Wednesday, September 28, 2011

ലയലന്റ്‌ ബസ്സും, നവരസങ്ങളും

റോഡിലൂടെയുള്ള യാത്രകള്‍ വൈവിധ്യങ്ങളുടെ കലവറയാണ്‌. ഓരോ ദിവസത്തെ യാത്രകളിലും നാം വ്യത്യസ്‌ത സ്വഭാവ സവിശേഷതകളുള്ള മനുഷ്യന്‍മാരെയാണ്‌ അഭിമുഖീകരിക്കാറുള്ളത്‌. അതുപോലെ വിവിധങ്ങളായ സവിശേഷതകളുള്ള വാഹനങ്ങളേയും നാം കാണാറുണ്ട്‌.
പറഞ്ഞ്‌ വരുന്നത്‌ നമ്മുടെ റോഡുകള്‍ കീഴടക്കിയിട്ടുള്ള ബസ്സുകളെ കുറിച്ചാണ്‌. സ്വാകര്യ ബസ്സുകളും സര്‍ക്കാര്‍ ബസ്സുകളുമടക്കം ലക്ഷകണക്കിന്‌ ബസ്സുകള്‍ ഇന്ന്‌ കേരളത്തിലെ നിരത്തുകളിലൂടെ ചീറിപ്പായുന്നു. ദിവസവും അവ വരുത്തിവെക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. അവയെക്കുറിച്ചുള്ള പരാതികളും ധാരാളം നാം കേള്‍ക്കാറുണ്ട്‌. തത്‌ക്കാലം അത്തരത്തിലുള്ള കുറ്റം പറച്ചിലുകള്‍ക്കല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. മനുഷ്യന്റെ വികാരങ്ങളുമായി അടുത്ത്‌ നില്‍ക്കുന്ന ഒരു വാഹനം നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബസ്സുകളാണെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. മനുഷ്യന്റെ മുഖഭാവങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഭലിപ്പിക്കുന്ന ഒരു വാഹനം ബസ്സാണെന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. ചുളിക്കാന്‍ വരട്ടെ.
മേല്‍പ്പറഞ്ഞ വിഷയത്തിലേക്ക്‌ വരാം. അതിന്‌ മുമ്പ്‌ മറ്റൊന്ന്‌ കൂടെ സൂചിപ്പിക്കട്ടെ. നമ്മുടെ ബസ്സുകളില്‍ 90 ശതമാനവും അശോക്‌ ലയലന്റിന്റേയും ടാറ്റയുടെയും ബസ്സുകളാണ്‌. ഇതില്‍ ഇന്ത്യന്‍ കമ്പനിയായ ലയലന്റ്‌ ബസ്സുകള്‍ക്ക്‌ ഒരു രാജകീയ പ്രൗഢിയുള്ളതായി തോന്നിയിട്ടുണ്ട്‌. റോഡിലെ രാജാവ്‌ ആര്‌ എന്ന ചോദ്യത്തിന്‌ ടാറ്റയുടെ ബസ്സോ ലോറിയോ അല്ല ലയലന്റിന്റെ ബസ്സും ലോറിയുമാണ്‌ ഗംഭീരന്‍മാരെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. ടാറ്റയുടെ ബസ്സുകള്‍ക്ക്‌ പതിഞ്ഞ ശബ്‌ദമാണെങ്കില്‍ ലയലന്റ്‌ ഘന ഗംഭീര ശബ്‌ദത്തിന്‌ ഉടമയാണ്‌. ഇനി സ്റ്റിയറിംഗ്‌ ശ്രദ്ധിച്ച്‌ നോക്കൂ അതിന്റെ വൈവിധ്യം മനസ്സിലാകും. ഗിയറും, എന്‍ജിന്‍ ബോക്‌സും അടക്കം എല്ലാത്തിനും ആ രാജകീയത ദൃശ്യമാണ്‌. ഇനി ഡ്രൈവറുടെ ഇരിപ്പ്‌ നോക്കുക. ലയലന്റിലെ ഡ്രൈവര്‍ ആനപ്പുറത്ത്‌ ഇരിക്കുന്നത്‌ പോലെ തോന്നും. അയാള്‍ ആ ബസ്സിനെ മെരുക്കി കൊണ്ട്‌ പോകുന്നത്‌ കണ്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്‌.
ശൃംഗാരം, ഹാസ്യം, കരുണം, വീരം, രൗദ്രം, ഭീഭത്സം, ഭയാനകം, അദ്‌ഭുതം, ശാന്തം. മനുഷ്യന്റെ വികാരങ്ങളുടെ ശാസ്‌ത്രീയ നാമമാണ്‌ ഈ ഒമ്പതെണ്ണം. നവരസങ്ങള്‍ എന്ന്‌ ഇവയെ വിളിക്കുന്നു. ഈ ഒമ്പത്‌ രസങ്ങള്‍ ഒരു വാഹനത്തിന്‌ ആരോപിച്ചാല്‍ അതിന്‌ ഏറ്റവും യോജിക്കുക ലയലന്റ്‌ ബസ്സുകളാണ്‌. സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ നോക്കിയാല്‍ ഇത്‌ മനസ്സിലാകും. ഇത്‌ മനസ്സിലാക്കാനുള്ള വഴി ലളിതമാണ്‌. ലയലന്റ്‌ ബസ്സിന്റെ മുന്നിലെ വലിയ ലൈറ്റുകള്‍ രണ്ട്‌ കണ്ണുകളായി സങ്കല്‍പ്പിക്കുക. ഈ രണ്ട്‌ ലൈറ്റിന്റെയും ഇടയിലുള്ള ഭാഗത്തേക്ക്‌ നോക്കൂ. നാം ചിരിക്കുന്നത്‌ പോലെയാണ്‌ ഒരു ബസ്സെങ്കില്‍ മറ്റൊന്ന്‌ കരയുകയായിരിക്കും, സകല വാഹനങ്ങളോടും കൊഞ്ഞനം കുത്തുന്ന മുഖം കാണിച്ചായിരിക്കും ചിലതിന്റെ വരവ്‌, അടുത്തത്‌ പുളി തിന്നത്‌ പോലെ ഭീഭത്സമായിരിക്കും മുഖം, ചിലത്‌ ദേഷ്യം പിടിച്ച്‌, വീരത്തിന്റെ മസില്‍ പിടിത്തവുമായി മറ്റൊരു കൂട്ടര്‍, അന്തം വിട്ട മുഖവുമായി പരിഭ്രമിച്ചങ്ങനെ ചിലര്‍, ഓടിയോടി ചുമച്ച്‌ ചുമച്ച്‌ തളര്‍ന്ന്‌ ചിലരുണ്ട്‌ അവര്‍ ശാന്തരാണ്‌...
തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ്‌ സ്റ്റാന്റിലോ, കണ്ണൂര്‍ - കോഴിക്കോട്‌ റൂട്ടിലോ പോയാല്‍ ഈ ഒമ്പത്‌ രസങ്ങളും അവയുടെ വകഭേദങ്ങളുമായി വിലസുന്ന ലയലന്റ്‌ ബസ്സുകളെ യഥേഷ്‌ടം കാണാം.

1 comment:

  1. Really I like it. Your observations are funny and that indicate your relation with 'RASA'.
    Hope I can read more funny articles in this blog...
    with love
    SIVAN

    ReplyDelete