ഒരു പരമ്പര തോല്‍വി കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റ വിധമാണ് ഏവരെയും അത്‌ഭുതപ്പെടുത്തുന്നത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മൂന്നിലും സമ്പൂര്‍ണ പരാജയം. മൂന്ന് ടെസ്റ്റുകളുടെ ആറിന്നിംഗ്‌സിലുമായി ഒരിക്കല്‍ പോലും മുന്നൂറിനപ്പുറം പോകാന്‍ ലോകക്രിക്കറ്റ് അടക്കി വാഴുന്ന ബാറ്റിംഗ് നിരയുള്ള ടീമിനായില്ല എന്ന് പറയുമ്പോഴാണ് പരാജയത്തില്‍ ആശ്ചര്യപ്പെടേണ്ടി വരുന്നത്.
ഇനി ഇംഗ്ലണ്ടിന്റെ കാര്യമെടുക്കുക. ഇക്കണ്ട കാലമാത്രയും ലോകക്രിക്കറ്റില്‍ വല്ലപ്പോഴുമെ അവര്‍ തങ്ങളുടെ സുവര്‍ണ നിമിഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളു. ഒരു ആഷസ് ടെസ്റ്റ് വിജയം ചില പരമ്പര നേട്ടങ്ങള്‍ അങ്ങിനെ ചില മിന്നായങ്ങള്‍ മാത്രം. എന്നാല്‍ ട്വന്റി - ട്വന്റി ലോകകപ്പ് നേട്ടത്തോടെ അവര്‍ അതിന് മാറ്റം വരുത്താന്‍ തീരുമാനിച്ച് ഉറപ്പിച്ചത് പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. ഈ വര്‍ഷമാദ്യം നടന്ന ആഷസില്‍ ആസ്‌ത്രേലിയയെ 3-1 പരാജയപ്പെടുത്തി അവര്‍ തുടങ്ങിയ അശ്വമേധം ടെസ്റ്റിലെ ഒന്നാം റാങ്ക് നേട്ടത്തോടെ പൂര്‍ണതയിലെത്തുകയാണ്.
ഇത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച മികവല്ല. പരിശീലകന്‍ ആന്‍ഡി ഫ്‌ളവറും നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസും നടപ്പില്‍ വരുത്തിയ ഒരു പദ്ധതിയുടെ അത്യുന്നതമായ ഫലങ്ങളാണ് മൂന്ന് ടെസ്റ്റിലുമായി ഇന്ത്യയെ തൂത്തെറിയുന്ന കാഴ്‌ച്ചകളായി ലോകത്തിന് മുഴുവന്‍ കാണാന്‍ കഴിഞ്ഞത്. ദീര്‍ഘ നാളത്തേക്കുള്ള ഒരു പദ്ധതിയാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് തുടങ്ങുമ്പോള്‍ അവര്‍ മുന്നില്‍ കണ്ടത് അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. അവസാനമിറങ്ങുന്ന ബ്രോഡും ബ്രസ്‌നനുമൊക്കെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മനസിസലാക്കുക നായകനും പരിശീലകനും കൂടി രൂപപ്പെടുത്തിയ തന്ത്രങ്ങളുടെ പിഴക്കാത്ത വഴികളെക്കുറിച്ച്.
മുകളില്‍ പറഞ്ഞ ഇന്ത്യ തോറ്റ രീതിയും ഇംഗ്ലണ്ട് വിജയിച്ച രീതിയും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് അധികം സഞ്ചരിക്കേണ്ട ആവശ്യമില്ല. സെവാഗിന്റെയും ഗംഭീറിന്റെയും അഭാവത്തില്‍ ആര് ഓപ്പണ്‍ ചെയ്യും എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം വല്ലാതെ കുഴങ്ങി എന്നതില്‍ സംശയമില്ല. അതിന്റെ തെളിവായിരുന്നു മധ്യനിരയുടെ നെടുംതൂണ്‍ രാഹുല്‍ ദ്രാവിഡിന് ഓപ്പണ്‍ ചെയ്യേണ്ടി വന്നു എന്ന ഗതികേട്. മറുവശത്ത് ഇംഗ്ലണ്ട് ഓരോ കളിക്കാരനും താന്‍ ചെയ്യേണ്ട ഭാഗമെന്ത് എന്ന് കൃത്യമായി തിരിച്ചറിയുകയും അത് മൈതാനത്ത് നടപ്പാക്കുകയും ചെയ്‌തു. രണ്ട് ടീമിന്റെയും കളിക്കാരുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാം.
പരുക്കടക്കമുള്ള കാര്യങ്ങള്‍ നിരത്താമെങ്കിലും നായകന്‍ ധോണിയടക്കമുള്ളവരുടെ പ്രകടനങ്ങള്‍ ഒരു ഒന്നാം നമ്പര്‍ ടീമിന് യോജിച്ചതായിരുന്നില്ല. മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും ധോണിയായിരുന്നു ടോപ് സ്‌കോറര്‍ എന്നത് വിരോധാഭാസമായി നില്‍ക്കുന്നുമുണ്ട്.
179 ടെസ്റ്റ് കളിച്ച് പരിചയമുള്ള സക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് വരുമ്പോള്‍ മനസ്സിലാക്കുക ഇന്ത്യന്‍ ദുരന്തത്തിന്റെ ആഴം. സീനിയര്‍ താരങ്ങളില്‍ സച്ചിന്‍ മാത്രമാണ് മൂന്ന് ടെസ്റ്റിലും കാര്യമായ സംഭാവന നല്‍കാത്ത കളിക്കാരന്‍. 179 ടെസ്റ്റ് കളിച്ച അതിന്റെ ഇരട്ടി ഇന്നിംഗ്‌സുകള്‍ കളിച്ച സച്ചിനാണ് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് തുണ നില്‍ക്കേണ്ടിയിരുന്നത്. മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടിയിരുന്നത്. പക്ഷേ അത് നടന്നില്ല. ആറിന്നിംഗ്‌സിലുമായി ബാറ്റ് ചെയ്‌ത അദ്ദേഹം മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സെടുത്തത് മാത്രമാണ് എടുത്ത് പറയാനുള്ളത്. എന്തേ നമ്മുടെ കളിയെഴുത്തുകാര്‍ ഇത് പറയാതെ പോയത്. നമ്മുടെ കളിയെഴുത്തുകാര്‍ സച്ചിന്‍ ആറിന്നിംഗ്‌സിലും പുറത്തായത് നിര്‍ഭാഗ്യം കൊണ്ടാണെന്ന് പറയുന്നു. മികവില്‍ കളിക്കുന്ന ദ്രാവിഡടക്കമുള്ളവര്‍ പുറത്താകുമ്പോള്‍ വിക്കറ്റ് വലിച്ചെറിയലും!!!!!!.
ഏതായാലും ഒന്നാം സ്ഥാനക്കാരെന്ന ഭാരമില്ലാതെ ഇന്ത്യക്ക് നാലാം ടെസ്റ്റിനിറങ്ങാം. അതില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതിനപ്പുറം സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികക്കുമോ എന്നതാണല്ലോ നമ്മുടെ പ്രശ്‌നം. ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് എത്തുമ്പോഴും അത് മാത്രമായിരുന്നു നമ്മുടെ പ്രശ്‌നം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ് മൂന്ന് ടെസ്റ്റില്‍ ഏതെങ്കിലും ഒന്നില്‍ സച്ചിന്‍ സെഞ്ച്വറി തികച്ചിരുന്നെങ്കില്‍ നാം ഇങ്ങനെ പറയും. തോറ്റാലെന്ത്, ഒന്നാം സ്ഥാനം പോയാലെന്ത് സച്ചിന്‍ 100ാം സെഞ്ച്വറി തികച്ചല്ലോ.
ഏതായാലും മൂന്ന് ടെസ്റ്റിലും സച്ചിന് സെഞ്ച്വറി അടിക്കാന്‍ സാധിക്കാത്ത സ്ഥിതിക്ക് അവസാന ടെസ്റ്റില്‍ സംഭവിക്കുമോ എന്ന് ഇപ്പോഴെ കൗണ്ട് ഡൗണ്‍ തുടങ്ങാം. രണ്ടിന്നിംഗ്‌സ് ഉണ്ടല്ലോ. അതിലുമില്ലെങ്കില്‍ ആസ്‌ത്രേലിയന്‍ പര്യടനം വരുന്നുണ്ടല്ലോ........
thotta reethi albhuthappeduthunnathanu..england nannayi kalichu..sachin should have been more responsible..ithoru thakarchayude thudakkam alla..team india thirich varum..
ReplyDelete