Saturday, December 29, 2012

ചെറ്റകള്‍...


ആ രാത്രി യാത്രക്കിടയില്‍
കുപ്പിവളകള്‍
നിലത്തെറിഞ്ഞുടക്കപ്പെട്ടു...
നൈമിഷിക സുഖത്തിന്റെ
കേവലതക്കായി ഉദ്ധരിച്ച
ഹ്രിംസാത്മകത
ഒരു ജനതയുടെ മാനത്തെയാണ്
വ്യഭിചരിച്ച്
പുറത്തേക്ക് തള്ളിയത്...
ഇട്ടാവട്ടത്തില്‍ കിടന്ന്
അടിവയറ്റിലേക്ക് മരണത്തെ
ദ്രവ രൂപത്തില്‍
സ്ഖലിപ്പിച്ച ചെറ്റകള്‍
സുന്ദരമായൊരു സ്വപ്നത്തെ
ആരു കേള്‍ക്കാത്ത
നിലവിളിയിലേക്ക്
ചവിട്ടി താഴ്ത്തി.........

Saturday, December 15, 2012

കണ്ണിമാങ്ങ


ഉച്ചയൂണും കഴിഞ്ഞ്
രണ്ട് മണി
ബെല്ലിന്റെ മൂളക്കം
കാതിലേക്ക്
ഇരമ്പുന്നതിനും മുമ്പ്
പറമ്പിലൂടെ
ഓടി നടന്ന്
കിട്ടുന്നത് മുഴുവന്‍ വാരി
ട്രൗസറിന്റെ കീശയിലേക്ക്
ഒറ്റ തള്ള് !!!

കാന്താരി
ചെറുതായി മുറിച്ചിട്ട്
വെളിച്ചെണ്ണയും
ഉപ്പും ചേര്‍ത്ത്
കണ്ണിറുക്കി മുഖം കോട്ടി
ഒറ്റ കടി !!!

ഉസ്‌ക്കൂളും വിട്ട്
സൊറയും പറഞ്ഞ്
വരുന്നതിനിടയില്‍
വഴി വരമ്പത്ത്
എങ്ങാനും കണ്ടാല്‍
ഒറ്റ ഏറ് !!!

കീഴ്ച്ചുണ്ടിലേക്ക്
ഇറങ്ങി വരുന്ന ഉമിനീര്
ദേ...

Saturday, December 8, 2012

അവിരാമം


ഈ മരത്തിന് ചുറ്റും
ഇപ്പോഴും ഞാന്‍...

ചില്ലയിലെ മൗനത്തിനിടയില്‍
ഒളിപ്പിച്ച
മഴ നനഞ്ഞ പച്ചിലകള്‍
ബാക്കിയുണ്ടെന്ന്...

കണ്ട് കണ്ട് അതെന്നെ
പ്രലോഭിപ്പിക്കുന്നു...

മരമേ നിന്റെ ജീവനെ
ഞാനിപ്പോഴും
ആവാഹിക്കാന്‍ ശ്രമിക്കുന്നു
നിന്റെ കിനാവുകള്‍
പഴുത്ത ഇലകള്‍ പോലെ
എന്നിലേക്ക് പെയ്തിറങ്ങുന്നു...

എന്നിട്ടും
വരണ്ട ഞരമ്പുകള്‍
തെളിഞ്ഞു കാണുന്ന
അപൂര്‍ണ ഇലകളുടെ
ഉണക്കങ്ങള്‍ കൊണ്ട്
നീയെന്നെ...


Saturday, December 1, 2012

പ്രണയ ചൈതന്യം (കാമുകിയെന്ന് ഞാന്‍ മാത്രം കരുതുന്നവള്‍ക്ക്)


ഒറ്റക്ക് മണിക്കൂറുകള്‍ താണ്ടുകയാണ്
ഇതാ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ...
പ്രതീക്ഷയോടെ യാചിച്ച പ്രണയം
തട്ടിത്തെറിപ്പിച്ച് നീ നിശബ്ദതയിലേക്ക്
ഊളിയിട്ട നിമിഷത്തില്‍ തുടങ്ങിയ ഏകാന്തത...
അതിനോട് പൊരുത്തപ്പെട്ട് വരുന്നതിനിടയിലാണ്
നിന്നോടുള്ള ഇഷ്ടം ചഞ്ചലപ്പെട്ട്
പിന്നെയും പൊന്തി വന്നത്...
ജീവിതത്തിന്റെ ഒരു വൈകാരിക
മുനമ്പില്‍ വെച്ച്  കണ്ടെത്തിയ........
.............................................................................................................
ഓ... ഇതെല്ലാം ഇനിയെന്തിന് പറയണം...
............................................................................................................
വാക്കുകളിലെ ചൈതന്യത്തെ
കാണാതെ കേള്‍ക്കാതെ
ലാഘവത്വത്തില്‍ വലിച്ചെറിഞ്ഞ്
നീ കടന്ന് പോയപ്പോള്‍ ഞാനകപ്പെട്ട
ഈ തുരുത്ത്...
..........................................................................................................
ഇപ്പോഴും നമുക്കിടയില്‍
സമരസപ്പെടാതെ നില്‍ക്കുന്നത്
ഞാനും നീയും മാത്രമാണ്...