Monday, September 5, 2011

പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്ര

കേരളത്തില്‍ ഒട്ടും സാമാന്യ മര്യാദ ഇല്ലാത്ത ഒരു വിഭാഗമാണ്‌ പ്രൈവറ്റ്‌ ബസ്സിലെ ജീവനക്കാര്‍. ഇപ്പറഞ്ഞതിന്‌ എല്ലാവരും അങ്ങിനെയാണ്‌ എന്ന്‌ അര്‍ഥമാക്കേണ്ടതില്ല. ജനങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമാണ്‌ അവര്‍ക്കുള്ളത്‌. പക്ഷേ അവരെ സംബന്ധിച്ച്‌ അതൊന്നുമല്ല പ്രശ്‌നം. സമയമാണ്‌ അവരെ നിയന്ത്രിക്കുന്നത്‌. മറ്റുള്ളതൊന്നും അവരെ ബാധിക്കുന്നതേയല്ല എന്ന ഭാവം പല തരത്തില്‍ അവര്‍ പ്രകടിപ്പിക്കാറുണ്ട്‌. ബസ്സില്‍ കയറിയാല്‍ മനസ്സിലാകും ഇത്‌. യാത്രക്കാര്‍ തൊടുന്നതെല്ലാം പ്രശ്‌നമാണ്‌. 50 പൈസ, ചില്ലറ, അടുത്ത്‌ നില്‍ക്കുക, സഹകരിക്കുക, ഫുട്‌ബോള്‍ കളിക്കാനുള്ള സ്ഥലം തുടങ്ങി അനവധി വാക്കുകള്‍ അവര്‍ എടുത്ത്‌ പ്രയോഗിക്കുന്നു. ഇപ്പറഞ്ഞതില്ലെല്ലാം നാമോരോരുത്തരുടേയും ചെവികള്‍ സാക്ഷികളാണുതാനും.
ബസില്‍ കയറാനും ഇറങ്ങാനും ഓരോ കേരളീയനും പ്രത്യേക പരിശീലനത്തിന്‌ പോകേണ്ടതായിട്ടുണ്ട്‌. സര്‍ക്കസ്‌ പരിശീലകരെ തേടിപ്പിടിക്കുകയായിരിക്കും ഉചിതം. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന്‌ ചാടി ഇറങ്ങുക, ഓടിക്കൊണ്ട്‌ ബസ്സിലേക്ക്‌ ചാടി കയറുക തുടങ്ങി അനേകം കലാ പരിപാടികള്‍ ദിനം പ്രതി നടത്താനുള്ള അവസരമാണ്‌ നമുക്ക്‌ ബസ്സ്‌ ജീവനക്കാര്‍ ഒരുക്കി തരുന്നത്‌. ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ഒന്നും പെടാത്ത ഒരു സ്ഥലത്ത്‌ കൊണ്ട്‌ ബസ്സ്‌ നിര്‍ത്തിയും, ബസ്സ്‌ കയറാന്‍ കാത്ത്‌ നില്‍ക്കുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ രണ്ടുമൂന്നടി മുന്നോട്ട്‌ നിര്‍ത്തി നമ്മെ ഓട്ട മത്സരത്തിന്‌ പരിശീലിപ്പിക്കുകയും ചെയ്യുന്ന അവരുടെ സഹൃദയത്തം അപാരമാണ്‌.
ഇക്കൂട്ടര്‍ക്ക്‌ ഏറ്റവും ചതുര്‍ഥിയുള്ള വിഭാഗമാണ്‌ വിദ്യാര്‍ഥികള്‍. ലോകത്തിലെ ഏറ്റവും നികൃഷ്‌ട ജീവിയാണ്‌ വിദ്യാര്‍ഥികളെന്ന മനോഭാവത്തിലാണ്‌ ഇവരുടെ പെരുമാറ്റം. മുകളില്‍ പറഞ്ഞ സ്റ്റോപ്പില്‍ നിര്‍ത്താതെയുള്ള പൊറാട്ട്‌ നാടകം ഇവര്‍ ആടുക വിദ്യാര്‍ഥികള്‍ നില്‍ക്കുമ്പോഴാണ്‌.
അലിഖിത നിയമങ്ങളുടെ ഒരു കൂമ്പാരം തന്നെ വിദ്യാര്‍ഥികള്‍ക്കായി ബസ്സ്‌ ജീവനക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്‌. കണ്‍സഷന്‍ കിട്ടണമെങ്കില്‍ ചിലറ നിര്‍ബന്ധമാണ്‌, സീറ്റില്‍ ഇരുന്ന്‌ യാത്ര പാടില്ല, സ്റ്റാന്‍ഡില്‍ നിന്ന്‌ ബസ്സ്‌ സ്റ്റാര്‍ട്ടാക്കിയ ശേഷം മാത്രം കയറുക, പത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കയറാന്‍ പാടില്ല തുടങ്ങി അനേകം നിയമ സംഹിതകള്‍. ഈ നിയമങ്ങള്‍ മുഴുവന്‍ ഒരു വിദ്യാര്‍ഥി പൂര്‍ണ്ണമായും പാലിച്ചാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ കരുതുക എന്നാലും അവരുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വരുന്നില്ല.
വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്രയാണ്‌ ഏറ്റവും ക്രൂരം. സ്റ്റാന്‍ഡുകളില്‍ നിന്ന്‌ പെണ്‍കുട്ടികള്‍ ബസ്സില്‍ കയറിപറ്റാന്‍ പെടുന്ന പെടാപ്പാട്‌ ദയനീയമായ കാഴ്‌ച്ചയാണ്‌. ഡ്രൈവര്‍ കയറി സ്റ്റാര്‍ട്ടാക്കി ചലിച്ച്‌ തുടങ്ങുന്ന ബസ്സിലേക്ക്‌ കൂട്ടമായി ഏന്തി വലിഞ്ഞ്‌ കയറുന്ന പെണ്‍കുട്ടികളുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന്‌ ആലോചിച്ചിട്ടുണ്ടോ...? കയറി പറ്റിയാല്‍ യാത്ര ചെയ്യാം എന്ന സ്ഥിതി മാത്രമാണ്‌ അവര്‍ക്ക്‌ മുന്നിലുള്ള ഏക പോംവഴി. ഇതില്‍ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളെന്ന വ്യത്യാസമൊന്നുമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളുടെ ഇതേ അനുഭവങ്ങളുണ്ട്‌.
യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ കൊടുക്കുന്ന ചില്ലറ കണക്കില്‍ പെടാത്തതാണ്‌. വിദ്യാര്‍ഥികള്‍ കയറുന്നത്‌ കൊണ്ട്‌ ബസ്സിന്റെ മുതലാളിക്ക്‌ നഷ്‌ടം വന്ന ചരിത്രവും ഇല്ല. എന്നിട്ടും ഈ വിഷയം എന്തുകൊണ്ടാണ്‌ നമുക്ക്‌ ഒരു സാമൂഹിക പ്രശ്‌നമായി തോന്നാത്തത്‌. എന്തുകൊണ്ടാണ്‌ ഇത്‌ മനുഷ്യാവകാശ ലംഘനമായി നമുക്ക്‌ തോന്നാത്തത്‌. വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂചെയ്‌തും, സ്റ്റാര്‍ട്ടാക്കുമ്പോള്‍ മാത്രം അതി സാഹസികമായേ വിദ്യാര്‍ഥികള്‍ കയറാവൂ എന്നും ആരാണ്‌ ഇവിടെ നിയമം ഉണ്ടാക്കിയത്‌. ബസ്സില്‍ ഇരുന്ന്‌ യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അവകാശം വിദ്യാര്‍ഥിക്കാണെന്നിരിക്കെ നമ്മുടെ മുന്നില്‍ കാലങ്ങളായി നടക്കുന്ന മനുഷ്യാവകാശത്തിന്റെ പരസ്യമായ ലംഘനത്തെ എങ്ങനെ ഇത്ര കാലം ബസ്സിന്റെ അരിക്‌ സീറ്റിലിരുന്ന്‌ നാം കണ്ടുകൊണ്ടിരുന്നു. ഇവിടുത്തെ വിദ്യാര്‍ഥി യുവജന സംഘടനകള്‍, ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങി ഒരാള്‍ പോലും ഈ വിഷയത്തില്‍ സക്രിയമായി ഇടപെട്ടതായി കണ്ടിട്ടില്ല. എന്തുകൊണ്ട്‌...?

1 comment: