Wednesday, October 19, 2011

`വൃന്ദാവന സാരംഗം'

അതിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്‌. ചിലപ്പോള്‍ പ്രണയം, ചില സമയങ്ങളില്‍ വിരഹം നിറഞ്ഞ്‌. എകാന്തമായി ഇരിക്കുന്ന ഇടവേളയില്‍ അത്‌ കേട്ട്‌ കരായാന്‍ തോന്നിയിട്ടുണ്ട്‌. `വൃന്ദാവന സാരംഗം' ഒര്‍മായനങ്ങളുടെ പാഥേയം. മൗനം നിറച്ച്‌ സൗമ്യമായ വഴികളിലൂടെ അതിങ്ങനെ എന്നിലൂടെ സഞ്ചരിക്കുന്നുണ്ട്‌ ഇപ്പോഴും.
ഏറ്റവും സുന്ദരമായി പാടാന്‍ കഴിയുന്ന ഒരു രാഗമാണ്‌ വൃന്ദാവന സാരംഗം. അതി ഭാവുകതക്കപ്പുറത്ത്‌ അത്‌ തരുന്ന ആനന്ദം അനിര്‍വ്വചനീയമാണ്‌. പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ചെയ്‌ത ചില പാട്ടുകളുണ്ട്‌ അത്‌ കേട്ടാല്‍ മനസ്സിലാകും വൃന്ദാവന സാരംഗത്തിന്റെ വൈകാരിക തലങ്ങള്‍. തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലെ ആദ്യമായ്‌ കണ്ട നാള്‍, വൈശാലിയിലെ ഇന്ദു പുഷ്‌പം ചൂടി നില്‍ക്കും രാത്രി, ഞാന്‍ ഗന്ധര്‍വനിലെ ദേവി ആത്മരാഗമേകാന്‍ തുടങ്ങിയവ ഈ രാഗത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്നു.
ഭക്തിയുടെ ഒരു തലം കൂടി വൃന്ദാവന സാരംഗത്തിനുണ്ട്‌. അവരോഹണ സ്വരത്തിലെ മധ്യമാവതി ബന്ധം അതിന്‌ കാരണമാണെന്ന്‌ പറയാം. രവീന്ദ്രന്‍ മാഷ്‌ അരയന്നങ്ങളുടെ വീട്‌ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയ ദീന ദയാലോ രാമ എന്ന ഗാനം വൃന്ദാവന സാരംഗത്തിന്റെ ഭക്തിഭാവം കാണിക്കുന്നുണ്ട്‌.
ഏകാന്തമായ ഒരു രാത്രിയില്‍ പാതി തുറന്ന ജനലിലൂടെ നിലാവ്‌ നോക്കി ഇരുന്നപ്പോള്‍ പഴയ നാഷണലിന്റെ ടേപ്പ്‌ റിക്കോര്‍ഡറിലൂടെ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌ പുല്ലാംകുഴലില്‍ എന്നെ വൃന്ദാവന സാരംഗം ആദ്യമായി കേള്‍പ്പിച്ചത്‌. പിന്നീട്‌ പല തവണ നേരിട്ടും അല്ലാതെയും കെ എസ്‌ ഗോപാല കൃഷ്‌ണനും പുല്ലാംകുഴലിലൂടെ തന്റെ പ്രിയപ്പെട്ട രാഗമായ വൃന്ദാവന സാരംഗം കേള്‍പ്പിച്ചു. ഒരു സ്‌ത്രൈണമായ സൗന്ദര്യം വൃന്ദാവന സാരംഗത്തിന്‌ കൈവരുന്നതായി കെ എസ്സിന്റെ കച്ചേരികള്‍ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്‌.
അതെ അതിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്‌. ചിലപ്പോള്‍ പ്രണയം, ചില സമയങ്ങളില്‍ വിരഹം നിറഞ്ഞ്‌. എകാന്തമായി ഇരിക്കുന്ന ഇടവേളയില്‍ അത്‌ കേട്ട്‌...കേട്ട്‌ അങ്ങനെ.........

No comments:

Post a Comment