Saturday, July 12, 2014

എന്റെ ശ്വാസം തരാം...

പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെട്ട്
പുറത്തെത്തിയപ്പോള്‍
ഒരു സ്‌ഫോടനത്തിന്റെ ഒച്ച...
മാനത്തെ മഴവില്‍ നിറങ്ങള്‍ക്ക് പകരം
കറുത്ത പുകച്ചുരുളുകളായിരുന്നു...
കുഞ്ഞു കണ്ണുകളിലെ നിഷ്‌കളങ്കത
ഈ നിമിഷം ഒരു ന്യൂക്ലിയര്‍ ബോംബ്
ചിതറി തെറിപ്പിച്ചേക്കാം...
അതിനും മുമ്പ്
അവരുടെ ആകാശം ഇല്ലാതാകും മുമ്പ്
ഒരു മഞ്ചാടിക്കുരുവിന്റെ തണുപ്പെങ്കിലും
ആ കുരുന്നു കൈവിരലുകള്‍ അറിയുമോ...?

(ഇസ്രേയല്‍ ഫലസ്തീനെ ആക്രമിക്കുമ്പോള്‍ കൊല്ലപ്പെടുന്നത് നിരപരാധികളായ കൊച്ചു കുട്ടികളാണ്. ഇവിടെയിരുന്ന് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല സത്യം. ക്രമാതീതമായി മിടിക്കുന്ന എന്റെ ഹൃദയവും എന്റെ ശ്വാസ ഗതികളും പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്ക് മാത്രം.)

Sunday, February 23, 2014

മണ്ണപ്പം...

ചിരട്ട പൊത്തില്‍
മണ്ണില്‍ പൊന്തിയ
കുമിളക്ക് മുകളില്‍
സൗഹൃദ മൗനം
നിറഞ്ഞ് തുളുമ്പി...

നീയും ഞാനും
നമ്മളായി തീര്‍ന്ന്
കുശല ശബ്ദങ്ങളാല്‍
അതിന് ചുറ്റും...

കല്ലുകളില്‍ ശര്‍ക്കര
തരികളില്‍ പഞ്ചസാര...

ഓര്‍മകളിലിരുന്ന്
ഉണ്ണി മധുരം കിനിപ്പിക്കുന്ന
മണ്ണപ്പമേ
മണ്ണപ്പമേ...

Tuesday, January 7, 2014

ആത്മരതിയുടെ കടലാഴങ്ങള്‍...

പുലര്‍ച്ചെ എഴുന്നേറ്റ് കുളിയും ഒരുക്കപ്പാടുകളും കഴിഞ്ഞ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6.15ന് വന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ ഡി വണ്‍ കോച്ചിലെ 18ാം നമ്പര്‍ സീറ്റിലേക്ക് ചായുമ്പോള്‍ മനസ്സ് ശാന്തം... തിരൂരില്‍ നിന്ന് സജീഷും ദേവദാസേട്ടനും തൃശ്ശൂരില്‍ നിന്ന് ദേവദാസേട്ടന്റെ മകന്‍ ദിലീപും ചേര്‍ന്നതോടെ ഞങ്ങള്‍ നാല്‍വര്‍ സംഘമായി വിപുലപ്പെട്ടു...
വൈകീട്ട് ആറ് മണിയ്ക്ക് രാജകീയ പ്രൗഢി നിറഞ്ഞ പൗരാണിക കെട്ടിടത്തിന്റെ പരിസരത്തേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഹൃദയത്തില്‍ വസന്തം പെയ്യിക്കാനായി  സഞ്ജയ് സുബ്രഹ്മണ്യം വേദിയില്‍. മനസ്സില്‍ നിറഞ്ഞു പൊന്തിയ ആകാംക്ഷക്ക് അതിരിടാന്‍ കഴിയാതെ പിടയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഇന്ന് കരുതി വെച്ചിരിക്കുന്നത്...?
സഞ്ജയ് പരമാനന്ദത്തിന്റെ ആദ്യ ചാറ്റല്‍ മഴ കാംബോജി വര്‍ണ്ണത്തിന്റെ രൂപത്തില്‍ പെയ്യിച്ചു. ഇളം നനവുകള്‍ അവിടെ നിന്ന് പടരാന്‍ തുടങ്ങുകയായിരുന്നു. രീതിഗൗളയുടെ ശുദ്ധതക്കൊപ്പം സ്വര വിന്ന്യാസങ്ങള്‍ വിടര്‍ത്തി മഴ കനത്തു തുടങ്ങി. ശ്യാമയുടെ ശാന്തമായ ഒഴുക്ക് പിന്നാലെ. അവ ചക്രവാകത്തിന്റെ ചാക്രികതയിലൂടെ മെല്ലെ തെന്നി നീങ്ങി തുടങ്ങി. സാന്ധ്യ പ്രകാശം മാഞ്ഞ് ഇന്ദുമുഖമാര്‍ന്ന നീലാംബരിയായി രാത്രി മൗനം പൂണ്ടു. മൗനത്തെ ഭേദിച്ച് കാപ്പിയുടെ ഊര്‍ജ പ്രവാഹം. ധാതുവീര്യം തുളുമ്പിയ രാഗാലാപനം, സ്വരങ്ങളുടെ ഗണിതത്വം അത് പടര്‍ന്ന് പടര്‍ന്ന് കയറി പോകുന്ന അനേക പഥങ്ങള്‍. വഴിയവസാനിച്ചത് ചാരുകേശിയുടെ ശോക ഛവിക്കൊപ്പം ഇടകലര്‍ന്ന കാല്‍പ്പനികതയില്‍. ആനന്ദഭൈരവി തില്ലാനത്തിരയായി ഉയര്‍ന്ന് പൊന്തി. കുറിഞ്ഞിയുടെ കുഞ്ഞു വഴക്കങ്ങങ്ങളാല്‍ വിശുദ്ധമാക്കി യദുകുല കാംബോജി മംഗള ധ്വനിയാകുമ്പോള്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ട യാത്ര അവസാനിച്ചിരുന്നു......
.......................... ആത്മരതിയുടെ കടലാഴങ്ങളില്‍ എവിടെയോ മൃദുവായി... മൃദുവായി അലയുകയായിരുന്നു ആ നിമിഷങ്ങളിലത്രയും ..............................

(തിരുവനന്തപുരം കുതിരമാളികയില്‍ നടന്ന സ്വാതി സംഗീതോത്സവത്തിലെ ആദ്യ ദിവസത്തില്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ആലാപനം കേട്ടതിന്റെ അനുഭവ കുറിപ്പ്.  മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ സ്വാതി തിരുനാള്‍ കൃതികള്‍ മാത്രമാണ് അദ്ദേഹം പാടിയത്. യദുകുലകാംബോജിയിലുള്ള മംഗള കൃതി വേറിട്ട അനുഭവമായി.)

Monday, December 23, 2013

ബലൂണ്‍...

ഊതി ഊതി
വീര്‍ത്ത് വീര്‍ത്ത്
പൊട്ടിത്തെറിച്ച്
നീയെന്തിനാണ്
കുഞ്ഞിക്കണുകളിലെ
വിസ്മയങ്ങളെ
കണ്ണീര്‍ മഴയില്‍
ഒഴുക്കുന്നത്...?

Tuesday, December 17, 2013

ഓല പീപ്പി...

കുഞ്ഞിളം
കൈയുള്ളത്തില്‍
ചുരുട്ടി, ചുരുട്ടി
ചുരുട്ടിക്കെട്ടി
ചുണ്ടത്ത് വെച്ച്
അടിവയറ്റില്‍ നിന്ന്
തൊണ്ടക്കുഴല്‍ വഴി
ചെറുകാറ്റിനൊപ്പം
പുറത്തോക്കൊഴുകിയ
അരൂപിയായ
ബാല കുതൂഹ
ലത...

Saturday, December 14, 2013

കടല മിഠായി...

കുഞ്ഞു മനസ്സിന്റെ
രസക്കൂട്ടിലേക്ക്
കിനിഞ്ഞിറങ്ങിയ
അതി മധുരം...
ചുണ്ടത്ത് തുളമ്പിയ
ഉമിനീര്‍ തേനില്‍
പൂക്കുന്ന
പാല്‍ പുഞ്ചിരി...

Saturday, November 16, 2013

ആ അമ്മയുടെ ഗര്‍ഭപാത്രത്തിന്... ഹൃദയപൂര്‍വ്വം

120 കോടിയിലേറെ വരുന്ന ജനതയെ 24 വര്‍ഷം തന്റെ ആത്മാവിഷ്‌ക്കാരങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചുറ്റും സഞ്ചരിപ്പിച്ച ഒരു മനുഷ്യന്‍, കത്തുന്ന ഉച്ച സൂര്യനെ സാക്ഷിയാക്കി ഈറനണിഞ്ഞ കണ്ണുകളോടെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അയാള്‍ ഈ മൈതാനങ്ങളില്‍ ബാക്കി വെക്കുന്നത് ഒരു രാജ്യത്തിന്റെ ഹൃദയ വികാരങ്ങളുടെ ഉള്‍ത്തുടിപ്പുകളാണ്....................

പ്രസിദ്ധ മറാഠി എഴുത്തുകാരന്‍ രമേഷ് ടെണ്ടുല്‍ക്കറുടെ മകന്‍ സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ബാറ്റ് കൊണ്ടാണ് സാഹിത്യ സൃഷ്ടികള്‍ നടത്തിയത്. അയാള്‍ റണ്‍സുകളും റെക്കോര്‍ഡുകളും വാരി കൂട്ടിയപ്പോള്‍ കോടിയിലേറെ സന്തോഷങ്ങളുടെ വേലിയേറ്റവും അയാള്‍ ഓരോ തവണ നിരാശനാകുമ്പോള്‍ അത്ര തന്നെ നൊമ്പരങ്ങളും ഉതിര്‍ക്കപ്പെട്ടു. ആ ബാറ്റില്‍ നിന്ന് പിറന്നത് റണ്‍സുകളുടെ ഉജ്ജ്വലമായ വൈഖരികളായിരുന്നു.....................

ക്രിക്കറ്റില്‍ ഒരേയൊരു ആനന്ദമേയുള്ളു. അത് കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ചാള്‍സ് ലാറയാണ്. ലാറ ഇടംകൈയില്‍ ആനന്ദങ്ങളുടെ വസന്തമാണ് പെയ്യിച്ചത്. അവസാന മത്സരം കഴിഞ്ഞപ്പോള്‍ അദ്ദേഹം ലോകത്തോട് ചോദിച്ചത് ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ എന്നായിരുന്നു..... ലോക ക്രിക്കറ്റില്‍ ഒരേയൊരു വികാരമേയുള്ളു. അത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറാണ്. സച്ചിന്‍ വലം കൈയില്‍ വൈകാരികമായ ഋതുക്കളാണ് സൃഷ്ടിച്ചത്. അവസാനം പവലിയനിലേക്ക് നടക്കുമ്പോള്‍, ഇത്രയും കാലം അക്ഷോഭ്യനായി പോരാടിയ സച്ചിന്‍ കരയുന്നുണ്ടായിരുന്നു.......................

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ തലമുറയിലെ അവസാന നക്ഷത്രവും ഹംസഗാനം ചൊല്ലി. വാംഖഡെയിലെ പുല്‍മൈതാനത്ത് സച്ചിന്‍ രണ്ടര പതിറ്റാണ്ടിലെ ഓര്‍മകള്‍ പങ്ക് വെക്കുമ്പോള്‍ അതിന് സാക്ഷികളായി ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമുണ്ടായിരുന്നു. സംഭാഷണത്തിനിടയില്‍ മൂവര്‍ക്കും സച്ചിന്‍ നന്ദി പറഞ്ഞു. ഈ നാല് പേരും ചേര്‍ന്ന് ഏതാണ്ട് കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ  സഞ്ചരിപ്പിച്ച വഴികളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഈ മൂന്ന് കരുത്തുറ്റ തൂണുകള്‍ക്ക് മുകളിലാണ് സച്ചിന്‍ തന്റെ കരിയറിലെ ഏതാണ്ടെല്ലാ നേട്ടങ്ങളും പണിതത്. സച്ചിനിലെ വ്യക്തിയുടെ മിന്നലാട്ടങ്ങളായി ഈ മൂവരെയും കാണാം. സച്ചിന്റെ രണ്ട് തരം സൗമ്യതകളാണ് ദ്രാവിഡും ലക്ഷ്മണുമെങ്കില്‍ സച്ചിനിലെ പോരാളിയുടെ സിംഹവീര്യത്വമാണ് ഗാംഗുലി. ബാറ്റിംഗ് ലൈനപ്പ് നോക്കൂ. സച്ചിനും ഗാംഗുലിയും ചേര്‍ന്ന ഓപണിംഗ് സഖ്യം അടിത്തറയിടുന്ന ഇന്നിംഗ്‌സിനെ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് പൂര്‍ണ്ണമാക്കുന്ന ചാരുത. ബാറ്റിംഗിലെ ഏല്ലാ ശൈലികളും സ്ഥൂലവും സൂക്ഷ്മവുമായി ചേര്‍ന്ന് രൂപപ്പെടുന്ന വ്യാകരണാത്മകമായ ലാവണ്യത..........................

സച്ചിന്റെ സഹോദരന്‍ അജിത്, ആദ്യ പരിശീലകന്‍ രമാകാന്ത് അച്ചരേക്കര്‍, വാക്കുകള്‍ കൊണ്ട് സച്ചിനിലെ ഇതിഹാസത്തെ അടയാളപ്പെടുത്തിയ ഗവാസ്‌കര്‍. ഈ മൂന്ന് പേരുടെയും ക്രാന്തദര്‍ശിത്വമാണ് ഇന്ന് 100 സെഞ്ച്വറികളടക്കമുള്ള അസാമാന്യ പ്രകടനങ്ങള്‍ നടത്തിയ ഒരു കായിക താരത്തിന്റെ പിറവിക്ക് പിന്നില്‍. പ്രിയപ്പെട്ട അജിത്, അച്ചരേക്കര്‍, ഗവാസ്‌കര്‍ നന്ദി..... ജീവന്റെ സമസ്ത മേഖലയിലേക്കും സച്ചിനെന്ന വ്യക്തിയെ ദൈവാത്മകമായി പടര്‍ത്തിയതിന്.....

ലോകത്തിലെ ഏറ്റവും സൗമ്യനായ വ്യക്തിയെന്ന് സച്ചിനെ അടയാളപ്പെടുത്താം. അതുകൊണ്ടാണ് അദ്ദേഹം സിക്‌സറുകളേക്കാള്‍ ഫോറുകളെ പ്രണയിച്ചത്............ ക്രിക്കറ്റിന്റെ ആധ്യാത്മികതയാണ് സച്ചിന്‍. അതുകൊണ്ടാണ് കഴിഞ്ഞ 24 കൊല്ലമായി താന്‍ ശ്വസിച്ചത് ക്രിക്കറ്റിന്റെ വായു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞത്........ ക്രിക്കറ്റെന്ന ബോധിവൃക്ഷ ചുവട്ടിലെ ധ്യാന സ്ഥലികളില്‍ മൗനം പൂണ്ട്, മൗനം പൂണ്ട് തഥാഗത്വമാര്‍ന്ന ഒരേയൊരു സച്ചിന്‍.......

സച്ചിന്‍ നന്ദി... വ്യക്തിത്വത്തിലെ സൗമ്യതക്ക്, കളത്തിനകത്തും പുറത്തും പ്രകടിപ്പിച്ച ആഭിജാതമായ കുലീനതക്ക്, എല്ലാറ്റിനുമുപരി സാഗര ഗര്‍ജനമാര്‍ന്ന പ്രകടനങ്ങളാല്‍ പ്രപഞ്ചത്തെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നതിന്................

ആദ്യമായും അവസാനമായും മകന്റെ ക്രിക്കറ്റ് പ്രകടനം നേരില്‍ കണ്ട് ആ അമ്മ പവലിയനിലിരുന്നു. അവസാന പോരാട്ടത്തിന് സച്ചിനിറങ്ങുമ്പോള്‍ രജ്‌നി ടെണ്ടുല്‍ക്കറുടെ ഹൃദയത്തില്‍ ചുരന്ന മാതൃത്വത്തിന്റെ നിര്‍വൃതിയെ എങ്ങനെ വിശേഷിപ്പിക്കും?...... പ്രിയപ്പെട്ട അമ്മേ നന്ദി... ഇത്രയും ഉജ്ജ്വലനായ ഒരു വ്യക്തിയെ രാജ്യത്തിന് സമ്മാനിച്ചതിന്............. ആ വ്യക്തിയെ ബീജാവാപം നടത്തി പാവന ദിവ്യത്വമാര്‍ജിച്ച അമ്മയുടെ ഗര്‍ഭ പാത്രത്തിന് ശതകോടി പ്രണാമങ്ങള്‍.......................................................................................