. സെവാഗിന്റെയും ഗംഭീറിന്റെയും അഭാവത്തില്‍ ആര്‌ ഓപ്പണ്‍ ചെയ്യും എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം വല്ലാതെ കുഴങ്ങി എന്നതില്‍ സംശയമില്ല. അതിന്റെ തെളിവായിരുന്നു മധ്യനിരയുടെ നെടുംതൂണ്‍ രാഹുല്‍ ദ്രാവിഡിന്‌ ഓപ്പണ്‍ ചെയ്യേണ്ടി വന്നു എന്ന ഗതികേട്‌. മറുവശത്ത്‌ ഇംഗ്ലണ്ട്‌ ഓരോ കളിക്കാരനും താന്‍ ചെയ്യേണ്ട ഭാഗമെന്ത്‌ എന്ന്‌ കൃത്യമായി തിരിച്ചറിയുകയും അത്‌ മൈതാനത്ത്‌ നടപ്പാക്കുകയും ചെയ്‌തു. രണ്ട്‌ ടീമിന്റെയും കളിക്കാരുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ ഇത്‌ മനസ്സിലാക്കാം.
പരുക്കടക്കമുള്ള കാര്യങ്ങള്‍ നിരത്താമെങ്കിലും നായകന്‍ ധോണിയടക്കമുള്ളവരുടെ പ്രകടനങ്ങള്‍ ഒരു ഒന്നാം നമ്പര്‍ ടീമിന്‌ യോജിച്ചതായിരുന്നില്ല. മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും ധോണിയായിരുന്നു ടോപ്‌ സ്‌കോറര്‍ എന്നത്‌ വിരോധാഭാസമായി നില്‍ക്കുന്നുമുണ്ട്‌.
179 ടെസ്റ്റ്‌ കളിച്ച്‌ പരിചയമുള്ള സക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന്‌ വരുമ്പോള്‍ മനസ്സിലാക്കുക ഇന്ത്യന്‍ ദുരന്തത്തിന്റെ ആഴം. സീനിയര്‍ താരങ്ങളില്‍ സച്ചിന്‍ മാത്രമാണ്‌ മൂന്ന്‌ ടെസ്റ്റിലും കാര്യമായ സംഭാവന നല്‍കാത്ത കളിക്കാരന്‍. 179 ടെസ്റ്റ്‌ കളിച്ച അതിന്റെ ഇരട്ടി ഇന്നിംഗ്‌സുകള്‍ കളിച്ച സച്ചിനാണ്‌ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യക്ക്‌ തുണ നില്‍ക്കേണ്ടിയിരുന്നത്‌. മറ്റുള്ളവര്‍ക്ക്‌ മാതൃകയാവേണ്ടിയിരുന്നത്‌. പക്ഷേ അത്‌ നടന്നില്ല. ആറിന്നിംഗ്‌സിലുമായി ബാറ്റ്‌ ചെയ്‌ത അദ്ദേഹം മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സെടുത്തത്‌ മാത്രമാണ്‌ എടുത്ത്‌ പറയാനുള്ളത്‌. എന്തേ നമ്മുടെ കളിയെഴുത്തുകാര്‍ ഇത്‌ പറയാതെ പോയത്‌. നമ്മുടെ കളിയെഴുത്തുകാര്‍ സച്ചിന്‍ ആറിന്നിംഗ്‌സിലും പുറത്തായത്‌ നിര്‍ഭാഗ്യം കൊണ്ടാണെന്ന്‌ പറയുന്നു. മികവില്‍ കളിക്കുന്ന ദ്രാവിഡടക്കമുള്ളവര്‍ പുറത്താകുമ്പോള്‍ വിക്കറ്റ്‌ വലിച്ചെറിയലും!!!!!!.
ഏതായാലും ഒന്നാം സ്ഥാനക്കാരെന്ന ഭാരമില്ലാതെ ഇന്ത്യക്ക്‌ നാലാം ടെസ്റ്റിനിറങ്ങാം. അതില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതിനപ്പുറം സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികക്കുമോ എന്നതാണല്ലോ നമ്മുടെ പ്രശ്‌നം. ഇന്ത്യ ഇംഗ്ലണ്ട്‌ പര്യടനത്തിന്‌ എത്തുമ്പോഴും അത്‌ മാത്രമായിരുന്നു നമ്മുടെ പ്രശ്‌നം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌ മൂന്ന്‌ ടെസ്റ്റില്‍ ഏതെങ്കിലും ഒന്നില്‍ സച്ചിന്‍ സെഞ്ച്വറി തികച്ചിരുന്നെങ്കില്‍ നാം ഇങ്ങനെ പറയും. തോറ്റാലെന്ത്‌, ഒന്നാം സ്ഥാനം പോയാലെന്ത്‌ സച്ചിന്‍ 100ാം സെഞ്ച്വറി തികച്ചല്ലോ.
ഏതായാലും മൂന്ന്‌ ടെസ്റ്റിലും സച്ചിന്‌ സെഞ്ച്വറി അടിക്കാന്‍ സാധിക്കാത്ത സ്ഥിതിക്ക്‌ അവസാന ടെസ്റ്റില്‍ സംഭവിക്കുമോ എന്ന്‌ ഇപ്പോഴെ കൗണ്ട്‌ ഡൗണ്‍ തുടങ്ങാം. രണ്ടിന്നിംഗ്‌സ്‌ ഉണ്ടല്ലോ. അതിലുമില്ലെങ്കില്‍ ആസ്‌ത്രേലിയന്‍ പര്യടനം വരുന്നുണ്ടല്ലോ........

Friday, August 5, 2011

പുച്ഛം

നവരസങ്ങളില്‍ രണ്ടാമത്തെ രസമായ ഹാസ്യത്തിന്റെ വകഭേദമാണ്‌ പുച്ഛം. പുച്ഛം ഏറ്റവും കൂടുതല്‍ ഉദ്‌പാദിപ്പിക്കുന്ന ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ മലയാളികളാണ്‌. രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത്‌ വരെ നോട്ടം കൊണ്ടും വാക്കുകൊണ്ടും തുടങ്ങി സാധ്യമായ എല്ലാ അവയവും വെച്ച്‌ ഓരോ മലയാളിയും ദിവസവും ഉദ്‌പാദിപ്പിക്കുന്ന പുച്ഛ രസത്തിന്റെ അളവ്‌ എണ്ണുക അസാധ്യം. ചിരിയേക്കാളും കരച്ചിലിനേക്കാളും ഏറ്റവും കൂടുതല്‍ മുഖത്ത്‌ കാണപ്പെടുന്നതും ഈ വികാരമാണ്‌.
ഉദാഹരണത്തിന്‌ ചെറിയൊരു സന്ദര്‍ഭം പറയാം. ബസ്സിന്റെ അരിക്‌ സീറ്റിലിരിക്കുന്ന ഒരാള്‍ പുറത്തെക്കാഴ്‌ച്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ബൈക്ക്‌ യാത്രികന്‍ ബസ്സിനെ മറികടന്ന്‌ അമിത വേഗതയില്‍ കടന്ന്‌ പോകുന്നു. അപ്പോള്‍ ബസ്സിലിരിക്കുന്ന മാന്യദേഹത്തിന്റെ ആത്മഗതം. ``ഹും...... രണ്ട്‌ ചക്രമേ ഉള്ളൂ എന്നിട്ടും അവന്റെയൊരു.......''
ഇതേ ആള്‍ തനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തി നാലോ അഞ്ചോ കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക്‌ സ്വന്തം ബൈക്ക്‌ എടുത്ത്‌ യാത്ര തിരിക്കുന്നു. ഒരു ബസ്സ്‌ അയാളെ കടന്ന്‌ പോകുന്നു. വീണ്ടും അയാളുടെ ആത്മഗതം `` റോഡ്‌ അവന്റെ തറവാട്ട്‌ സ്വത്താണെന്ന വിചാരം......''
മേല്‍പ്പറഞ്ഞവ ആത്മഗതത്തിന്റെ രൂപത്തിലുള്ള പുച്ഛമാണ്‌. ഇത്‌ മറ്റൊരു രൂപത്തില്‍ ഏറ്റവും മൗനമായി കടന്ന്‌ വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്‌. ഒരു പരിചയവുമില്ലാത്ത രണ്ട്‌ പേര്‍ പോലും ഈ വികാരത്തെ കണ്ണുകള്‍ കൊണ്ട്‌ കൈമാറുന്ന നിമിഷങ്ങള്‍. ഇതിനും ഒരു ബസ്സ്‌ യാത്ര തന്നെ ഉദാഹരിക്കാം. ബസ്സിലിരുന്ന്‌ ഒരാള്‍ അത്യുച്ചത്തില്‍ മൊബൈലില്‍ സംസാരിക്കുന്നു. അപ്പോള്‍ അടുത്തുള്ള ആളെ നോക്കി ഒരു പരിചയമില്ലെങ്കില്‍ പോലും നാം പുച്ഛം ഒറ്റ നിമിഷം കൊണ്ട്‌ കൈമാറിയിട്ടുണ്ടാകും. രണ്ട്‌ പേരുടേയും കണ്ണുകള്‍ ആ നിമിഷം പരസ്‌പരം ഉടക്കി ആ പുച്ഛത്തിന്റെ അര്‍ഥം നിമിഷാര്‍ഥം കൊണ്ട്‌ മനസ്സിലാക്കിയിട്ടുണ്ടാകും. അതിന്‌ ഭാഷ ചമച്ചാല്‍ ഇങ്ങനെ വായിക്കാം. `` കഷ്‌ടം ഇയാള്‍ ഏത്‌ നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യനാണ്‌........മറ്റാര്‍ക്കും മൊബൈലില്ലാത്തത്‌ പോലെ''
വാക്ക്‌ കൊണ്ട്‌ അല്ലെങ്കില്‍ ഒരു മൂളല്‍ കൊണ്ട്‌ നേരിട്ട്‌ തന്നെ പുച്ഛം പ്രകടിപ്പിക്കുന്ന ചിലരുണ്ട്‌. അങ്ങനെ ഒരാള്‍ കുറേ കാലത്തിന്‌ ശേഷം പരിചയമുള്ള രണ്ട്‌ പേരെ കാണുന്നു. പരിചയം പുതുക്കിയ ശേഷം അയാള്‍ ഇരുവരോടും ജോലിയെ കുറിച്ച്‌ അന്വേഷിക്കുന്നു. ഒന്നാമന്‍ പറയുന്നു `` ഞാന്‍ കൃഷിയൊക്കെയായി ഇങ്ങനെ.....'' അത്രയും കേള്‍ക്കുമ്പോള്‍ തന്നെ ചോദ്യകര്‍ത്താവിന്റെ മുഖത്ത്‌ പുച്ഛത്തിന്റെ ചുളിവുകള്‍ വീണിരിക്കും. `` ഓ കൃഷിയാ..... ഇപ്പം എന്ത്‌ കിട്ടും അത്‌ കൊണ്ട്‌''. രണ്ടാമന്റെ മുഖത്തേക്ക്‌ ചോദ്യത്തിന്റെ നോട്ടമെറിഞ്ഞ്‌ അയാള്‍ ഉത്തരം പ്രതീക്ഷിക്കുന്നു. രണ്ടാമന്‍ പറയുന്നു `` ഞാന്‍ ..... ഇന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക്‌ ചെയ്യുകയാണ്‌'' അപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ മുഖം വികസിക്കുന്നു. `` ഓഹോ..... അതേല്ലേ.... ഇപ്പം എത്ര വര്‍ഷമായി കയറിയിട്ട്‌''
മേല്‍പ്പറഞ്ഞ വാക്ക്‌ കൊണ്ടുള്ള, ശബ്‌ദം കൊണ്ടുള്ള പുച്ഛമാണ്‌ കേരളത്തില്‍ ഏറ്റവും സുലഭമായി കിട്ടുന്നത്‌.
ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഈ വികാര പ്രകടനത്തിന്റെ വൈവിധ്യങ്ങള്‍ നമുക്ക്‌ മുന്നില്‍ കടന്ന്‌ വരാറുണ്ട്‌. നാമോരോരുത്തരും ഇത്‌ പ്രകടിപ്പിക്കുന്നതില്‍ ഒട്ടും പുറകിലല്ല. മുകളില്‍ പറഞ്ഞത്‌ ഏറ്റവും ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്‌. ചുരുക്കത്തില്‍ എഴുതിയാലും എഴുതിയാലും തീരാത്ത മലയാളിയുടെ ഒരേയൊരു പൊതു വികാരവമാണ്‌ പുച്ഛം.
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ നാമിത്‌ കേള്‍ക്കാനാരംഭിക്കുന്നുണ്ട്‌.
`` ഓ..... നീ ചെറുതല്ലേ നിനക്കെന്തറിയാം''.

Saturday, July 30, 2011

``ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ''...?

മനുഷ്യന്റെ ഇച്ഛാശക്തിയുടെ ക്രിക്കറ്റ്‌ മൈതാനത്തെ പ്രതീകമായിരുന്നു ബ്രയാന്‍ ചാള്‍സ്‌ ലാറ. നീണ്ട 19 വര്‍ഷത്തെ കായിക ജീവിതത്തില്‍, നിലനില്‍പ്പിനായി പെടാപാട്‌ പെട്ട ഒരു ടീമിന്റെ മുഴുവന്‍ ഭാരവും ഒറ്റക്ക്‌ ചുമക്കേണ്ടി വന്ന ഒരു കളിക്കാരന്‍. പ്രൗഢമായൊരു ഗതകാലമുണ്ടായിരുന്ന വെസ്റ്റിന്ത്യന്‍ ക്രിക്കറ്റിന്റെ നാശത്തിന്റെ തുടക്കത്തിലാണ്‌ ലാറയെന്ന കറുത്ത കുറിയ മനുഷ്യന്‍ ടീമിലെത്തുന്നത്‌. പിന്നീട്‌ വെസ്റ്റിന്‍ഡീസ്‌ ടീം ലാറയായിരുന്നു. ലാറ ഫോമിലെത്തിയാല്‍ അവര്‍ ജയിക്കുന്നു. അയാള്‍ പരാജയപ്പെട്ടാല്‍ ടീം പരാജയപ്പെട്ടതായി കണക്കാക്കുന്നു.
ടെസ്റ്റ്‌ മത്സരങ്ങളായിരുന്നു ലാറയുടെ തട്ടകം. അഞ്ച്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന ടെസ്റ്റ്‌ മത്സരങ്ങള്‍ കളിക്കാരന്റെ ഏകാഗ്രത പരീക്ഷിക്കപ്പെടുന്ന വേദിയാണ്‌. അവിടെ ലാറ അജയ്യനായിരുന്നു. ദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ അയാള്‍ക്ക്‌ നിഷ്‌പ്രയാസം സാധിക്കുന്നു. ഒമ്പത്‌ ഡബിള്‍ സെഞ്ച്വറികള്‍ ഇതിന്‌ തെളിവാണ്‌. ഇതില്‍ ഒരു ക്വാഡ്രബിളും(400 നോട്ടൗട്ട്‌) ഒരു ട്രിപ്പിളും(375) ഉള്‍പ്പെടുന്നു. ഫസ്റ്റ്‌ ക്‌ളാസ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറും ലാറയുടെ പേരിലാണ്‌(501 നോട്ടൗട്ട്‌). ഇതില്‍ 400, 501 എന്നിവ ഇപ്പോഴും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണ്‌. രണ്ടിലും ലാറയെ പുറത്താക്കാന്‍ ബൗളര്‍ക്ക്‌ കഴിഞ്ഞില്ല എന്ന്‌ പറയുമ്പോള്‍ ആലോചിക്കുക ആ ഇന്നിംഗ്‌സുകള്‍ കെട്ടിപ്പടുക്കാന്‍ അയാള്‍ കാണിച്ച സൂക്ഷ്‌മത.
ലാറ ജീനിയസായിരുന്നു. പരിശീലിച്ചാല്‍ നശിച്ചുപോകുന്ന നൈസര്‍ഗിക വാസന ആവോളം ഉള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ക്രിക്കറ്റ്‌ ജന്മം. അതുകൊണ്ട്‌ തന്നെ പരിശീലന സമയങ്ങളില്‍ ലാറ മൈതാനത്തേക്ക്‌ വന്നില്ല. ക്രിക്കറ്റ്‌ നിഘണ്ടുവിലില്ലാത്തതും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ പല ഷോട്ടുകളും ആ ബാറ്റ്‌ ലോകത്തിന്‌ പരിചയപ്പെടുത്തി. വിജയത്തിനും പരാജയത്തിനുമപ്പുറത്ത്‌ ബാറ്റിംഗ്‌ ഒരു സുന്ദരമായ കലയാണെന്നും ക്രിക്കറ്റ്‌ എങ്ങനെ ആസ്വദിക്കാമെന്നും ലാറ ലോകത്തെ പഠിപ്പിച്ചു.
2007ല്‍ നാട്ടില്‍ നടന്ന ലോകകപ്പോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിനോട്‌ വിട പറഞ്ഞ ലാറ അവസാന മത്സരത്തില്‍ നേടിയത്‌ 18 റണ്‍സാണ്‌. അന്ന്‌ റണ്ണൗട്ടായി മടങ്ങിയ ലാറയുടെ വിക്കറ്റിന്‌ ഒരു ബൗളര്‍ക്കും അവകാശിയാകാന്‍ കഴിഞ്ഞില്ല എന്നത്‌ ഒരു കാവ്യ നീതിയായിരിക്കാം. വിജയം ശീലമാക്കിയ ഒരു ടീമിലായിരുന്നു ലാറയെങ്കില്‍ കഥ മറ്റൊന്നായേനെ. എങ്കിലും ലാറ ക്രിക്കറ്റിലെ ഒരു നിറവായിരുന്നു. അതി സങ്കീര്‍ണ്ണമായ പല ഘട്ടങ്ങളിലും അയാള്‍ ഒറ്റക്ക്‌ ടീമിനെ വിജയത്തിലേക്ക്‌ കൈപിടിച്ച്‌ നടത്തിയത്‌ ക്രിക്കറ്റ്‌ ലോകം അദ്‌ഭുതത്തോടെ കണ്ടു നിന്നു. നീണ്ട 19 വര്‍ഷക്കാലവും തുളവീണ ഒരു കപ്പലിന്റെ കപ്പിത്താനാവാനായിരുന്നു ലാറക്ക്‌ യോഗം. എങ്കിലും അയാള്‍ അവശേഷിപ്പിച്ച കാലിപ്‌സോ സംഗീതം പോലെ ലഹരി നിറഞ്ഞ ഇന്നിംഗ്‌സുകള്‍ മറവിക്ക്‌ കീഴടങ്ങാന്‍ കൂട്ടാക്കില്ലെന്ന്‌ ഉറപ്പാണ്‌
....... അന്ന്‌ കെന്‍സിംഗ്‌ടണ്‍ ഓവലില്‍ തടിച്ച്‌ കൂടിയ ജനങ്ങളോട്‌ അവസാന മത്സരം കളിച്ച ലാറ ചോദിച്ചു...... ``ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ''...?

Wednesday, July 27, 2011

കവിത പോലെ മധുരമാക്കി ഉറൂഗ്വെ

കാല്‍പ്പന്തിനെ കവിത പോലെ മധുരമാക്കി കോപ്പ അമേരിക്ക ഉറൂഗ്വെ സ്വന്തമാക്കി. കാവ്യനീതീയുടെ ഏറ്റവും ലളിതമായ ഒരു സാധൂകരണമാണ്‌ ഫോര്‍ലാനും സംഘവും കീരിട നേട്ടത്തിലൂടെ കാണിച്ചു തന്നത്‌. ഏറ്റവും കൂടുതല്‍ കോപ്പ നേടിയ ടീമെന്ന ഖ്യാതിയും 15ാം കിരീടത്തിലൂടെ ഉറൂഗ്വെ സ്വന്തമാക്കി. ആദ്യത്തെ കോപ്പ അമേരിക്ക ജേതാക്കള്‍ ആദ്യത്തെ ലോക ചാമ്പ്യന്‍മാര്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ ഉള്ള ഒരു ടീം. എന്നിട്ടും അവര്‍ ചരിത്രത്തിന്റെ പുറമ്പോക്കുകള്‍ എവിടെയോ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ടു. അര്‍ജന്റീനയും ബ്രസീലും അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ജൈത്രയാത്ര തുടങ്ങുമ്പോള്‍ ഉറൂഗ്വെ നിഷ്‌കാസിതരാക്കപ്പെട്ട ഒരു കൂട്ടമായി രൂപാന്തരപ്പെട്ടു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ നെഞ്ചിലെ പൊള്ളുന്ന ഓര്‍മ്മകള്‍ മാത്രമായി അവര്‍.
ആദ്യ കോപ്പാ അമേരിക്ക ടൂര്‍ണ്ണമെന്റില്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ വെച്ച്‌ രണ്ട്‌ ലക്ഷം കാണികളെ സാക്ഷിനിര്‍ത്തി ബ്രസീലിനെ ഇച്ഛാശക്തി കൊണ്ട്‌ മറികടന്ന ഉറൂഗ്വെ അവിടെ തുടങ്ങി തങ്ങളുടെ അധീശത്വം സ്ഥാപിക്കാനുള്ള തേരോട്ടം. ആദ്യ രണ്ട്‌ ലോകകപ്പുകള്‍ നേടുന്നതില്‍ വരെ എത്തി അവര്‍ എന്ന്‌ പറയുമ്പോള്‍ ആലോചിക്കുക ഉറൂഗ്വെ ഫുട്‌ബോള്‍ മൈതാനത്ത്‌ വിരിയിച്ച സര്‍ഗ്ഗ വസന്തത്തിന്റെ മഹത്വം. കേവലം നേരമ്പോക്കു മാത്രമായിരുന്ന കാല്‍പ്പന്ത്‌ കളിയെ അതിജീവനത്തിന്റെ രസതന്ത്രമാക്കി രൂപപ്പെടുത്തിയവരായിരുന്നു ഉറൂഗ്വെ. അവര്‍ കളിയില്‍ കവിതയും സംഗീതവും പ്രാക്തന താളങ്ങളുടെ മുഴക്കങ്ങളും സൃഷ്‌ടിച്ചു. പില്‍ക്കാലത്ത്‌ യൂറോപ്പിന്റെ കളിയുടെയും കച്ചവടത്തിന്റെയും തന്ത്രങ്ങള്‍ ഫുട്‌ബോളിനെ മാറ്റിയതോടെ അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അതിന്റെ വഴക്കങ്ങളിലേക്ക്‌ മാറുന്നത്‌ കണ്ടു. ഉറൂഗ്വെ വല്ലപ്പോഴും വന്ന്‌ ലറ്റിനമേരിക്കന്‍ ശൈലി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്തി. നാല്‌ വര്‍ഷം മുമ്പ്‌ നടന്ന കോപ്പയില്‍ ഇതേ ടീം പെറുവിനോട്‌ ദയനീയ പരാജയം ഏറ്റുവാങ്ങി തല കുനിച്ച്‌ മടങ്ങി. ആ തോല്‍വി ഒരു തുടക്കമായിരുന്നു. അതിന്റെ പൂര്‍ണ്ണത 2010 ലോകകപ്പിലും കോപ്പയിലെ കിരീടനേട്ടത്തിലും നാം കണ്ടു കഴിഞ്ഞു. ലോകകപ്പിലെ മുന്നേറ്റം കേവലം ഭാഗ്യമല്ലെന്നും അവര്‍ അന്തസ്സായി കാട്ടിത്തന്നു.
ഓര്‍മ്മയില്ലേ ക്വാര്‍ട്ടറില്‍ ഘാനയെ തോല്‍പ്പിച്ച്‌ വില്ലനും നായകനുമായി മാറിയ സുവാരസ്സിനെ. ഭ്രാന്തമായ ആവേശത്തോടെ ഉന്തിയ പല്ലും പുറത്ത്‌ കാട്ടി മൈതാനത്തിന്‌ ചുറ്റും ഓടിയ അതേ സുവാരസ്സ്‌. അക്ഷരാര്‍ഥത്തില്‍ സുവാരസ്സിന്റെ അനിവാര്യത എന്ത്‌ എന്ന്‌ ഈ കോപ്പയാണ്‌ കാട്ടിയത്‌. കളിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ളവനാണ്‌ താനെന്ന്‌ അയാള്‍ തെളിയിച്ചു. ഫോര്‍ലാനെന്ന സുവര്‍ണ്ണ താരം നിറമങ്ങിയെടുത്ത്‌ സുവാരസ്സ്‌ ഉദിച്ചു.
ലോകകപ്പിന്റെ സുവര്‍ണ്ണ താരമായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ലാന്‍ അര്‍ഹിച്ചിരുന്നു ഈ കീരീടം. കാരണം ആ സ്വര്‍ണ്ണമുടിക്കാരന്റെ മുത്തച്ഛനും അച്ഛനും സ്വന്തമാക്കിയ കോപ്പയുടെ ആഭിജാത കിരീടം മൂന്നാം തലമുറയിലെ തന്റെ കൈകളിലേക്കും ഏറ്റുവാങ്ങുമ്പോള്‍ ഒരു ചരിത്രത്തെ അത്യുന്നതങ്ങളിലെത്തിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ഫൈനലിലെ ഇരട്ട ഗോളുകള്‍ അതിന്‌ നിറവേകുകയും ചെയ്യുന്നു.
നായകന്‍ ലുഗാനോ, മുസ്‌ലേരയെന്ന കാവല്‍ ഭടന്‍, പിന്നെ പരിശീലകന്‍ ഓസ്‌കാര്‍ ടെബാരസ്‌ എന്ന വന്ദ്യ വയോധികന്‍ തുടങ്ങി ആടീമിലെ മുഴുവന്‍ ആളുകള്‍ക്കും നിറഞ്ഞ നന്ദി. കാരണം അവര്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ ലോക ഫുട്‌ബോളിനെ സമ്പന്നമാക്കുകയാണ്‌ ചെയ്‌തത്‌.

Monday, July 25, 2011

സൗമ്യമായ പുഞ്ചിരി നിറച്ച ഒരു മൗനം നിങ്ങള്‍ക്കും......

സൗമ്യമായ പുഞ്ചിരി നിറച്ച ഒരു മൗനം നിങ്ങള്‍ക്കും......

യാത്രകള്‍... അറ്റമില്ലാത്ത ഭൂമിയുടെ നെഞ്ചില്‍ ചവിട്ടി നാം കടന്നു പോകുന്ന വഴികള്‍. ഓരോ യാത്രയുടെ അവസാനവും പുതു യാത്രകളുടെ തുടക്കമാണ്‌. വഴിനീളെ അനുഗ്രഹം ചൊരിഞ്ഞ്‌ ഛായാ വൃക്ഷങ്ങള്‍. വഴിയമ്പലങ്ങളിലെ കാത്ത്‌ നില്‍പ്പ്‌. അറിവ്‌ തേടിയുള്ള സഞ്ചാരങ്ങള്‍. തിരിച്ചറിവിനായുള്ള അലച്ചിലുകള്‍. പറഞ്ഞ്‌ പറഞ്ഞ്‌ തീര്‍ന്നു പോകുന്ന വാക്കുകള്‍. വാക്കുകള്‍ ഇപ്പോഴും എപ്പോഴും സുന്ദരമാണ്‌.....
ഓരോ രാത്രിയിലും പുതിയ സ്വപ്‌നങ്ങള്‍ കടന്നു വരുന്നു. വസന്ത കാലത്ത്‌ വൃക്ഷങ്ങള്‍ ഇല പൊഴിക്കുന്നതുപോലെ അവ ഇപ്പോഴും മൗനങ്ങളെ നിറക്കുകയാണ്‌. നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തിന്റെ അവസാനിക്കാത്ത ഋതുക്കള്‍ പോലെ.....
കടന്നു വരിക. കണ്ണീര്‍ തുടച്ച്‌ ചിരിവിരിക്കുക. മിഴികള്‍ തുറന്നു വെക്കുക......
കവി പറഞ്ഞതു പോലെ കൊഴുത്ത ചവര്‍പ്പുകള്‍ കുടിച്ച്‌ വറ്റിച്ച്‌ ശാന്തിയുടെ ഇത്തിരി ശര്‍ക്കര മധുരം നുണയാം......
ചില യാത്രകള്‍ അങ്ങനെയാണ്‌. സൗമ്യമായ പുഞ്ചിരി നിറച്ച ഒരു മൗനം നിങ്ങള്‍ക്കും തരുന്നു. ഒന്നു കൂടെ പറയട്ടെ ജീവിതം വളരെ ലളിതമാണ്‌......