Tuesday, September 20, 2011

ജോഗ്‌ - പ്രണയം, വിരഹം, പ്രവാസം


പ്രണയം, വിരഹം, പ്രവാസം - മനുഷ്യ മനസ്സിന്റെ ഏറ്റവും ഉജ്ജ്വലമായ വികാരങ്ങളാണ്‌ ഇവ മൂന്നും. പ്രണയം എന്നത്‌ നിര്‍വ്വചനങ്ങള്‍ക്ക്‌ അതീതമായിട്ടാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌. കാരണം പ്രേമം അല്ല പ്രണയം എന്നതു തന്നെ. പ്രേമം ഭക്തിയുടെ ഒരു തലം മാത്രമാണ്‌. പലപ്പോഴും പ്രകടനപരതക്ക്‌ അപ്പുറത്ത്‌ നില്‍ക്കാറുണ്ട്‌ പ്രണയം.
പ്രണയത്തിന്റെ നേരെ വിപരീത ദിശയിലാണ്‌ വിരഹം. നഷ്‌ടത്തിന്റെ നൊമ്പരങ്ങള്‍, തമ്മില്‍ കാണാതെയുള്ള രണ്ട്‌ ഹൃദയങ്ങളുടെ മൗന സംവാദങ്ങള്‍ തുടങ്ങി വിരഹത്തിന്‌ വൈകാരിക തലങ്ങള്‍ ഒട്ടനവധിയുണ്ട്‌. പണ്ടത്തെ കവികള്‍ കാമുകി - കാമുക സങ്കല്‍പ്പത്തില്‍ വരുന്ന വിരഹത്തിന്‌ ഒരു ഉദാഹരണം പറയാറുണ്ട്‌. ``ഇണയെ പിരിഞ്ഞിരിക്കുന്ന ചക്രവാക പിടകള്‍''. ഈ ചക്രവാക പിടകള്‍ സാങ്കല്‍പ്പിക പക്ഷി മാത്രമാണ്‌. ഒരു താമര ഇല കുത്തനെ വെച്ചാല്‍ അതിന്‌ അപ്പുറവും ഇപ്പുറവും ആയിരിക്കും ഈ പക്ഷികള്‍ ഇരിക്കുക. പരസ്‌പരം കാണാതെ ഇണ തന്നെ വിട്ടുപോയെന്ന്‌ വിചാരിച്ച്‌ ചക്രവാകങ്ങള്‍ കരയുന്നതായിട്ടാണ്‌ കവികള്‍ പറയാറുള്ളത്‌. ഇനി ആലോചിച്ച്‌ നോക്കുക വിരഹത്തിന്റെ വേദന.
സ്വന്തം നാട്ടില്‍ നിന്ന്‌ അന്യദേശത്ത്‌ താമസിക്കുന്നത്‌ എല്ലാം പ്രവാസമാണ്‌. അത്‌ മറ്റൊരു രാജ്യമോ, സംസ്ഥാനമോ, ജില്ലയോ ആയ്‌ക്കോട്ടെ. കുറേ ദിവസങ്ങള്‍ക്ക്‌ ശേഷം നാട്ടിലേക്ക്‌ വരുന്നത്‌ ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌. അത്‌ മാസങ്ങള്‍ക്ക്‌ ശേഷമോ, വര്‍ഷങ്ങള്‍ക്ക്‌ ശേഷമോ ആണെങ്കിലോ........നാട്ടിലെത്തി വൈകുന്നേരം കുളി കഴിഞ്ഞ്‌ നിരത്തിലിറങ്ങി പുഷ്‌പേട്ടന്റെ പെട്ടി പീടികയില്‍ നിന്ന്‌ ഒന്ന്‌ മുറുക്കി സമകാലിക രാഷ്‌ട്രീയ സാമൂഹിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും തുടങ്ങി....... ഗൃഹാതുരതയുടെ വേലിയേറ്റങ്ങളില്‍ പെട്ട്‌ മനസ്സ്‌ നിറഞ്ഞ്‌ തുളുമ്പും. തിരികെ യാത്ര പോകുന്നതിന്റെ തലേ ദിവസം കാച്ചിയ എണ്ണ കവറില്‍ പൊതിഞ്ഞുകെട്ടി ഭദ്രമാക്കി ബാഗില്‍ വെക്കുമ്പോള്‍ കണ്ണില്‍ നിന്ന്‌ അറിയാതെ രണ്ട്‌ തുള്ളി വീണുവോ.........
ഇനി സംഗീതവുമായി ഈ വികാരങ്ങളെ ഒന്ന്‌ ബന്ധിപ്പിച്ച്‌ നോക്കാം. മനുഷ്യന്റെ എല്ലാ വികാര, വിചാര ചിന്തകള്‍ക്കുമുള്ള ഏറ്റവും ലളിതമായ ഉത്തരമാണ്‌ സംഗീതം. ഏകാന്തമായി ചില രാഗങ്ങള്‍ കേട്ടു നോക്കു. നാം ഒരു ധ്യാനാവസ്ഥയിലേക്ക്‌ പോകുന്നതായും ഒരു തൂവല്‍ പോലെ പറക്കുന്നതായും അനുഭവപ്പെട്ടേക്കാം. സംഗീതത്തിന്റെ ശ്വാസമാണ്‌ രാഗങ്ങള്‍. ലോകത്തിലുള്ള എല്ലാം സംഗീതവും നിലനില്‍ക്കുന്നതും രാഗത്തിലാണ്‌.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു രാഗമാണ്‌ ജോഗ്‌. മേല്‍പ്പറഞ്ഞ വികാരങ്ങളെ ഇത്ര കൃത്യമായി, അതായത്‌ മൂന്നിനേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ ജോഗിന്‌ കഴിയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്‌. പ്രവാസ ജീവിതത്തിന്റെ ഏകാന്തതകളില്‍ ജോഗ്‌ കേട്ട്‌ രാത്രിയില്‍ കിടന്ന്‌ നോക്കുക അപ്പോള്‍ നാം ഒറ്റക്ക്‌ അലയുകയാണെന്ന്‌ തോന്നും. നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്ത്‌ ഇരിക്കുമ്പോള്‍ ജോഗ്‌ കേള്‍ക്കുക ഹൃദയം പ്രണയത്താല്‍ നിറയുന്നതായി തോന്നും. യാത്ര പറഞ്ഞ്‌ പോയവരുടെ ഓര്‍മ്മകളാല്‍ ചിന്തയില്‍ മുഴുകുമ്പോള്‍ ജോഗ്‌ കേള്‍ക്കുകയാണെങ്കില്‍..........വേണ്ട. അനുഭവത്തിന്റെ അപ്പുറത്തല്ല എഴുത്ത്‌.
ബിസ്‌മില്ലാ ഖാന്‍ ഷഹനായിയില്‍ ജോഗ്‌ കേള്‍പ്പിക്കുമ്പോള്‍ വിരഹത്തിന്റെ നൊമ്പരം അനുഭവപ്പെടാറുണ്ട്‌. അംജദ്‌ അലിഖാന്റെ കൈവിരലുകള്‍ സരോദില്‍ ജോഗായി ഒഴുകുമ്പോള്‍ അലഞ്ഞ്‌ നടക്കാന്‍ തോന്നിയിട്ടുണ്ട്‌. റഷീദ്‌ ഖാന്‍ ജോഗ്‌ പാടിയപ്പോള്‍ നിറയെ പ്രണയം പൂത്തുലഞ്ഞു.
മലയാള സിനിമയില്‍ ജോഗ്‌ അപൂര്‍വ്വം ചില നിമിഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പറയാന്‍ മറന്ന പരിഭവങ്ങളിലുടെ രമേശ്‌ നാരായണന്‍ ജോഗ്‌ നമ്മെ കേള്‍പ്പിച്ചു. പ്രമദവനം വീണ്ടും, ശ്രുതിയമ്മ ലയമച്ഛന്‍ തുടങ്ങിയ ഗാനങ്ങളിലൂടെ രവീന്ദ്രന്‍ മാഷും ജോഗിനെ ഉണര്‍ത്തി.
ഈ കുറിപ്പ്‌ ഇവിടെ നിര്‍ത്തുന്നു. എഴുതിയാലും എഴുതിയാലും തീരാത്ത കുറേ വിഷയങ്ങളും വികാരങ്ങളുമാണ്‌ ഇതെല്ലാം. അതിങ്ങനെ ചുരുക്കേണ്ടി വന്നതില്‍ ക്ഷമിക്കുക. ഇത്‌ വായിച്ച്‌ തീരുമ്പോള്‍ ജോഗ്‌ വെറുതെ മൂളാനെങ്കിലും തോന്നട്ടെ......

3 comments:

  1. മനസ്സില്‍ ആവോളം പ്രണയം സൂക്ഷിക്കുന്നവര്‍ക്ക് ജോഗ് അനുഭൂതി ദായകങ്ങള്‍ തന്നെ..

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. Shubhayathra Geethangal
    Dil Se re
    Iru hgridayangalil onnayi
    Oru kili pattu moolave
    Pramadhavanam
    Sruthiyamma Layamachan
    varmukile vanil nee
    Rathinkal poothali
    Moham kondu njan
    Manassil midhuna mazha

    ReplyDelete