Tuesday, July 9, 2013

ടെന്നീസ് റാക്കറ്റിന്റെ ധ്യാന വഴികള്‍....

റാക്കറ്റെടുത്ത ഓരോ നിമിഷത്തിലും  ധ്യാന സ്ഥലികളില്‍ മുഴുകുന്ന ബൗധായന വഴികളിലായിരുന്നു അയാള്‍. ഏഴ് ഫൈനലുകള്‍ കളിച്ചിട്ടും അഞ്ചിലും പരാജയപ്പെട്ടപ്പോഴും അയാള്‍ പ്രതീക്ഷകളെ പുല്‍കി. നീണ്ട 77 വര്‍ഷം ഒരു ജനത കാത്തിരുന്ന നിമിഷം സമ്മാനിക്കുമ്പോഴും അയാളുടെ മുഖത്ത് നിറഞ്ഞ സൗമ്യതയുണ്ടായിരുന്നു. ആന്‍ഡി മുറെ എന്ന ബ്രിട്ടീഷ് ടെന്നീസ് താരത്തെ ശ്രദ്ധിച്ച് നോക്കൂ. ഹൃദയത്തില്‍ നിന്നൂറിക്കൂടുന്ന വൈകാരിക നിമിഷങ്ങളെ എപ്പോഴും ഒരു തടസ്സവുമില്ലാതെ അയാള്‍ പ്രദര്‍ശിപ്പിക്കും. അതുകൊണ്ടാണ് 2012ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ടപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞത്. ആ കരച്ചിലിന്റെ പിന്നില്‍ നാളെയുടെ പ്രതീക്ഷകള്‍ ഒരു പക്ഷേ തിളങ്ങിയിരിക്കാം. അതുകൊണ്ടാണ് കാലം അന്ന് മുറെയുടെ കണ്ണീര്‍ വീഴ്ത്തി ആള്‍ ഇംഗ്ലണ്ട് ക്ലബിലെ ടെന്നീസ് പുല്‍ത്തകിടിയെ ശുദ്ധീകരിച്ചത്. എട്ടാം ഫ്രഞ്ച് ഓപ്പണ്‍ നേടിയെത്തിയ നദാല്‍ ആദ്യവും എട്ടാം വിംബിള്‍ഡണ്‍ കിരീടം തേടിയെത്തിയ ഫെഡറര്‍ പിന്നാലെയും പുറത്ത് പോയതും ആ നിയോഗത്തിന്റെ ബാക്കിയാണ്.
ആഭിജാതമായ ഒരു ട്രോഫിയിലേക്ക് ഒരു ജനത കണ്ണും നട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 77 വര്‍ഷമായി എന്നത് കൗതുകം തരുന്ന കാര്യമാണ്. 1936 ഫ്രെഡ് പെറിയെന്ന ബ്രിട്ടീഷ് താരമാണ് അവസാനമായി സ്വന്തം മണ്ണിലെ കിരീടത്തില്‍ മുത്തമിട്ടത്. ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ചാമ്പ്യന്‍ഷിപ്പ് ആ ജനതയുടെ അഭിമാന ചിഹ്നമാണ്. പക്ഷേ ചരിത്രം എല്ലായ്‌പ്പോഴും വഴിമാറിപ്പോയി. ഇവാന്‍ ലന്‍ഡലടക്കമുള്ള ബ്രിട്ടീഷ് ഇതിഹാസ താരങ്ങള്‍ക്ക് പോലും വിംബിള്‍ഡണ്‍ പുല്‍ത്തകിടി മാത്രം വഴങ്ങിയില്ല. അദ്ദേഹം ആ സങ്കടം ശിഷ്യനായ മുറെയിലൂടെ തീര്‍ക്കുന്നതും കൗതുകകരമായി.
ആന്‍ഡി മുറെ ഒരു പുഴയാണ്. അത് എപ്പോഴും ഒരേ ഭാവമല്ല പ്രകടിപ്പിക്കാറുള്ളത്. എതിരാളിയുടെ നില്‍പ്പിനനുസരിച്ച് തന്റെ ടെന്നീസിനെ മുറെ വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കുന്നു. ഫൈനലില്‍ എതിരാളിയായി കിട്ടിയത് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോക്കോവിച്ചിനെ. മികച്ച സര്‍വുകള്‍ ഉതിര്‍ക്കുന്ന ദ്യോക്കോവിച്ചിനെതിരെ അതേ കരുത്തില്‍ സര്‍വുകള്‍ ഉതിര്‍ക്കാന്‍ മുറെക്ക് സാധിക്കുന്നത് വ്യത്യസ്ത രീതിയിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ നൈസര്‍ഗിക വാസനയുടെ ഗുണമാണ്. ആദ്യ സെറ്റ് നേടി തുടങ്ങിയ മുറെക്ക് രണ്ടാം സെറ്റില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. അവിടെ നിന്ന് തിരിച്ചടിച്ച അയാള്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കുമ്പോള്‍ ഒരു ചരിത്രം വഴിമാറാന്‍ വെമ്പി നില്‍ക്കുകയായിരുന്നു.
ആനന്ദത്തിന്റെ വഴികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതല്ല. അത് നൈമിഷികമായി സൃഷ്ടിക്കപ്പെടുന്നതാണ്. ആന്‍ഡി മുറെയുടെ ടെന്നീസ് സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല. അത് നിസ്സംഗതയുടെ ആധ്യാത്മികതയാണ് ചുറ്റിലും പ്രസരിപ്പിക്കുന്നത്. അയാള്‍ ഫൈനലില്‍ തോല്‍ക്കുമ്പോഴും വിജയിക്കുമ്പോഴും തീര്‍ച്ചയായും നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന മൗനത്തെ ഒരു മാപിനി വെച്ച് അളന്നാല്‍ അതിന് ആനന്ദമെന്ന ഒറ്റ ഉത്തരമാകും ലഭിക്കുക.............................

No comments:

Post a Comment