Wednesday, September 4, 2013

യാത്രാ... മൊഴികള്‍...


ആ രാത്രി കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും പ്രിയപ്പെട്ട പത്‌നി യശോധരയേയും മകന്‍ രാഹുലനേയും ഒറ്റക്കാക്കി ഗൗതമന്‍ ഇറങ്ങി പുറപ്പെട്ടു. ദുഃഖത്തിന്റെ കാരണമന്വേഷിച്ചാണ്  പില്‍ക്കാലത്ത് ബോധദയം പൂണ്ട് സിദ്ധാര്‍ഥനും ബുദ്ധനുമൊക്കെയായി മാറിയ ഗൗതമ കുമാരന്‍ കൊട്ടാരത്തോട് വിട പറഞ്ഞത്...

അതെ,  യാത്രകള്‍ അന്വേഷണങ്ങളും തിരിച്ചറിവുകളുമാണ്. അനുഭങ്ങളില്‍ നിന്ന് രൂപപ്പെടുന്ന ഓരോ അറിവുകളും പില്‍ക്കാലത്ത് ജീവിക്കാനുള്ള ഉണ്മകളായി മാറുന്നു...

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കണ്ടു... അറിഞ്ഞു... അനുഭവിച്ചു... ഒരു സിനിമക്കൊപ്പം രണ്ടര മണിക്കൂര്‍ യാത്ര ചെയ്തു. അതില്‍ പ്രണയമുണ്ടായിരുന്നു, വിരഹമുണ്ടായിരുന്നു, നൊമ്പരങ്ങളുണ്ടായിരുന്നു, വിപ്ലവമുണ്ടായിരുന്നു വിശപ്പും ദാഹവും കലാപങ്ങളും നിലവിളികളുമുണ്ടായിരുന്നു. രണ്ട് ബുള്ളറ്റുകള്‍ ഹൃദയം കീറി കടന്ന് പോയത് ഗോവയിലേക്കും കൊല്‍ക്കത്തയിലേക്കും ആസാമിലേക്കും പിന്നെ നാഗാലാന്റിലേക്കുമായിരുന്നു...

വിപ്ലവത്തിന്റെ രക്ത നക്ഷത്രമായിരുന്ന ഏണസ്റ്റോ ചെ ഗുവേര തന്റെ സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോക്കൊപ്പം ഒരു ബുള്ളറ്റില്‍ യാത്ര തിരിച്ചത് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ വായിച്ചതും ആതേ പേരിലുള്ള സിനിമയിലൂടെ അറിഞ്ഞതുമായിരുന്നു. സമീര്‍ താഹിറിന്റെ നീലാകാശം കണ്ടിരുന്നപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞതും ചെയുടെ ബുള്ളറ്റായിരുന്നു. ആ യാത്രക്ക് ശേഷം ബൊളീവിയന്‍ കാടുകളിലെ ഒളിപ്പോരടക്കമുള്ള വിപ്ലവ വഴികളിലൂടെ തിരുത്തല്‍ ശക്തിയായി ചെ ഗുവേരയെന്ന നക്ഷത്രം ഉദിച്ചുയര്‍ന്നത് പില്‍ക്കാല ചരിത്രം...

നഷ്ട പ്രണയം വീണ്ടെടുക്കാനുള്ള നായകന്റെയും സുഹൃത്തിന്റെയും യാത്ര വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ നിലാകാശത്തും പച്ചക്കടലിലും ചുവന്ന ഭൂമിയിലും സംവിധായകന്‍ കോറിയിടുന്നു. ആധുനിക യുവതയുടെ ഉത്സവ കാഴ്ച്ചകളില്‍ നിന്ന് അവര്‍ എത്തിപ്പെടുന്നത് 70കളിലെ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇറങ്ങി പുറപ്പെട്ട വൃദ്ധനായി തീര്‍ന്ന ഒരു പഴയ നക്‌സലൈറ്റിന്റെ ഗ്രാമത്തിലാണ്. പിന്നീട് കലാപ ഭൂമിയായ ആസാമിന്റെ മണ്ണില്‍. അവിടെ നിന്നും ഇരുവരും തങ്ങളുടെ പ്രണയിനികളുടെ അടുത്തേക്ക് വഴിമാറി പോകുന്നു...

മൂന്ന് വര്‍ണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ്. നീലാകാശം ഇളം നിറത്തിലുള്ളതാണ്. ആ ഇളം നീല പ്രണയത്തിന്റെ, നിഷ്‌കളങ്കതയുടെ അടയാളമായി മാറുന്നു. പച്ച പ്രതീക്ഷകളെ പുല്‍കുമ്പോള്‍ ചുവന്ന ഭൂമി ജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മപ്പെടുത്തുന്നു...

ഇറങ്ങി പുറപ്പെടുക അത്രതന്നെ... ഓരോ യാത്രകളും ഓര്‍മ്മപ്പെടുത്തലുകളാണ്... നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ലെന്നും നേടിയതൊന്നും നേട്ടങ്ങളല്ലെന്നും തിരിച്ചറിയുന്നിടത്ത് വെച്ചാണ് ഗൗതമന്‍ സിദ്ധാര്‍ഥനായത്... ആ മാറ്റം ബോധിയുടെ ചുവട്ടിലേക്കുള്ള പ്രയാണമാകുന്നു... വൃക്ഷ ചുവട്ടില്‍ വെച്ച് സിദ്ധാര്‍ഥനെന്ന മനുഷ്യന്‍ ബുദ്ധനെന്ന മിത്തായി മാറിയത് യാത്രയില്‍ നിന്ന്, അന്വേഷണത്തില്‍ നിന്ന് രൂപപ്പെട്ട ഇച്ഛയുടെ കരുത്തില്‍ നിന്നായിരുന്നു..................................................................

No comments:

Post a Comment