Saturday, October 20, 2012

ലാറ... അവസാനമില്ലാത്ത ലാവണ്യത


ബ്രയാന്‍ ചാള്‍സ് ലാറ സംഗീതമായിരുന്നു. മണിക്കൂറുകളോളം വൃന്ദാവന സാരംഗം കേള്‍ക്കുന്ന അനുഭവം. ലഹരി പിടിപ്പിക്കുന്ന സാന്നിധ്യം. കൊളോണിയല്‍ കാലത്തെ കൊളോസസിനെ പോലെ നീണ്ട 19 വര്‍ഷം  അയാള്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ ഒറ്റക്ക് കൊണ്ടു നടന്നു. മൈതാനത്തെ വന്യതയുടെ തീക്ഷ്ണ സാന്നിധ്യം പവലിയനിലേക്ക് മടങ്ങിയിട്ട് അഞ്ച് കൊല്ലങ്ങള്‍ കഴിഞ്ഞു. ബാറ്റിംഗ് ധ്യാനാത്മകമായ കലയാണെന്ന് കളിക്കളത്തില്‍ വ്യാഖ്യാനിച്ച ലോകത്തിലെ ഒരേയൊരു ബാറ്റ്‌സ്മാന്‍....... ബണ്ടി ലാറയുടെ മകന്‍ ചാള്‍സ് ലാറ......... സിഡ്‌നിയെന്ന കൊച്ചു സുന്ദരിക്കുട്ടിയുടെ അച്ഛന്‍....... 375ഉം, 400, 501 ഉം എടുത്ത് പുറത്താകാതെ നിന്ന് ലോകത്ത് വിസ്മയിപ്പിച്ച ലാറ.... മത്സരത്തലേന്ന് പത്ര സമ്മേളനം നടത്തി നാളെ പുറത്താകാതെ സെഞ്ച്വറിയടിക്കുമെന്ന് പറഞ്ഞ് കറുത്തവനോടുള്ള വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തെ ബാറ്റ് കൊണ്ട് വെല്ലുവിളിച്ച ലാറ (1996ലെ ലോകകപ്പില്‍ ദ. ആഫ്രിക്കക്കെതിരായ മത്സരത്തിന്റെ തലേന്ന് പത്ര സമ്മേളനത്തില്‍ നാളെ സെഞ്ച്വറി നോട്ടൗട്ടായിരിക്കുമെന്ന് ലാറ പ്രഖ്യാപിച്ചു. പിറ്റേന്ന് 116 നേട്ടൗട്ട് !!!)...... ജയിക്കാന്‍ 75 വേണ്ടപ്പോള്‍ ഒമ്പത് വിക്കറ്റ് വീണ് പരാജയം മുന്നില്‍ കണ്ട ഘട്ടത്തില്‍ കോട്‌നി വാല്‍ഷിനെ ഓടാന്‍ മാത്രമാക്കി ഓരോ ഓവറിന്റെ അവസാന പന്തിലും സിംഗിള്‍ നേടി ഒറ്റക്ക് 75 എടുത്ത് വിന്‍ഡീസിന് അവിസ്മരണീയ വിജയം സമ്മാനിച്ച ലാറ............ ഏത് പൊസിഷനിലും ബാറ്റിംഗും ഫീല്‍ഡിംഗും നിഷ്പ്രയാസം കൈകാര്യം ചെയ്ത ലാറ....
മൈതാനത്ത് അയാള്‍ ജീവിതമാണ് പറയാന്‍ ശ്രമിച്ചത്. മനുഷ്യന് അസാധ്യമായി ഒന്നുമില്ലെന്ന് അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ബാറ്റെടുത്ത ഓരോ നിമിഷത്തിലും കവിതയും സംഗീതവും വിരഹവും പ്രണയവും വിഷാദവും ഭ്രാന്തും നിരാശയും എല്ലാം എല്ലാം തന്നുകൊണ്ടേയിരുന്നു.
തന്റെ പ്രിയ സുഹൃത്തിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിക്കുന്നത് 'അത്ഭുത ബാറ്റ്‌സ്മാന്‍' എന്നാണ്. അതിനുമപ്പുറം ലാറ ഒരു മിത്താണ്..... അപാരമായൊരു രസതന്ത്രത്തിന്റെ അറ്റമില്ലാത്ത ലാവണ്യത.

No comments:

Post a Comment