Friday, July 5, 2013

വരൂ... ചെപ്പടി കുന്നിലേക്ക്

മായാവിയും കുട്ടൂസനും ഡാകിനിയും രാജുവും രാധയും വിക്രമനും മുത്തുവും ലുട്ടാപ്പിയും പുട്ടാലു അമ്മാവനും കാലിയയും ചമതകനും ഡൂഡുവും കലൂലുവും കപീഷും പീലുവും സിഗാളും കിഷ്‌കുവും പപ്പൂസും ഡിങ്കനും നമ്പോലനും വൈദ്യരും പപ്പൂസും........ അങ്ങനെ ഒരുപാട് പേര്‍ ജീവിത വഴിയുടെ പരിണാമ ദിശയില്‍ നിന്ന് ഇറങ്ങി പോയി. അവരെല്ലാം ഇപ്പോഴുമുണ്ട്. ബാലരമയിലും, ബാലമംഗളത്തിലുമൊക്കെയായി. പക്ഷേ കാണാറില്ല. വല്ലപ്പോഴും സൂത്രനെ കാണാറുണ്ട്........... ഇടക്കാണ് മീശ മാര്‍ജാരനും എലുമ്പനും വന്നത്. അവരെയും പരിചയപ്പെട്ടു അത്രമാത്രം. ആദ്യം പറഞ്ഞവരായിരുന്നു വായനയിലേക്ക് കൈ പിടിച്ച് നടത്തിയവര്‍. സ്വന്തമായി വാങ്ങാന്‍ കെല്പ്പില്ലാത്ത കാലത്ത് അതെല്ലാം വായിക്കാന്‍ മാത്രം കൂട്ടുകാരാക്കിയവര്‍ ഒരുപാടുണ്ട്. ചിലരെല്ലാമായി ആ സൗഹൃദം മറ്റൊരു തലത്തില്‍ ഇന്നും തുടരുന്നുണ്ട്. ചിലരെ വഴി വക്കില്‍ വെച്ചപ്പോഴെങ്കിലും കണ്ടുമുട്ടും.
അമ്മാത്ത് സ്ഥിരമായി ബാലരമയും പൂമ്പാറ്റയും വാങ്ങാറുണ്ടായിരുന്നു. ഇടക്ക് പോകുമ്പോള്‍ കൂട്ടിവെച്ച് ഓരോന്നായി വായിച്ചു തള്ളും. വല്ല്യമ്മാവന്‍ രാത്രി വരുമ്പോള്‍ ബാലരമയും പൂമ്പാറ്റയും കൊണ്ടു വരും. അപ്പോള്‍ ഞാനും മറ്റൊരു ഞാനുമായി (മറ്റൊരു ഞാന്‍ ഞാനല്ല. അത് മറ്റൊരു വ്യക്തി തന്നെയാണ്. പേര് പറയാത്തത് മറ്റൊരാളായി എനിക്ക് കാണാന്‍ കഴിയാത്തത് കൊണ്ടാണ്) ആരാദ്യം ഏത് വായിക്കണം എന്ന് പറഞ്ഞ് അടിയുണ്ടാക്കാറുണ്ട്. പിന്നീടെപ്പോഴോ ആ വരവ് അവസാനിച്ചു. അന്ന് ബാലരമയെല്ലാം ദൈ്വവാരികയായിരുന്നു. അമ്മാത്തെ തട്ടിന്‍പുറത്തുള്ള വലിയ പത്തായത്തിന്റെ ഇരുട്ടറകളിലെവിടെയോ മായവിമാരും കുട്ടൂസന്‍മാരുമെല്ലാം കൂട്ടമായി ഏറെക്കാലം വിശ്രമിച്ചിരുന്നു. ഓര്‍മ്മ പുതുക്കാനെന്ന വണ്ണം അവരെയെല്ലാം വീണ്ടും വീണ്ടും വായിച്ചിരുന്നു. പിന്നീടെപ്പോഴോ അവരെല്ലാം ആ തട്ടിന്‍പുറം ഉപേക്ഷിച്ച് മടങ്ങി പോയി. അവരെല്ലാം എവിടെ പോയെന്നും ആര്‍ക്കും അറിയില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഞായറാഴ്ച്ചകളിലെ നാല് മണിയുടെ ദൂരദര്‍ശന്‍ സിനിമക്ക് ശേഷമുള്ള മൗഗ്ലിയുടെ വരവ്. മൗഗ്ലിയും ബഗീരയും കാ എന്ന പെരുമ്പാമ്പും ബല്ലു അമ്മാവനും കിറ്റിയെന്ന കുഞ്ഞണ്ണാനും ചെന്നായ മമ്മിയും പിന്നെ വില്ലന്‍ കടുവ ഷേര്‍ഖാനും........................ അരമണിക്കൂര്‍ നേരം എല്ലാം മറക്കും. ഏഴ് മണിക്ക് മൗഗ്ലിയും കഴിഞ്ഞ് വല്ല്യച്ഛന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഇല്ലത്തേക്ക് അച്ഛന്റെ കൂടെ മടങ്ങുമ്പോള്‍ വല്ലാത്ത സങ്കടമാണ്. ഒരാഴ്ച്ച കാത്തിരിക്കേണ്ടതിന്റെയും പിറ്റേന്ന് സ്‌കൂളില്‍ പോകുന്നതും ആലോചിച്ച്!!!

''ചെപ്പടി കുന്നില്‍ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മി അങ്കിള്‍ ബഗീരേം തേടുന്നു നിന്നെ
കാടിന്‍ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു''........

No comments:

Post a Comment