Tuesday, May 28, 2013

തഥാഗത പ്രയാണം

ഒന്ന്

ഓരോ നിമിഷത്തിലും
ഇലകള്‍ താഴേക്ക് വീണപ്പോള്‍
വൃക്ഷത്തിന് പ്രണയം കൊണ്ട് മുറിവേറ്റു
കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ
വെള്ളത്തിന്റെ നനവ് തട്ടി
ചപ്പിലകള്‍ക്കിടയിലൂടെ
ഒരു കുഞ്ഞ് ചെടിയുടെ തളിര്‍പ്പ്
വൃക്ഷം അതിനെ
നെഞ്ചോട് ചേര്‍ത്തു...

രണ്ട്

മകനേ... പ്രകൃതിയുടെ
ജൈവ സത്യങ്ങളിലേക്ക്
ഇനി നീയും ഉയിര്‍ക്കുക
തളിരിലകളുടെ പൊടിപ്പിനെ
ആവോളം അറിയുക
സൗമ്യ സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
ജീവിത സമരങ്ങളുടെ തീയേറ്റ്
വെയിലത്ത് വാടാതെ പൊരുതുക
ധ്യാനങ്ങളില്‍ നിന്ന്
മണ്ണിന്റെ ആത്മാവിലേക്ക്
പുതു മൗനങ്ങളുടെ ഗന്ധം പരത്തി
വേരിനെ പടര്‍ത്തി
തഥാത്വത്തോടെ വളരുക...

മൂന്ന്

ആ അപരാഹ്നത്തില്‍
മറ്റൊരു പ്രണയത്തിന്റെ
സ്വപ്നക്കൂട്ടിലേക്ക്
മഴ നനഞ്ഞ കിനാക്കളെ
പെയ്തിറങ്ങാന്‍ വിട്ട്
വൃക്ഷം വീണ്ടും
തഥാഗത
പ്രയാണത്തിനൊരുങ്ങി...





Monday, May 27, 2013

വസന്തത്തില്‍ ആദ്യമായി ചുവന്ന പൂക്കള്‍ വിടര്‍ന്നിരുന്നു...

അവള്‍, അവന്‍, അവര്‍ ആത്മഹത്യ ചെയ്ത ആ രാത്രി പുലര്‍ന്നപ്പോള്‍ വസന്തത്തില്‍ ആദ്യമായി ചുവന്ന പൂക്കള്‍ വിടര്‍ന്നിരുന്നു............
എന്തിനായിരുന്നു അവനും അവളും അവരെല്ലാം അതു ചെയ്തത്. അറിയില്ല. നിസ്സഹായതയുടെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട നിമിഷത്തിലെപ്പോഴോ..............
ഓരോ ആത്മഹത്യയും നമ്മോട് പറയുന്നതെന്താണ്. കാമുകിക്ക് ചെവി മുറിച്ചു നല്‍കി പ്രണയവും  ഏകാന്തതയും നൈരാശ്യങ്ങളും ഒപ്പം ചേര്‍ത്ത് വിന്‍സന്റ് വാന്‍ഗോഗ് ആത്മഹത്യ ചെയ്തു. 37ാം വയസ്സില്‍ ജീവിതമവസാനിപ്പിക്കാന്‍ തീരുമാനിച്ച വാന്‍ഗോഗ് നിറതോക്ക് ഉദരത്തിലേക്ക് അമര്‍ത്തി വെച്ച ആ സെക്കന്റില്‍ എന്തായിരിക്കും ചിന്തിച്ചിരിക്കുക. ജീവിതാസക്തിയെ ആത്മഹത്യ കൊണ്ട് അടയാളപ്പെടുത്താനായിരിക്കും കുറഞ്ഞ കാലം കൊണ്ട് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് ഉന്മാദിയായ വാന്‍ഗോഗ് തീരുമാനിച്ചത്. കാരണം ജീവിതം വാന്‍ഗോഗിനെ അടിമുടി പരാജയപ്പെടുത്തിക്കൊണ്ടേയിരുന്നു...........
എഴുതി തള്ളലും ഒറ്റപ്പെടുത്തലും ഏകാന്തതയും മടുത്ത്. എന്നിട്ടും ജീവിക്കാനുള്ള അതിയായ ആഗ്രഹവുമായി നടന്ന്... നടന്ന്... തങ്ങളുടെ സ്വപ്നങ്ങളോട് നിരന്തരം കലഹിച്ച്..... ഒടുവില്‍ നിരാശപ്പെട്ട്.....................
ഓരോ ആത്മഹത്യയും സഹായത്തിനായുള്ള അവസാന വിളിയാണ്. ഒറ്റപ്പെട്ടു പോയവന്റെ അവസാനത്തെ നിലവിളി........
അവന്‍, അവള്‍, അവര്‍....... ഒരു വിത്തെടുത്ത് നട്ടു. അതില്‍ ജീവന്റെ തുടിപ്പുകള്‍ കിളിര്‍ത്തു. അത് കുഞ്ഞു ചെടിയായി വളരാന്‍ തുടങ്ങി. ദിവസവും വെള്ളവും വെളിച്ചവും കിട്ടി അത് വളര്‍ന്നു. ഒരു ദിവസം അതില്‍ നിറയെ ചുവന്ന മൊട്ടുകള്‍. പൂക്കള്‍ നാളെ വിടരുമെന്ന് കരുതി. ഒന്നാം ദിവസം കഴിഞ്ഞു പൂക്കള്‍ വിടര്‍ന്നില്ല. രണ്ട്, മൂന്ന് ദിവസങ്ങളായിട്ടും പൂക്കള്‍ വിടര്‍ന്നില്ല.............
അവള്‍, അവന്‍, അവര്‍ ആത്മഹത്യ ചെയ്ത ആ രാത്രി പുലര്‍ന്നപ്പോള്‍ വസന്തത്തില്‍ ആദ്യമായി ചുവന്ന പൂക്കള്‍ വിടര്‍ന്നിരുന്നു............

Saturday, May 25, 2013

നാട്ടുവര്‍ത്തമാനം: ഇന്ന് നല്ല മഴ പെയ്തു................


ഇന്ന് നല്ല മഴ പെയ്തു. ഓഫീസില്‍ നിന്നിറങ്ങി മഴ കൊണ്ടങ്ങിനെ നടന്നു. നല്ല സുഖം, നല്ല തണുപ്പ്. ചില ഓര്‍മകള്‍, കൊഴിഞ്ഞ് കൊഴിഞ്ഞ് പുറകിലേക്ക് തള്ളിമാറ്റി നാം കടന്ന് പോകുമ്പോഴും ഇടക്ക് അത് തിരിച്ചു വിളിക്കാറുണ്ട്. പോകാന്‍ കഴിയില്ലെങ്കിലും ആഗ്രഹമുണ്ടെങ്കിലും തിരികെ ലഭിക്കാത്തത്................. ഇല്ലത്തെ ആ വലിയ ഇലഞ്ഞി മരത്തില്‍ നിന്ന് അകത്തേക്ക് തണുപ്പോടെ അരിച്ചെത്തിയ കാറ്റില്‍ നിറഞ്ഞ ഇലഞ്ഞി പൂക്കളുടെ ഗന്ധം പോലെ ഹൃദയത്തില്‍ സുഗന്ധം പടര്‍ത്തി അതങ്ങിനെ........................................
ഇത്തവണ മാങ്ങ കുറവായിരുന്നു. കൊതി തീര്‍ക്കാന്‍ മാത്രം കുളത്തിന്റെ വക്കത്തുള്ള നാട്ടുമാവ് കനിഞ്ഞു. പടിഞ്ഞാറെ പറമ്പിലുള്ള മാള്‍ഗോവയിലെ ഒരു കൊമ്പില്‍ അഞ്ചെട്ടണ്ണം വേറെയും. തൊട്ടപ്പുറത്തുള്ള മൂവാണ്ടനും ചെറിയ കനിവ് കാട്ടി. അത്ര തന്നെ................ മുമ്പ് തറവാട്ടിലെ ചന്ദ്രക്കാരന്‍ മാവിന്റെ ചോട്ടില്‍ മാങ്ങക്കായി മേല്‍പ്പോട്ട് നോക്കി ഇരുന്നതും ഓരോ കാറ്റടിക്കുമ്പോഴും ഒപ്പമുള്ളവരെ വെട്ടിച്ച് മാങ്ങ പെറുക്കാന്‍ ഓടുന്നതും............... ആ മാവ് ഇന്നില്ല. തറവാട്ടിലെ കുഞ്ഞിക്കുട്ടഫന്‍ താമസിക്കുന്ന വീട്ടില്‍ ചന്ദ്രക്കാരനുണ്ട്. ഇത്തവണ അതും പൂത്തില്ല. കഴിഞ്ഞ തവണ കൊതിക്ക് രണ്ടു മൂന്നെണ്ണം കിട്ടിയിരുന്നു. ചൊന കൊണ്ട് പൊള്ളി പൊള്ളി കവിളത്തെ തോലു പൊളിഞ്ഞ കുട്ടിത്തം. പറമ്പിലൂടെ ഓടി നടന്ന് പഴുത്ത മാങ്ങയും പച്ച വെള്ളവും കുടിച്ച് വയറും വീര്‍ത്ത്............ ഊണിന്റെ കൂടെ പഴുത്ത മാങ്ങ അഞ്ചെട്ടണ്ണം പിഴിഞ്ഞ് അവസാനം കുറച്ച് ചോറും മോരും ഉപ്പും ചേര്‍ത്ത് കഴിച്ച് നെടുനീളന്‍ ഏമ്പക്കവും വിട്ട് അന്തം വിട്ടുറങ്ങിയിരുന്ന അവസ്ഥ!!!!!!!!!!!!!!!!!!!!!!!!

............................................. സത്യം ഇന്ന് നല്ല മഴ പെയ്തു......................................... പുറത്തും മനസ്സിലും...................................................

Tuesday, May 21, 2013

ആത്മരതിയുടെ സംഗീത നിമിഷങ്ങള്‍

ആ സായാഹ്നം നിറവിന്റേതായിരുന്നു. കോട്ടക്കലിലേക്കുള്ള ബസ്സ് യാത്ര. ഞങ്ങള്‍ നാല് പേര്‍. കാണാനും കേള്‍ക്കാനും പോകുന്ന സംഗീതത്തിന്റെ അറ്റമില്ലാത്ത കടലിരമ്പമായിരുന്നു മനസ്സില്‍. കച്ചേരി തുടങ്ങി. മനോമോഹന എന്ന് തുടങ്ങുന്ന മോഹന രാഗത്തിലെ കുഞ്ഞു വര്‍ണ്ണം ശാന്തമായി ഒഴുകി തുടങ്ങി.....................
സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സംഗീതം ഉണര്‍വാണ്. ഭൂതകാലത്തെ മറവിയിലേക്ക് തള്ളാനും ഭാവിയെക്കുറിച്ച് വേവലാതി പെടാതിരിക്കാനും കരുത്തുറ്റ വര്‍ത്തമാനത്തില്‍ സ്വയം അലിയാനും അത് ഓര്‍മ്മിപ്പിക്കുന്നു.............................
മോഹനം കടന്ന് നാട്ടയിലേക്കും ഹരികാംബോജിയിലേക്കും പുഴയുടെ ഒഴുക്ക്. ഭൈരവിയുടെ സ്വത്വത്തിലേക്കുള്ള സഞ്ചാരമായിരുന്നു പിന്നീട്. ഭൈരവിയുടെ പ്രണയവും വിരഹവും സന്തോഷവും സന്താപവും. ഉള്‍ക്കരുത്താര്‍ന്ന രാഗം താനം പല്ലവി ബിഹാഗിലൂടെ ഹിന്ദോളവും കന്നഡയും ദര്‍ബാറി കാനഡയും കടന്ന് സുരുട്ടിയില്‍ അവസാനിക്കുമ്പോള്‍ നിശബ്ദതയുടെ താഴ്‌വരകളിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞ പ്രതീതി. ചെന്തമഴിന്റെ മാധുര്യം കിനിഞ്ഞ ഭാരതീയാര്‍ കൃതി മധുരയുടെ പ്രാചീന തെരുവുകളിലേക്ക് സഞ്ചരിപ്പിച്ചു. കാംബോജിയില്‍ തുടങ്ങി ഷണ്മുഖപ്രിയ, ബേഗഡയിലൂടെ വികസിച്ച വിരുത്തം........................................................
മഴ പെയ്തു തീര്‍ന്നു. മൂന്ന് മണിക്കൂറും 50 മിനുട്ടും ഞങ്ങള്‍ അറിഞ്ഞു കൊണ്ടു. ഇടക്ക് വിതുമ്പിയും ഇടക്ക് പൊട്ടിച്ചിരിക്കാനും ഇടക്ക് മൗനത്തിലേക്ക് ഒളിച്ചോടാനും തോന്നിപ്പിച്ച് ആ മഴയുടെ ഓരോ തുള്ളികളും ആനന്ദമായി പെയ്തിറങ്ങി. അതിപ്പോഴും ഉള്ളില്‍ പെയ്തുകൊണ്ടിരിക്കുന്നു....................
പ്രിയപ്പെട്ട പാട്ടുകാരാ നന്ദി. ആത്മരതിയുടെ സംഗീത നിമിഷങ്ങള്‍ക്ക്.

.........................................

ഗൗരീ മനോഹര വസന്തങ്ങള്‍


''കന്തനെടി അവനെനിക്ക് സ്വന്തമടി വള്ളിമണാളനെടി''... സഞ്ജയ് സുബ്രഹ്മണ്യം വീണ്ടും വസന്തമായി പെയ്തിറങ്ങിയ ഒരു രാത്രിയുടെ ഓര്‍മ്മകള്‍. ബഹുദാരിയില്‍ ആവോളം പ്രണയം ചാലിച്ച് ഒഴുകിയ രാഗം താനം പല്ലവിയിലെ വരിയാണ് തുടക്കത്തിലെഴുതിയത്. ബഹുദാരിയും കടന്ന് അമീര്‍ കല്ല്യാണിയിലേക്കും ഹിന്ദോളത്തിലേക്കും കദനകുതൂഹലത്തിലേക്കും നീണ്ട് സിന്ധഭൈരവിയുടെ ഗാംഭീര്യത്തില്‍ അവസാനിച്ച കാല്‍പ്പനികത. നീലാംബരി വര്‍ണ്ണത്തില്‍ മന്ദമായി തുടക്കം. ഗൗരീമനോഹരിയുടെ മനോഹര വഴികളിലൂടെ യാത്ര. കാംബോജിയുടെ ധാതുവീര്യമാര്‍ന്ന കടലിരമ്പം. വേനലില്‍ തിമിര്‍ത്ത് പെയ്ത മഴ പോലെ തനിയാവര്‍ത്തനം.
             വസന്തോത്സവത്തിലെ ആ രാത്രി....... മൂന്ന് മണിക്കൂര്‍............ അത്ഭുതമൂറിയ മിഴികള്‍ ഇടക്ക് നനഞ്ഞുവോ........ ഒറ്റയിരുപ്പില്‍ കേട്ടതും കണ്ടതും മടക്ക സഞ്ചാരത്തില്‍ വീണ്ടും വീണ്ടും കേട്ടു............. ഇടക്ക് ഉറങ്ങി.......... ഞെട്ടിയുണര്‍ന്നപ്പോഴും ചെവിയില്‍ ഹിന്ദോളം മുഴങ്ങുന്നുണ്ടായിരുന്നു.................. ജീവിതത്തില്‍ പരമാനന്ദങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും സത്യം!!!!!

Wednesday, May 15, 2013

കുഞ്ഞു നക്ഷത്രമേ പൊറുക്കുക....


വൈകാരികത മാറി മാറി സഞ്ചരിച്ച
ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍....

ഇലകള്‍ക്കും ശിഖരങ്ങള്‍ക്കും ഇടയിലൂടെ
അരിച്ചിറങ്ങിയ കുത്തുന്ന വെയിലത്ത്
കുഞ്ഞു ചിത്ര ശലഭം പൊള്ളി മരിച്ചു....

നിന്നിലെ നിഷ്‌കളങ്കതയെയും
കരുത്താര്‍ന്ന സഹനത്തെയും
ഉള്‍ക്കൊള്ളാന്‍ മാത്രം
വലിപ്പവും വിശാലതയും
ഞങ്ങള്‍ക്കിലാതെ പോയതിന്
പ്രിയപ്പെട്ട കുഞ്ഞേ.....
മാപ്പ്......മാപ്പ്.......മാപ്പ്‌

നിറ യൗവനത്തിന്റെ കാവ്യ മനോഹര... സൂത്ര വാക്യങ്ങള്‍


ഇംഗ്ലണ്ടിലെ പൗരാണിക നഗരങ്ങളിലൊന്നായ മാഞ്ചസ്റ്ററില്‍ 1910ല്‍ പണി തീര്‍ത്ത ഓള്‍ട്രാഫോര്‍ഡ് മൈതാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ഇനി ഫെര്‍ഗി ഉണ്ടാകില്ല. നീണ്ട 27 വര്‍ഷത്തെ ഇതിഹാസ സമാനമായ കാല്‍പ്പന്തു കളിയുടെ പരിശീലന ചരിത്രത്തെ ഒരു വലിയ പുസ്തകമാക്കി സര്‍ അലക്‌സ് ചാപ്മാന്‍ ഫെര്‍ഗൂസന്‍ ലോകത്തിന്റെ നെഞ്ചിലേക്ക് സമര്‍പ്പിച്ചു.
              ഇപ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിന്റെ മോണിട്ടറിലേക്ക് ഈ അക്ഷരങ്ങള്‍ കുറിച്ചിടുമ്പോള്‍ എന്നെ വിസ്മയിപ്പിച്ച ഒരു വയോധികന്റെ ആത്മവിശ്വാസത്തെയാണ് ഞാന്‍ ഉള്ളില്‍ നിറക്കാന്‍ ശ്രമിക്കുന്നത്. ഇച്ഛാശക്തിക്ക് പ്രായം പ്രശ്‌നമല്ലെന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലെ പച്ച മൈതാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവന്ന കുപ്പായത്തിലിറങ്ങിയ 11 കളിക്കാര്‍ പന്ത് തട്ടുമ്പോള്‍ കളി കണ്ടിരിക്കുന്ന എല്ലാവരോടുമായി അദ്ദേഹം പറയാതെ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പയ്യനെ ലോകമറിയുന്ന താരമാക്കി മാറ്റിയതും വെയ്ന്‍ റൂണിയെ റൂണിയാക്കിയതും ബെക്കാമിനെ മാന്ത്രികത്വം നിറഞ്ഞ മിഡ്ഫീല്‍ഡറാക്കിയതും ഫെര്‍ഗിയുടെ ക്രാന്ത ദര്‍ശനങ്ങളായിരുന്നു. ഒരു വെളുത്ത പന്തിനൊപ്പം സഞ്ചരിക്കാന്‍ തന്റെ മനസ്സിനെ തുറന്നുവിട്ട ആ ഭീഷ്മാചാര്യന്‍ തന്റെ വഴിക്ക് എല്ലാവരെയും നടത്താന്‍ പാകത്തില്‍ വളര്‍ന്ന് പന്തലിച്ചു. ഒന്നുകില്‍ എനിക്ക് പുറകില്‍ അല്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്തേക്ക് എന്ന നയം ഏകാധിപത്യത്തിന്റെ ധ്വനി വളര്‍ത്തുന്നതായി തോന്നുമെങ്കിലും ഫെര്‍ഗിയുടെ മികവ് അതിലും മുകളിലായിരുന്നതിനാല്‍ അത് നിശബ്ദതയോടെ അംഗീകരിക്കേണ്ടി വരും. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ സ്ഥാനം നല്‍കി ആദരിച്ചത്.
             രണ്ടര പതിറ്റാണ്ടോളം ഒരൊറ്റ ടീമിന്റെ പരിശീലകനായി വിരാജിച്ച് എവിടെയോ കിടന്ന ഫുട്‌ബോള്‍ ടീമിനെ മികവിന്റെ ഔന്നത്യത്തിലെത്തിച്ചാണ് അദ്ദേഹം ആ പുരാതന മൈതാനത്ത് നിന്ന് മടങ്ങുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച ഫെര്‍ഗൂസന്‍ 1983ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായി എത്തുന്നത്. 27 വര്‍ഷങ്ങള്‍ കൊണ്ട്  38 കിരീടങ്ങള്‍ സ്വന്തമാക്കി നിത്യ വസന്തമായി പൂത്തു നിന്നാണ് 71ാം വയസ്സില്‍ അദ്ദേഹം മടങ്ങുന്നത്.
       ഏറ്റവും പ്രിയപ്പെട്ട ഫെര്‍ഗി നന്ദി............ വാര്‍ധക്യത്തിലും കാല്‍പ്പന്ത് കളിയിലേക്ക് നിറ യൗവനത്തിന്റെ  കാവ്യ മനോഹരമായ സൂത്ര വാക്യങ്ങള്‍ എഴുതി ചേര്‍ത്തതിന്......................