Monday, August 4, 2014

നാരങ്ങാ മിട്ടായി...


എന്റിഷ്ടാ
മൊയ്തിക്കാന്റെ
പീട്യേലെ
കുപ്പി ഭരണീല്‍
അട്ടം നോക്കി
കിടന്ന കിടപ്പില്‍
എന്നോട്
ഇളിഭ്യ ചിരി ചിരിച്ച...

ഉസ്‌കൂളിലേക്ക്
ഓടുന്ന ഓട്ടത്തില്‍
വായില്‍ കപ്പലോടിക്കാന്‍
തുനിഞ്ഞ...

ഒരുറുപ്യ
കട്ടതിന്
തല്ലുകൊള്ളിച്ച
മഞ്ഞ ഹൃദയമുള്ള
എന്റിഷ്ടാ...

നിന്നെയിപ്പോ
ഭരണിയുടെ
ട്ടാ വട്ടത്തില്‍
കാണുന്നേ ഇല്ലല്ലോ...? 

Saturday, July 12, 2014

എന്റെ ശ്വാസം തരാം...

പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെട്ട്
പുറത്തെത്തിയപ്പോള്‍
ഒരു സ്‌ഫോടനത്തിന്റെ ഒച്ച...
മാനത്തെ മഴവില്‍ നിറങ്ങള്‍ക്ക് പകരം
കറുത്ത പുകച്ചുരുളുകളായിരുന്നു...
കുഞ്ഞു കണ്ണുകളിലെ നിഷ്‌കളങ്കത
ഈ നിമിഷം ഒരു ന്യൂക്ലിയര്‍ ബോംബ്
ചിതറി തെറിപ്പിച്ചേക്കാം...
അതിനും മുമ്പ്
അവരുടെ ആകാശം ഇല്ലാതാകും മുമ്പ്
ഒരു മഞ്ചാടിക്കുരുവിന്റെ തണുപ്പെങ്കിലും
ആ കുരുന്നു കൈവിരലുകള്‍ അറിയുമോ...?

(ഇസ്രേയല്‍ ഫലസ്തീനെ ആക്രമിക്കുമ്പോള്‍ കൊല്ലപ്പെടുന്നത് നിരപരാധികളായ കൊച്ചു കുട്ടികളാണ്. ഇവിടെയിരുന്ന് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല സത്യം. ക്രമാതീതമായി മിടിക്കുന്ന എന്റെ ഹൃദയവും എന്റെ ശ്വാസ ഗതികളും പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്ക് മാത്രം.)

Sunday, February 23, 2014

മണ്ണപ്പം...

ചിരട്ട പൊത്തില്‍
മണ്ണില്‍ പൊന്തിയ
കുമിളക്ക് മുകളില്‍
സൗഹൃദ മൗനം
നിറഞ്ഞ് തുളുമ്പി...

നീയും ഞാനും
നമ്മളായി തീര്‍ന്ന്
കുശല ശബ്ദങ്ങളാല്‍
അതിന് ചുറ്റും...

കല്ലുകളില്‍ ശര്‍ക്കര
തരികളില്‍ പഞ്ചസാര...

ഓര്‍മകളിലിരുന്ന്
ഉണ്ണി മധുരം കിനിപ്പിക്കുന്ന
മണ്ണപ്പമേ
മണ്ണപ്പമേ...

Tuesday, January 7, 2014

ആത്മരതിയുടെ കടലാഴങ്ങള്‍...

പുലര്‍ച്ചെ എഴുന്നേറ്റ് കുളിയും ഒരുക്കപ്പാടുകളും കഴിഞ്ഞ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6.15ന് വന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ ഡി വണ്‍ കോച്ചിലെ 18ാം നമ്പര്‍ സീറ്റിലേക്ക് ചായുമ്പോള്‍ മനസ്സ് ശാന്തം... തിരൂരില്‍ നിന്ന് സജീഷും ദേവദാസേട്ടനും തൃശ്ശൂരില്‍ നിന്ന് ദേവദാസേട്ടന്റെ മകന്‍ ദിലീപും ചേര്‍ന്നതോടെ ഞങ്ങള്‍ നാല്‍വര്‍ സംഘമായി വിപുലപ്പെട്ടു...
വൈകീട്ട് ആറ് മണിയ്ക്ക് രാജകീയ പ്രൗഢി നിറഞ്ഞ പൗരാണിക കെട്ടിടത്തിന്റെ പരിസരത്തേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഹൃദയത്തില്‍ വസന്തം പെയ്യിക്കാനായി  സഞ്ജയ് സുബ്രഹ്മണ്യം വേദിയില്‍. മനസ്സില്‍ നിറഞ്ഞു പൊന്തിയ ആകാംക്ഷക്ക് അതിരിടാന്‍ കഴിയാതെ പിടയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഇന്ന് കരുതി വെച്ചിരിക്കുന്നത്...?
സഞ്ജയ് പരമാനന്ദത്തിന്റെ ആദ്യ ചാറ്റല്‍ മഴ കാംബോജി വര്‍ണ്ണത്തിന്റെ രൂപത്തില്‍ പെയ്യിച്ചു. ഇളം നനവുകള്‍ അവിടെ നിന്ന് പടരാന്‍ തുടങ്ങുകയായിരുന്നു. രീതിഗൗളയുടെ ശുദ്ധതക്കൊപ്പം സ്വര വിന്ന്യാസങ്ങള്‍ വിടര്‍ത്തി മഴ കനത്തു തുടങ്ങി. ശ്യാമയുടെ ശാന്തമായ ഒഴുക്ക് പിന്നാലെ. അവ ചക്രവാകത്തിന്റെ ചാക്രികതയിലൂടെ മെല്ലെ തെന്നി നീങ്ങി തുടങ്ങി. സാന്ധ്യ പ്രകാശം മാഞ്ഞ് ഇന്ദുമുഖമാര്‍ന്ന നീലാംബരിയായി രാത്രി മൗനം പൂണ്ടു. മൗനത്തെ ഭേദിച്ച് കാപ്പിയുടെ ഊര്‍ജ പ്രവാഹം. ധാതുവീര്യം തുളുമ്പിയ രാഗാലാപനം, സ്വരങ്ങളുടെ ഗണിതത്വം അത് പടര്‍ന്ന് പടര്‍ന്ന് കയറി പോകുന്ന അനേക പഥങ്ങള്‍. വഴിയവസാനിച്ചത് ചാരുകേശിയുടെ ശോക ഛവിക്കൊപ്പം ഇടകലര്‍ന്ന കാല്‍പ്പനികതയില്‍. ആനന്ദഭൈരവി തില്ലാനത്തിരയായി ഉയര്‍ന്ന് പൊന്തി. കുറിഞ്ഞിയുടെ കുഞ്ഞു വഴക്കങ്ങങ്ങളാല്‍ വിശുദ്ധമാക്കി യദുകുല കാംബോജി മംഗള ധ്വനിയാകുമ്പോള്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ട യാത്ര അവസാനിച്ചിരുന്നു......
.......................... ആത്മരതിയുടെ കടലാഴങ്ങളില്‍ എവിടെയോ മൃദുവായി... മൃദുവായി അലയുകയായിരുന്നു ആ നിമിഷങ്ങളിലത്രയും ..............................

(തിരുവനന്തപുരം കുതിരമാളികയില്‍ നടന്ന സ്വാതി സംഗീതോത്സവത്തിലെ ആദ്യ ദിവസത്തില്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ആലാപനം കേട്ടതിന്റെ അനുഭവ കുറിപ്പ്.  മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ സ്വാതി തിരുനാള്‍ കൃതികള്‍ മാത്രമാണ് അദ്ദേഹം പാടിയത്. യദുകുലകാംബോജിയിലുള്ള മംഗള കൃതി വേറിട്ട അനുഭവമായി.)

Monday, December 23, 2013

ബലൂണ്‍...

ഊതി ഊതി
വീര്‍ത്ത് വീര്‍ത്ത്
പൊട്ടിത്തെറിച്ച്
നീയെന്തിനാണ്
കുഞ്ഞിക്കണുകളിലെ
വിസ്മയങ്ങളെ
കണ്ണീര്‍ മഴയില്‍
ഒഴുക്കുന്നത്...?

Tuesday, December 17, 2013

ഓല പീപ്പി...

കുഞ്ഞിളം
കൈയുള്ളത്തില്‍
ചുരുട്ടി, ചുരുട്ടി
ചുരുട്ടിക്കെട്ടി
ചുണ്ടത്ത് വെച്ച്
അടിവയറ്റില്‍ നിന്ന്
തൊണ്ടക്കുഴല്‍ വഴി
ചെറുകാറ്റിനൊപ്പം
പുറത്തോക്കൊഴുകിയ
അരൂപിയായ
ബാല കുതൂഹ
ലത...

Saturday, December 14, 2013

കടല മിഠായി...

കുഞ്ഞു മനസ്സിന്റെ
രസക്കൂട്ടിലേക്ക്
കിനിഞ്ഞിറങ്ങിയ
അതി മധുരം...
ചുണ്ടത്ത് തുളമ്പിയ
ഉമിനീര്‍ തേനില്‍
പൂക്കുന്ന
പാല്‍ പുഞ്ചിരി...