Wednesday, October 24, 2012

ലക്ഷ്മണ കാവ്യം....



വൈകിയൊരു കുറിപ്പാണ് ഇത്. എന്തുകൊണ്ട് വൈകി എന്നത് എന്റെ ഉള്ളില്‍ തന്നെ ചോദ്യമായി അവശേഷിക്കുന്നു. വി വി എസ് ലക്ഷ്മണ്‍ ഇത്തരം അപൂര്‍ണമായ ഉത്തരങ്ങളുടെ ഒരു പൂര്‍ണതയാണ്. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചാലക ശക്തിയായി നിന്നിട്ടും നമ്മുടെ കാഴ്ച്ചകളുടെ സൗവര്‍ണ്ണങ്ങളില്‍ പെടാതെ ഒരു മങ്ങിയ ബ്ലാക് ആന്റ് വൈറ്റ് ചിത്രം പോലെ മൂലക്ക് ഒരാള്‍.
നൈസര്‍ഗിക പ്രതിഭയുടെ മിന്നലാട്ടങ്ങളെ നിരന്തര സാധനയിലൂടെ സ്ഥിരതയിലെത്തിച്ച ലക്ഷ്മണ്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തുലിത സാന്നിധ്യമായിരുന്നു. വിജയ ശീലങ്ങളിലേക്ക് ബാറ്റിന്റെ ശബ്ദായമാനം കൊണ്ട് ഇന്ത്യന്‍ ടീമിനെ പരിവര്‍ത്തിപ്പിച്ച നിശബ്ദന്‍.
ആസ്‌ത്രേലിയയെ കീഴടക്കിയ ലക്ഷ്മണിന്റെ 281 റണ്‍സ് ഇന്ത്യന്‍ ക്രിക്കറ്റിനെ രണ്ടായി പകുത്തു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ടെസ്റ്റ് ഇന്നിംഗ്‌സായി വിസ്ഡന്‍ അതിനെ വിലയിരുത്തി. ലക്ഷ്മണ്‍ കളിക്കളത്തോട് വിട പറഞ്ഞപ്പോള്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞു- ഈഡനില്‍ നേടിയ 281 റണ്‍സ്, അതായിരുന്നു ലക്ഷ്മണിന്റെ കരിയറിലെ ഏറ്റവും പ്രകാശമാനമായ ദിവസം...ആ ഇന്നിംഗ്‌സ് ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രചോദിപ്പിച്ചു...നാം ആര്‍ക്കും പിറകിലല്ലെന്ന് സ്വയം ഓര്‍മിപ്പിച്ചു- എത്ര സുന്ദരമായ വിലയിരുത്തല്‍.
കഴിഞ്ഞ പത്താണ്ടിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടെത്തിയ മഹത്തായ വിജയങ്ങളുടെ കാതല്‍ ലക്ഷ്മണിന്റെ കീഴടങ്ങാന്‍ കൂട്ടാക്കാത്ത നിശ്ചയ ദാര്‍ഢ്യമായിരുന്നു.
മുഹമ്മദ് അസ്ഹറുദീന്റെ കൈക്കുഴ തിരിച്ചുള്ള ബാറ്റിംഗിനെ പില്‍ക്കാലത്ത് ക്രിയാത്മകമായി വ്യാഖ്യാനിച്ച കളിക്കാരനായിരുന്നു ലക്ഷ്മണ്‍. സാധരാണക്കാരില്‍ സാധാരണക്കാരനായ ലക്ഷ്മണ്‍ വെരി വെരി സ്‌പെഷ്യലായി രൂപാന്തരം പ്രാപിക്കുന്ന അത്ഭുത പ്രതിഭാസം.   ആകര്‍ഷകമായ ബാറ്റിംഗിനെ എത്രത്തോളം കാല്‍പ്പനികമാക്കാം എന്ന നിരന്തര അന്വേഷങ്ങളായിരുന്നു ലക്ഷ്മണ്‍ കളിച്ച ഓരോ ഇന്നിംഗ്‌സുകളും...
ഏറ്റവും പ്രിയപ്പെട്ട ലക്ഷ്മണ്‍... നന്ദി... ഋതുക്കള്‍ പോലെ മാറി മാറി വരുന്ന ജ്വലനാത്മകമായ ഇന്നിംഗ്‌സുകളുടെ വസന്തം തീര്‍ത്തതിന്...


No comments:

Post a Comment