Wednesday, July 27, 2011

കവിത പോലെ മധുരമാക്കി ഉറൂഗ്വെ

കാല്‍പ്പന്തിനെ കവിത പോലെ മധുരമാക്കി കോപ്പ അമേരിക്ക ഉറൂഗ്വെ സ്വന്തമാക്കി. കാവ്യനീതീയുടെ ഏറ്റവും ലളിതമായ ഒരു സാധൂകരണമാണ്‌ ഫോര്‍ലാനും സംഘവും കീരിട നേട്ടത്തിലൂടെ കാണിച്ചു തന്നത്‌. ഏറ്റവും കൂടുതല്‍ കോപ്പ നേടിയ ടീമെന്ന ഖ്യാതിയും 15ാം കിരീടത്തിലൂടെ ഉറൂഗ്വെ സ്വന്തമാക്കി. ആദ്യത്തെ കോപ്പ അമേരിക്ക ജേതാക്കള്‍ ആദ്യത്തെ ലോക ചാമ്പ്യന്‍മാര്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ ഉള്ള ഒരു ടീം. എന്നിട്ടും അവര്‍ ചരിത്രത്തിന്റെ പുറമ്പോക്കുകള്‍ എവിടെയോ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ടു. അര്‍ജന്റീനയും ബ്രസീലും അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ജൈത്രയാത്ര തുടങ്ങുമ്പോള്‍ ഉറൂഗ്വെ നിഷ്‌കാസിതരാക്കപ്പെട്ട ഒരു കൂട്ടമായി രൂപാന്തരപ്പെട്ടു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ നെഞ്ചിലെ പൊള്ളുന്ന ഓര്‍മ്മകള്‍ മാത്രമായി അവര്‍.
ആദ്യ കോപ്പാ അമേരിക്ക ടൂര്‍ണ്ണമെന്റില്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ വെച്ച്‌ രണ്ട്‌ ലക്ഷം കാണികളെ സാക്ഷിനിര്‍ത്തി ബ്രസീലിനെ ഇച്ഛാശക്തി കൊണ്ട്‌ മറികടന്ന ഉറൂഗ്വെ അവിടെ തുടങ്ങി തങ്ങളുടെ അധീശത്വം സ്ഥാപിക്കാനുള്ള തേരോട്ടം. ആദ്യ രണ്ട്‌ ലോകകപ്പുകള്‍ നേടുന്നതില്‍ വരെ എത്തി അവര്‍ എന്ന്‌ പറയുമ്പോള്‍ ആലോചിക്കുക ഉറൂഗ്വെ ഫുട്‌ബോള്‍ മൈതാനത്ത്‌ വിരിയിച്ച സര്‍ഗ്ഗ വസന്തത്തിന്റെ മഹത്വം. കേവലം നേരമ്പോക്കു മാത്രമായിരുന്ന കാല്‍പ്പന്ത്‌ കളിയെ അതിജീവനത്തിന്റെ രസതന്ത്രമാക്കി രൂപപ്പെടുത്തിയവരായിരുന്നു ഉറൂഗ്വെ. അവര്‍ കളിയില്‍ കവിതയും സംഗീതവും പ്രാക്തന താളങ്ങളുടെ മുഴക്കങ്ങളും സൃഷ്‌ടിച്ചു. പില്‍ക്കാലത്ത്‌ യൂറോപ്പിന്റെ കളിയുടെയും കച്ചവടത്തിന്റെയും തന്ത്രങ്ങള്‍ ഫുട്‌ബോളിനെ മാറ്റിയതോടെ അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അതിന്റെ വഴക്കങ്ങളിലേക്ക്‌ മാറുന്നത്‌ കണ്ടു. ഉറൂഗ്വെ വല്ലപ്പോഴും വന്ന്‌ ലറ്റിനമേരിക്കന്‍ ശൈലി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്തി. നാല്‌ വര്‍ഷം മുമ്പ്‌ നടന്ന കോപ്പയില്‍ ഇതേ ടീം പെറുവിനോട്‌ ദയനീയ പരാജയം ഏറ്റുവാങ്ങി തല കുനിച്ച്‌ മടങ്ങി. ആ തോല്‍വി ഒരു തുടക്കമായിരുന്നു. അതിന്റെ പൂര്‍ണ്ണത 2010 ലോകകപ്പിലും കോപ്പയിലെ കിരീടനേട്ടത്തിലും നാം കണ്ടു കഴിഞ്ഞു. ലോകകപ്പിലെ മുന്നേറ്റം കേവലം ഭാഗ്യമല്ലെന്നും അവര്‍ അന്തസ്സായി കാട്ടിത്തന്നു.
ഓര്‍മ്മയില്ലേ ക്വാര്‍ട്ടറില്‍ ഘാനയെ തോല്‍പ്പിച്ച്‌ വില്ലനും നായകനുമായി മാറിയ സുവാരസ്സിനെ. ഭ്രാന്തമായ ആവേശത്തോടെ ഉന്തിയ പല്ലും പുറത്ത്‌ കാട്ടി മൈതാനത്തിന്‌ ചുറ്റും ഓടിയ അതേ സുവാരസ്സ്‌. അക്ഷരാര്‍ഥത്തില്‍ സുവാരസ്സിന്റെ അനിവാര്യത എന്ത്‌ എന്ന്‌ ഈ കോപ്പയാണ്‌ കാട്ടിയത്‌. കളിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ളവനാണ്‌ താനെന്ന്‌ അയാള്‍ തെളിയിച്ചു. ഫോര്‍ലാനെന്ന സുവര്‍ണ്ണ താരം നിറമങ്ങിയെടുത്ത്‌ സുവാരസ്സ്‌ ഉദിച്ചു.
ലോകകപ്പിന്റെ സുവര്‍ണ്ണ താരമായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ലാന്‍ അര്‍ഹിച്ചിരുന്നു ഈ കീരീടം. കാരണം ആ സ്വര്‍ണ്ണമുടിക്കാരന്റെ മുത്തച്ഛനും അച്ഛനും സ്വന്തമാക്കിയ കോപ്പയുടെ ആഭിജാത കിരീടം മൂന്നാം തലമുറയിലെ തന്റെ കൈകളിലേക്കും ഏറ്റുവാങ്ങുമ്പോള്‍ ഒരു ചരിത്രത്തെ അത്യുന്നതങ്ങളിലെത്തിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ഫൈനലിലെ ഇരട്ട ഗോളുകള്‍ അതിന്‌ നിറവേകുകയും ചെയ്യുന്നു.
നായകന്‍ ലുഗാനോ, മുസ്‌ലേരയെന്ന കാവല്‍ ഭടന്‍, പിന്നെ പരിശീലകന്‍ ഓസ്‌കാര്‍ ടെബാരസ്‌ എന്ന വന്ദ്യ വയോധികന്‍ തുടങ്ങി ആടീമിലെ മുഴുവന്‍ ആളുകള്‍ക്കും നിറഞ്ഞ നന്ദി. കാരണം അവര്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ ലോക ഫുട്‌ബോളിനെ സമ്പന്നമാക്കുകയാണ്‌ ചെയ്‌തത്‌.

2 comments:

  1. vellithalamudiyulla rajakumaraa..diego forlan keeps on doing wonders..

    ReplyDelete
  2. Thankal oru sahithyakaranupari oru nalla nireekhakan koodiyanu....!!

    ReplyDelete