Wednesday, August 21, 2013

ഗുല്‍മോഹര്‍

വിത്ത് പൊട്ടി
മുള വീശി
മണ്ണില്‍ നിന്ന്
വിണ്ണിലേക്ക്
പ്രണയം
പുഷ്പിച്ച
ചുവന്ന
കനവുകള്‍...

Tuesday, August 20, 2013

ബോധി വൃക്ഷം

തായ് വേരിന്റെ
ഉള്ളറകളില്‍ നിന്ന്
വൃക്ഷ ഹൃദയം കടന്ന്
ഇലയുടെ തുമ്പിലേക്ക്
ഇരമ്പി കയറിയ
മൗനം...
ഞാന്‍... ഞാന്‍...
ഞാനെന്ന മന്ത്രം
വ്യാപനം ചെയ്ത്
നമ്മിലേക്ക് വികസിച്ച
മഹാ ബോധി....................

Tuesday, August 13, 2013

കൊടുങ്കാറ്റിന്റെ കാല്‍പ്പനികമായ രണ്ടറ്റങ്ങള്‍

മനുഷ്യാകാരം പൂണ്ട വേഗത്തിന്റെ രണ്ട് രൂപങ്ങള്‍. ട്രാക്കില്‍ നിറയുന്ന ആ രണ്ട് വസന്തങ്ങളും കറുപ്പ് ചാലിച്ച കൊടുങ്കാറ്റുകളാണ്.  കൊടുങ്കാറ്റിന്റെ കാല്‍പ്പനികമായ രണ്ടറ്റങ്ങള്‍. ഉസൈന്‍ ബോള്‍ട്ടും മോ ഫറയും പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍മാരാണ്. വര്‍ത്തമാന പരിസരത്തില്‍ അവര്‍ക്ക് എതിരാളികളില്ല. ബോള്‍ട്ട് നമ്മുടെ കണ്ണുകള്‍ അടച്ച് തുറക്കുന്ന വേഗത്തില്‍ 100 മീറ്ററും 200 മീറ്ററും താണ്ടുന്നു. മോ ഫറ 5000, 10000 മീറ്ററുകളില്‍ പതിയെ തുടങ്ങി വേഗത്തിന്റെ പല മാനങ്ങള്‍ താണ്ടി ശക്തി പ്രാപിക്കുന്നു.
ബോള്‍ട്ട് ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ജമൈക്കക്കാരനാണ്. സ്പ്രിന്റിലെ ഇതിഹാസമായി അയാളെ ലോകം കാണുന്നു. ആ വേഗങ്ങള്‍ നമ്മുടെ സങ്കല്‍പ്പങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ്. ശാസ്ത്രജ്ഞന്‍മാര്‍ തലങ്ങും വിലങ്ങുമിരുന്നു ചിന്തിക്കുകയാണ് ഇത്ര വേഗത്തില്‍ ആയളെങ്ങനെ ഓടുന്നു എന്നതിനെക്കുറിച്ച്. കരീബിയന്‍ വന്യതയുടെ പ്രതീകമാണ് ബോള്‍ട്ട്. അയാള്‍ ഓടുമ്പോള്‍ താളാത്മകമായ നിറവ് അതില്‍ കാണാം. അതിന്റെ തുടക്കം ഹീറ്റ്‌സിലായിരിക്കും. സെമി മധ്യ താളത്തിലേക്ക് ഉയരും. ഫൈനല്‍ അതിന്റെ പൂര്‍ണ്ണ രൂപത്തിലെത്തുന്നു. ഹീറ്റ്‌സിലും സെമിയിലും ബോള്‍ട്ട് ഒരിക്കലും ഒന്നാമതെത്താറില്ല. കരുത്ത് മുഴുവന്‍ അവസാനത്തേക്ക് ഒരുക്കി വെക്കുന്നു. സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തുന്ന ആ നിമിഷം മുതല്‍ നമ്മുടെ കണ്ണുകളെയും അയാള്‍ ഓടാന്‍ തയ്യാറാക്കുന്നു. കണ്ണടച്ച് തുറക്കുന്ന അത്ര വേഗത്തില്‍................
മോ ഫറ ജന്മം കൊണ്ട് സൊമാലിയക്കാരനും കര്‍മ്മം കൊണ്ട് ബ്രിട്ടീഷുകാരനുമാണ്. 5000, 10000 മീറ്ററുകള്‍ താണ്ടുന്ന ആ കറുത്ത മെലിഞ്ഞ മനുഷ്യന്‍ ഇക്കണ്ട ദൂരം മുഴുവന്‍ ഓടിയാലും തളരുന്നില്ല എന്നത് കൗതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഒപ്പമുള്ളവര്‍ ഫിനിഷിംഗ് ലൈന്‍ തൊട്ട് തളര്‍ന്ന് വീഴുമ്പോള്‍ ഫറ സുന്ദരമായി നടന്നു നീങ്ങുന്ന കാഴ്ച്ചയായിരിക്കും സ്റ്റേഡിയത്തില്‍. ബ്രിട്ടനായി മത്സരിക്കുമ്പോഴും ഫറയുടെ സ്വത്വത്തില്‍ കറുത്തവന്റെ കരുത്താണ് വിരിയുന്നത്. പതിയെ തുടങ്ങി ചടുലമായി അവസാനിക്കുന്ന ആഫ്രിക്കന്‍ വാദ്യത്തിന്റെ താള വഴികളാണ് അയാള്‍ ട്രാക്കില്‍ തെളിയിക്കുന്നത്. അയാള്‍ ഓടി തുടങ്ങുമ്പോള്‍ നമുക്ക് ചിന്തിക്കാന്‍ സമയമുണ്ട്. ഒപ്പം മത്സരിക്കുന്നവരുടെ വേഗം വെച്ച് കണക്ക് കൂട്ടാന്‍ അയാള്‍ നമുക്ക് സമയം തരുന്നു. എന്നാല്‍ അവസാന ലാപ്പില്‍ നമ്മുടെ ചിന്തകളെ തകിടം മറിച്ച് അയാള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. അതാണ് ഫറ.......... അതാണ്...........വേഗത്തിന്റെ മറ്റൊരു രൂപം..................
ഒപ്പം ഓടാന്‍ ഫറ ബോള്‍ട്ടിനെ വെല്ലുവിളിച്ചിട്ടുണ്ട്. ആര് ജയിക്കും എന്നത് അവിടെ നില്‍ക്കട്ടെ. രണ്ട് വ്യത്യസ്ത വേഗങ്ങള്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന വൈവിധ്യതയെ കുറിച്ച് ചിന്തിച്ച് നോക്കുക.
പന്തുവരാളിയും പൂര്‍വികല്ല്യാണിയും രണ്ട് വ്യത്യസ്ത രാഗങ്ങളാണ്. അതിന്റെ സ്വര സ്ഥാനങ്ങളും വ്യത്യസ്തം. എങ്കിലും കേള്‍ക്കുമ്പോള്‍ അതില്‍ ചില സാമ്യതകള്‍ തോന്നും. അവരോഹണ സ്വരങ്ങല്‍ ഏതാണ്ട് തുല്ല്യമാണ്. അതേ പോലെയാണ് ബോള്‍ട്ടും ഫറയും. വേഗതയുടെ രണ്ട് സമസ്യകള്‍. മുകളില്‍ പറഞ്ഞ രണ്ട് രാഗങ്ങള്‍ കേള്‍ക്കുന്ന ആതേ സ്വച്ഛതയില്‍ രണ്ട് വേഗങ്ങളെയും വ്യത്യസ്തമായും സമരസപ്പെട്ടും അറിയണം................

Saturday, August 3, 2013

ബുദ്ധം

നിറഞ്ഞ മൗനം
അടി തൊട്ട്
മുടി വരെ ശൂന്യം...
നിശ്ചലമായി
ധ്യാനം പൂണ്ട്
തുറവിയിലേക്ക്
സഞ്ചാരം...
ഉള്ളില്‍
ആഴങ്ങളില്‍
ആഴങ്ങളില്‍ നിന്ന്
സഹസ്ര പത്മത്തിലേക്ക്
പെയ്തിറങ്ങിയ
ആനന്ദധാര...