ക്രീസിന്റെ ഒരറ്റത്ത് അയാള്‍ ധ്യാനാത്മകതയിലായിരുന്നു. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ അതിന്റെ മൗന വഴികളില്‍ കിടന്ന് നാം ജയപരാജയങ്ങളുടെ കണക്കുകള്‍ കൂട്ടി. വിജയം സമ്മാനിച്ച് അല്ലെങ്കില്‍ തോല്‍വിയുടെ നിലയില്ലാ കയത്തിലേക്ക് താണു പോകുമ്പോള്‍ താങ്ങി നിര്‍ത്തി ആയാള്‍ ക്രീസ് വിടുമ്പോള്‍ കൈയടിക്കാന്‍ നാം മനപൂര്‍വ്വം മറന്നു. എന്നിട്ട് മറ്റാര്‍ക്കൊക്കയോ അതിന്റെ കേമത്തം ചാര്‍ത്തിക്കൊടുത്തു...
ഒരു ദ്വിജാവന്തി രാഗം കേള്‍ക്കുന്നതിന്റെ അത്ര ആനന്ദമാണ് രാഹുല്‍ ശരദ് ദ്രാവിഡിന്റെ ബാറ്റിംഗ് കാണുക എന്നത്. ആരോഹണ അവരോഹണ ക്രമത്തില്‍ അത്ര സൂക്ഷ്‌മമായാണ് അയാള്‍ ബാറ്റ് ചെയ്‌തിരുന്നത്. ക്രിക്കറ്റിലെ ആഭിജാതമായ ക്ലാസിസത്തിന്റെ വലംകൈയ്യന്‍ മാതൃകയായിരുന്നു ദ്രാവിഡ്. അതിന്റെ ഇടംകൈയ്യന്‍ പതിപ്പ് സാക്ഷാല്‍ ബ്രയാന്‍ ലാറയെന്ന വെസ്റ്റിന്ത്യന്‍ ഇതിഹാസമായിരുന്നു. ലാറ തന്റെ ജനുസിലെ ക്രിക്കറ്ററെ സ്വതന്ത്രനായി പരിശീലനത്തിനടക്കം വിട്ടുകൊടുക്കാതെ ആഘോഷിച്ചപ്പോള്‍, നിരന്തരമായ പരിശീലനത്തിലൂടെ കഠിനാധ്വാനത്തിലൂടെയാണ് ദ്രാവിഡ് ക്ലാസിസത്തിന്റെ വക്താവായത്. വൈവിധ്യമാര്‍ന്ന രണ്ട് ഏകാഗ്രതകള്‍ പ്രദര്‍ശിപ്പിച്ച അവര്‍ രണ്ട് പേരും ഇന്ന് കളം ഒഴിഞ്ഞിരിക്കുന്നു...
ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ വെച്ച് ഒന്നിലധികം സെഞ്ച്വറിയടിച്ച ഒരേയൊരു കളിക്കാരനും ഏറ്റവും കൂടുതല്‍ മോശം പന്തുകള്‍ കളിക്കാതെ ഒഴിഞ്ഞുമാറിയ ബാറ്റ്‌സ്‌മാനുമായ ദ്രാവിഡ് നിശബ്‌ദതയിലെ ശബ്‌ദായമാനത്തിന്റെ വക്താവായിരുന്നു. 1996ല്‍ ലോര്‍ഡ്‌സില്‍ തുടങ്ങിയ യത്രക്ക് ഇപ്പോള്‍ അവസാന കുറിച്ചിരിക്കുന്നു. എല്ലാ കാലത്തും ടീമിന്റെ അസന്തുലിതാവസ്ഥക്ക് സന്തുലനം നല്‍കിയ കളിക്കാരനായിരുന്നു ദ്രാവിഡ്. അസാധാരണത്വമൊന്നുമില്ലായിരുന്നു ദ്രാവിഡിന്. എന്നിട്ടും എന്തോ ഒരു അസാധാരണത്വം അയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു...
ഒരു വലിയ ശൂന്യത സൃഷ്‌ടിച്ചാണ് ദ്രവിഡെന്ന കളിക്കാരന്‍ ക്രിക്കറ്റിനോട് വിട പറയുന്നത്. ഏറ്റവും മൂര്‍ത്തമായ ഒരു ബാറ്റിംഗ് സൗന്ദര്യത്തിന്റെ പ്രായോഗിക തെളിവായിരുന്നു അയാള്‍. ചിന്തയില്‍ നിറങ്ങളുടെ വലിയ വലിയ ഘോഷയാത്രകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ദ്രാവിഡ് താങ്കള്‍ക്ക് നല്ല നമസ്‌കാരം...
No comments:
Post a Comment