Tuesday, January 7, 2014

ആത്മരതിയുടെ കടലാഴങ്ങള്‍...

പുലര്‍ച്ചെ എഴുന്നേറ്റ് കുളിയും ഒരുക്കപ്പാടുകളും കഴിഞ്ഞ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6.15ന് വന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ ഡി വണ്‍ കോച്ചിലെ 18ാം നമ്പര്‍ സീറ്റിലേക്ക് ചായുമ്പോള്‍ മനസ്സ് ശാന്തം... തിരൂരില്‍ നിന്ന് സജീഷും ദേവദാസേട്ടനും തൃശ്ശൂരില്‍ നിന്ന് ദേവദാസേട്ടന്റെ മകന്‍ ദിലീപും ചേര്‍ന്നതോടെ ഞങ്ങള്‍ നാല്‍വര്‍ സംഘമായി വിപുലപ്പെട്ടു...
വൈകീട്ട് ആറ് മണിയ്ക്ക് രാജകീയ പ്രൗഢി നിറഞ്ഞ പൗരാണിക കെട്ടിടത്തിന്റെ പരിസരത്തേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഹൃദയത്തില്‍ വസന്തം പെയ്യിക്കാനായി  സഞ്ജയ് സുബ്രഹ്മണ്യം വേദിയില്‍. മനസ്സില്‍ നിറഞ്ഞു പൊന്തിയ ആകാംക്ഷക്ക് അതിരിടാന്‍ കഴിയാതെ പിടയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഇന്ന് കരുതി വെച്ചിരിക്കുന്നത്...?
സഞ്ജയ് പരമാനന്ദത്തിന്റെ ആദ്യ ചാറ്റല്‍ മഴ കാംബോജി വര്‍ണ്ണത്തിന്റെ രൂപത്തില്‍ പെയ്യിച്ചു. ഇളം നനവുകള്‍ അവിടെ നിന്ന് പടരാന്‍ തുടങ്ങുകയായിരുന്നു. രീതിഗൗളയുടെ ശുദ്ധതക്കൊപ്പം സ്വര വിന്ന്യാസങ്ങള്‍ വിടര്‍ത്തി മഴ കനത്തു തുടങ്ങി. ശ്യാമയുടെ ശാന്തമായ ഒഴുക്ക് പിന്നാലെ. അവ ചക്രവാകത്തിന്റെ ചാക്രികതയിലൂടെ മെല്ലെ തെന്നി നീങ്ങി തുടങ്ങി. സാന്ധ്യ പ്രകാശം മാഞ്ഞ് ഇന്ദുമുഖമാര്‍ന്ന നീലാംബരിയായി രാത്രി മൗനം പൂണ്ടു. മൗനത്തെ ഭേദിച്ച് കാപ്പിയുടെ ഊര്‍ജ പ്രവാഹം. ധാതുവീര്യം തുളുമ്പിയ രാഗാലാപനം, സ്വരങ്ങളുടെ ഗണിതത്വം അത് പടര്‍ന്ന് പടര്‍ന്ന് കയറി പോകുന്ന അനേക പഥങ്ങള്‍. വഴിയവസാനിച്ചത് ചാരുകേശിയുടെ ശോക ഛവിക്കൊപ്പം ഇടകലര്‍ന്ന കാല്‍പ്പനികതയില്‍. ആനന്ദഭൈരവി തില്ലാനത്തിരയായി ഉയര്‍ന്ന് പൊന്തി. കുറിഞ്ഞിയുടെ കുഞ്ഞു വഴക്കങ്ങങ്ങളാല്‍ വിശുദ്ധമാക്കി യദുകുല കാംബോജി മംഗള ധ്വനിയാകുമ്പോള്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ട യാത്ര അവസാനിച്ചിരുന്നു......
.......................... ആത്മരതിയുടെ കടലാഴങ്ങളില്‍ എവിടെയോ മൃദുവായി... മൃദുവായി അലയുകയായിരുന്നു ആ നിമിഷങ്ങളിലത്രയും ..............................

(തിരുവനന്തപുരം കുതിരമാളികയില്‍ നടന്ന സ്വാതി സംഗീതോത്സവത്തിലെ ആദ്യ ദിവസത്തില്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ആലാപനം കേട്ടതിന്റെ അനുഭവ കുറിപ്പ്.  മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ സ്വാതി തിരുനാള്‍ കൃതികള്‍ മാത്രമാണ് അദ്ദേഹം പാടിയത്. യദുകുലകാംബോജിയിലുള്ള മംഗള കൃതി വേറിട്ട അനുഭവമായി.)

No comments:

Post a Comment