Wednesday, July 3, 2013

കാഴ്ച്ചയിലെ വസന്തങ്ങളും... ഇടിമുഴക്കങ്ങളും

1950 ജൂലൈ 16 ബ്രസീലിയന്‍ ജനതക്ക് കറുത്ത ദിനമായിരുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ടീം  മാറക്കാനയില്‍ വിജയശ്രീലാളിതരാകുന്നത് കാണാന്‍ ആ ജനത തടിച്ചു കൂടിയെങ്കിലും കണ്ടത് മറ്റൊന്നായിരുന്നു. ഉറുഗ്വെ തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത് നെഞ്ച് പിളര്‍ക്കുന്ന വേദനയോടെ നോക്കി നില്‍ക്കാനായിരുന്നു അവരെ കാലം ഒരുക്കി വെച്ചത്. അന്ന് സംഭവിച്ചത് ബ്രസീലിന്റെ സാംസ്‌കാരിക, ദേശീയ ദുരന്തമായി ഇന്നും അവര്‍ കാണുന്നു. അന്ന് ബ്രസീല്‍ ടീമില്‍ കളിച്ച പതിനൊന്ന് കളിക്കാരും അവഹേളനത്തിന്റെ ചവറ്റുകുട്ടയിലേക്ക് വീഴാന്‍ അധികം സമയമെടുത്തിട്ടില്ല. പലരും പിന്നീട് ഒളിവിലായിരുന്നുവത്രെ! ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് ഗോള്‍വല കാത്ത ബാര്‍ബോസയെന്ന കളിക്കാരനായിരുന്നു. അത് ചരിത്രത്തിന്റെ നിയോഗം...............................................................................................

ലോക, യൂറോ ചാമ്പ്യന്‍മാരും തോല്‍വിയറിയാതെ 29 മത്സരങ്ങള്‍ കളിച്ചെത്തിയ അതികായന്‍മാരുമായ സ്‌പെയിനിനെ ബ്രസീലിന്റെ യുവ സംഘം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളാ മറ്റൊരു ജൂലൈയില്‍. 2013ലെ ജൂലൈ പിറന്ന് ഉണര്‍ന്നത് ബ്രസീല്‍ ജനതയുടെ ആഹ്ലാദാരവങ്ങളിലേക്കാണ്. പുറത്ത് ആദ്യം ഭക്ഷണമെന്നും പിന്നീട് ഫുട്‌ബോളെന്നും പറഞ്ഞ് പ്രതിഷേധിക്കുന്ന ഒരു കൂട്ടം ജനത വേറെയുണ്ട് അവിടെ. എന്നാല്‍ അവരും ആ സന്തോഷത്തെ സ്വീകരിച്ചു. ഹാട്രിക്ക് കിരീടം അവര്‍ സ്വന്തമാക്കിയത് മാറക്കാനയിലെ ഹരിത മണ്ണില്‍ വെച്ചായിരുന്നു എന്നത് ചരിത്രം അവര്‍ക്കായി കാത്തുവെച്ച മറ്റൊരു നിയോഗം.......................................................................................

കാഴ്ച്ചകള്‍ പല തരത്തിലാണ്. മൈതാനത്ത് 20 കളിക്കാര്‍ പന്ത് തട്ടുന്നതും രണ്ട് ഗോളിമാര്‍ വല കാക്കുന്നതും എങ്ങനെ വേണമെങ്കിലും നോക്കി കാണാം. തങ്ങളുടെ ഇഷ്ടക്കാര്‍ ഗോളടിക്കുന്നത് പ്രതീക്ഷിച്ചിരിക്കാം. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസം ഉതിര്‍ക്കാം. ഗോള്‍ നേടുമ്പോള്‍ ആഹ്ലാദിക്കാം. രണ്ട് കണ്ണില്‍ നിന്ന് പുറപ്പെടുന്ന രശ്മികള്‍ ഏത് തരത്തിലായിരിക്കും ഇത്തരം കാഴ്ച്ചകളെ തലച്ചോറിലേക്ക് അടര്‍ത്തി വെക്കുന്നത്. രണ്ടാം മിനുട്ടില്‍ ഫ്രെഡ് കിടന്ന കിടപ്പില്‍ വലയിലേക്ക് പന്ത് തട്ടിയ നിമിഷത്തില്‍ പൊട്ടിത്തെറിച്ച സ്റ്റേഡിയത്തിന്റെ ആരവം സ്പാനിഷ് കളിക്കാരുടെ ഹൃദയത്തില്‍ സൃഷ്ടിച്ച വേവലാതിയുടെ തരംഗങ്ങളെ കുറിച്ച് വെറുതെ ആലോചിച്ചു നോക്കു. നാല് സ്പാനിഷ് അതികായരെ സാക്ഷി നിര്‍ത്തി ഓസ്‌കാറെന്ന സുമുഖനായ പയ്യന്‍ തള്ളിക്കൊടുത്ത പന്തില്‍ നിന്ന് നെയ്മര്‍ വലയിലേക്ക് തൊടുത്ത കിക്കിന്റെ ശക്തിയും അസ്തപ്രജ്ഞനായി നിന്ന കാസിയസെന്ന ഗോളിയുടെ അന്ധാളിപ്പും കണ്ണുകളെ ഞെട്ടിച്ചു കളഞ്ഞു.....................................................................................

രണ്ടാം പകുതി തുടങ്ങി ഫ്രെഡ് വീണ്ടും ഗോള്‍ നേടി സ്പാനിഷ് ദുരന്തത്തിന് ചരമ ഗീതമെഴുതുമ്പോള്‍ ടിക്കി- ടാക്കയെന്ന കുറിയ പാസില്‍ കരുപ്പിടിപ്പിച്ചിരുന്ന ഒരു സുന്ദര ഫുട്‌ബോളിനും തിരശ്ശീല വീഴുകയാണ്.  ആ പാസ്സുകള്‍ക്കിടയില്‍ ബ്രസീലിന്റെ മഞ്ഞ കുപ്പായമിട്ട കുട്ടിക്കൂട്ടം വിള്ളലുകള്‍ കണ്ടെത്തിയതിന്റെ നിസ്സഹയത പന്തുമായി എന്ത് ചെയ്യണമെന്നറിയാതെയുള്ള ഇനിയെസ്റ്റയുടെ ഓട്ടത്തില്‍ കാണാമായിരുന്നു. സ്‌പെയിനിന്റെ ബുദ്ധി കേന്ദ്രമായിരുന്ന ഷാവി ചിത്രത്തിലുണ്ടായിരുന്നില്ല. പ്രതിരോധത്തിലെ കരുത്തനായ റാമോസ്  പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നു. പീക്വ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോകുന്നു. ദുരന്തത്തിന്റെ ചിത്രങ്ങള്‍ക്ക് പല വര്‍ണങ്ങള്‍ കൈവരുന്ന കാഴ്ച്ച........................................................

1994ല്‍ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയും 2002ല്‍ ലോകകപ്പ് സമ്മാനിച്ച സ്‌കൊളാരിയും ചേര്‍ന്നാണ് ഈ സംഘത്തെ ഒരുക്കിയെടുത്തത്. പട്ടാളച്ചിട്ടയുമായി സ്‌കൊളാരിയും സാത്വികനായ പെരേരയും രൂപപ്പെടുത്തിയ മിശ്രിതം നൈസര്‍ഗിക വാസനകള്‍ക്കൊപ്പം ചേരുമ്പോള്‍ രൂപപ്പെട്ട പുതിയ സൗന്ദര്യമാണ് ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ഇന്നത്തെ കാഴ്ച്ച. ഏറ്റവും കൂടുതല്‍ ലോകകപ്പ് സ്വന്തമാക്കിയ, ഫുട്‌ബോളിലെ അനിഷേധ്യ ശക്തികളെന്ന് ലോകം പാടിയ ഒരു ടീം കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തുമ്പോള്‍ ലോക റാങ്കിംഗില്‍ 22ാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. അവരുടെ തിരിച്ചു വരവിന്റെ കാഴ്ച്ചകളെ എങ്ങനെ വേണമെങ്കിലും വായിക്കാം വ്യാഖ്യാനിക്കാം...........................................

നിരാശതയുടെ കവലയില്‍ പ്രജ്ഞയറ്റ് നിന്നുപോയ നിങ്ങളുടെ വാച്ചുകള്‍ക്ക് കീ കൊടുക്കുവിന്‍. ഈ നിശബ്ദ മണിക്കൂറിന്റെ ആഴങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ട്.................................................................................................................

No comments:

Post a Comment